ബിഷപ്പ് കന്യാസ്ത്രിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തും; വൈദ്യപരിശോധനയ്ക്കു ശേഷം നാളെ പാലാ കോടതിയില്‍ ഹാജരാക്കും
കന്യാസ്ത്രീയുടെ പീഡനപരാതിയിൽ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതായി പോലീസ്. അതേസമയം ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തുമെന്നും കോട്ടയം എസ്.പി എസ് ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിഷപ്പ് കുറ്റക്കാരനെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും എസ്പി വ്യക്തമാക്കി. ബലാത്സംഗം നടന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇന്ന് രാത്രി തൃപ്പൂണിത്തുറ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കു ശേഷം ബിഷപ്പിനെ നാളെ പാലാ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ രണ്ട് ദിവസമായി ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. മൂന്നാം ദിവസമായ ഇന്ന് രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴിയുടെയും കന്യാസ്ത്രീയുടെ മൊഴിയുടേയും അന്തിമ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് ചെയ്യുന്നത്.
അതേസമയം ബിഷപ്പിനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെടും. ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാലാണ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനുള്ള പോലീസിന്റെ തീരുമാനം. എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തയായതിനാല്‍ ഇടക്കാല ജാമ്യത്തില്‍ വിടണമെന്നാണ് ബിഷപ്പിന്റെ അഭിഭാഷകര്‍ അറിയിക്കുക. എന്നാല്‍ ഈ ഘട്ടത്തില്‍ ഇത്രയും ഗുരുതരവും വിവാദവുമായ കേസില്‍ ഒരു മജിസ്‌ട്രേറ്റും ജാമ്യം നല്‍കില്ല.
ബലാത്സംഗകേസില്‍ ഇതാദ്യമായാണ് ഒരു ബിഷപ്പിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യുന്നത്. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു. ഹര്‍ഷാരവങ്ങളോടെ ആഘോഷപ്രകടനങ്ങള്‍ നടത്തിയാണ് അവര്‍ അറസ്റ്റ് വാര്‍ത്തയെ വരവേറ്റത്.
https://www.facebook.com/Malayalivartha