കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തൃപ്പൂണിത്തുറയിലെ വനിതാ സൈബര്‍ പൊലീസ് ഓഫീസില്‍ മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്
കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തൃപ്പൂണിത്തുറയിലെ വനിതാ സൈബര്‍ പൊലീസ് ഓഫീസില്‍ മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. നീണ്ട 87 ദിവസത്തെ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. ഇന്ത്യയില്‍ ആദ്യമായാണ് ബലാല്‍സംഗ കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത്. അതും സഭയിലെ തന്നെ ഒരു കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍. തുടക്കം മുതല്‍ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ബിഷപ്പും മിഷനറീസ് ഓഫ് ജീസസ് എന്ന സഭയും മറ്റ് പല സഭാധ്യക്ഷന്‍മാരും ആരോപിച്ചിരുന്നത്. അതിന്റെയെല്ലാം മുനയൊടിക്കുന്നതാണ് അറസ്റ്റ്.
അറസ്റ്റിനേക്കാള്‍ സഭയെ നാണിപ്പിക്കുന്നത് നീതിതേടി അഞ്ച് കന്യാസ്ത്രീകള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നു എന്നതാണ്. പൊതുസമൂഹത്തിന്റെയും സഭാവിശ്വാസികളുടെയും പോള്‍ തേലേക്കാട്ടിനെ പോലുള്ള പുരോഹിതന്‍മാരുടെയും പിന്തുണ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കും അവര്‍ക്കൊപ്പം നിന്ന ക്രിസ്ത്യന്‍ ജോയിന്റ് കൗണ്‍സിലിലും ഉണ്ടായി എന്നത് ശ്രദ്ധേയമായിരുന്നു. തുടക്കത്തില്‍ ക്യാസ്ത്രീയെ പൊലീസ് ആറ് തവണയാണ് ചോദ്യം ചെയ്തത്. എന്നിട്ടും ആരോപണവിധേയനായ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറായില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും മൗനംപാലിച്ചു എന്നതും ശ്രദ്ധേയമായിരുന്നു.
ഒന്നര മാസം മുമ്പ് ജലന്ദറില്‍ ചെന്ന് ബിഷപ്പിനെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. പൊലീസും ബിഷപ്പും ഒത്തുകളിക്കുകയാണെന്ന് വ്യാപകപ്രതിഷേധം ഉണ്ടായി. അതോടെ ഹൈക്കോടതി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബിഷപ്പ് കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തിരുന്നെന്നാണ് പറഞ്ഞിരുന്നത്. അതിന് ശേഷമാണ് കേരളത്തെ മഹാദുരന്തത്തിലേക്ക് തള്ളിവിട്ട പ്രളയം വന്നത്. ആ പ്രളയത്തില്‍ ബിഷപ്പ് രക്ഷപെട്ടു. പ്രളയാനന്തരം കേരളം വീണ്ടും പൂര്‍വ്വസ്ഥിതിയിലെത്തിയതോടെയാണ് ബിഷപ്പിന്റെ കേസ് വീണ്ടും ചര്‍ച്ചയായത്. പൊലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തതോടെ ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീക്ക് ഒപ്പമുണ്ടായിരുന്ന സിസ്റ്റര്‍ അനുപമയുടെയും ടീനയുടെയും നേതൃത്വത്തില്‍ അഞ്ച് കന്യാസ്ത്രീകള്‍ നീതി തേടി എറണാകുളം ഹൈക്കോടതിക്ക് മുന്നില്‍ സമരം തുടങ്ങി.
ഇതോട സമരം നടത്തുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് സഭ വാര്‍ത്താക്കുറിപ്പ് ഇറക്കി. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട് മിഷനറീസ് ഓഫ് സീസസ് അവരെ അവഹേളിക്കുകയും ചെയ്തു. കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും ബലാല്‍സംഗം നടന്നെന്ന് പറയുന്ന ദിവസത്തിന് ശേഷം പല പരിപാടികളിലും ബിഷപ്പിനൊപ്പം കന്യാസ്ത്രീ പങ്കെടുത്തിരുന്നെന്നും ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ വന്നതിന്റെ അടുത്തദിവസം കന്യാസ്ത്രീയുടെ വീട്ടില്‍ ഒരു ചടങ്ങിന് പോയിരുന്നെന്നും അവിടെ കന്യാസ്ത്രീ സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും മിഷനറീസ് ഓഫ് ജീസസിലെ സിസ്റ്റര്‍ റെജീന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
കന്യാസ്ത്രീകളുടെ സമരം തുടങ്ങിയ ശേഷമാണ് അന്വേഷണ സംഘം വീണ്ടും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ബിഷപ്പിന്റെയും കന്യാസ്ത്രീകളുടെയും സാക്ഷികളുടെയും മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് രണ്ടാമത്തെ സത്യാവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. സംഭവം നടന്നത് മൂന്ന് വര്‍ഷം മുമ്പായതിനാല്‍ സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകള്‍ ശേഖരിക്കാന്‍ ഏറെ അധ്വാനിക്കണമെന്നും അതിന് സമയം വേണമെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. ഏറെക്കാലം മുമ്പ് നടന്ന സംഭവമായതിനാല്‍ മൊഴികളില്‍ വൈരുദ്ധ്യമുണ്ടാകുന്നത് സ്വാഭാവികമാണെന്നും 19ന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും മുദ്രവെച്ച കവറില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു. തുടര്‍ന്ന് അന്വേഷണം ശരിയായ ദിശയിലാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാര്‍ അറസ്റ്റിനെ കുറിച്ച് ആശങ്കപ്പെടേണ്ട, അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷ എന്നും കോടതി ചോദിച്ചു.
ഇതോടെ കോടതി നിലപാടിനെതിരെ വിമര്‍ശനവുമായി കന്യാസ്ത്രീകളും സമരം നടത്തുന്ന മറ്റുള്ളവരും എത്തി. കേസില്‍ കന്യാസ്ത്രീയോ അവരുമായി ബന്ധപ്പെട്ടവരോ കക്ഷിചേര്‍ന്നിട്ടില്ല. 24ന് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. അന്നത്തെ തീരുമാനം അറിഞ്ഞ ശേഷം കക്ഷിചേരാനാണ് തീരുമാനിച്ചതെന്ന് ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരന്‍ അറിയിച്ചിരുന്നു. അതിന് ശേഷമാണ് ബുധനും വ്യാഴവും തൃപ്പൂണിത്തുറയില്‍ ബിഷപ്പിനെ ചോദ്യം ചെയ്തത്. ബിഷപ്പ് പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് കോട്ടയം എസ്.പി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പിന്നെ കന്യാസ്ത്രീകളും തെളിവുകള്‍ ഹാജരാക്കിയിരുന്നു. മൊഴികളിലെ വൈരുദ്ധ്യവും തെളിവുകളും പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha