50 കോടി ജനങ്ങളിലേക്കെങ്കിലും നേരിട്ടെത്തും എന്നു പ്രതീക്ഷിക്കപ്പെടുന്ന ആരോഗ്യപദ്ധതി ; സിപിഎംന്റെ നേതൃത്വത്തിൽ ഉള്ള എൽഡിഎഫ് സർക്കാർ ജനങ്ങളോട് കാട്ടുന്നത് ചെയ്യാവുന്നതിൽ വെച്ചേറ്റവും വലിയ ക്രൂരത ; ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ

മുഖ്യമന്ത്രിയെ പോലെ ചികിത്സയ്ക്കായി അമേരിക്കയിലെ മായോ ക്ലിനിക്കിലേക്ക് പോവാൻ കഴിവുള്ളവർ ആണോ മറ്റുള്ളവർ എന്ന ചോദ്യവുമായി ശോഭ സുരേന്ദ്രൻ. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ ആയുഷ്മാന്‍ ഭാരതില്‍ നിന്നും കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ വിട്ട് നില്‍ക്കുന്ന സാഹചര്യത്തിലാണ് ശോഭാസുരേന്ദ്രന്റെ ചോദ്യം. സംസ്ഥാനത്തിന് സ്വന്തമായി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളുണ്ടെന്നിരിക്കേ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാകുന്നത് നഷ്ടമാണെന്ന സർക്കാരിന്റെ വാദത്തോട് ശോഭ രൂക്ഷമായി പ്രതികരിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ശോഭയുടെ പ്രതികരണം.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ...
ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ആരോഗ്യ പദ്ധതിയായ 'ആയുഷ്മാൻ ഭാരത്' എന്ന രാജ്യത്തെ അഭിമാനാർഹമായ പദ്ധതിയിൽ നിന്നും കേരളം വിട്ടു നിൽക്കുന്നത് അത്യന്തം വേദനിപ്പിക്കുന്ന കാഴ്ച്ചയാണ്. രാജ്യത്തെ സാധാരണക്കാർക്ക് വേണ്ടി ആരംഭിച്ച ഈ ആരോഗ്യപദ്ധതിയിൽ വളരെ ചെറിയ തുകയ്ക്ക് ഒരു കുടുംബത്തിന് വർഷം 5 ലക്ഷത്തോളം രൂപ ഇൻഷുറൻസ് ആയി കിട്ടുമെന്നിരിക്കെ ഇത്തരം ഒരു പദ്ധതിയോട് മുഖം തിരിഞ്ഞു നിൽക്കാൻ പിണറായി വിജയൻ സർക്കാർ തയ്യാറായത് കേവലം രാഷ്ട്രീയ കുതന്ത്രം കൊണ്ട് മാത്രം ആണ്. ജനക്ഷേമമല്ല മറിച്ചു തങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾ മാത്രം ആണ് വലുത് എന്നു പ്രഖ്യാപിക്കുകയാണ് ഇടത്പക്ഷസർക്കാർ ഇതിലൂടെ ചെയ്യുന്നത്. ഇതിനാരാണ് നിങ്ങൾക് അധികാരം തന്നത് ? ഇതൊരു തട്ടിപ്പ് പദ്ധതി ആണെന്ന് പറയുന്ന ശ്രീമാൻ തോമസ് ഐസക്കിന് അന്ധമായ മോദിവിരോധം കാരണം ബുദ്ധിഭ്രമം തന്നെ സംഭവിച്ചിരിക്കുകയാണോ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു. ഇതിനൊക്കെ പകരം എന്ത് പദ്ധതിയാണ് ജനങ്ങൾക്കായി നിങ്ങൾക്ക് നൽകാൻ ആവുന്നത് ? അതല്ല എല്ലാവരും മുഖ്യമന്ത്രിയെ പോലെ മായോ ക്ലിനിക്കിലേക്ക് അമേരിക്കക്ക് പോവാൻ കഴിവുള്ളവർ ആണെന്നാണോ തമ്പ്രാൻ കരുതുന്നത് ? 50 കോടി ജനങ്ങളിലേക്കെങ്കിലും നേരിട്ടെത്തും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ ആരോഗ്യപദ്ധതിയിൽ നിന്നും അകന്നു നിൽക്കുന്നത് വഴി ചെയ്യാവുന്നതിൽ വെച്ചേറ്റവും വലിയ ക്രൂരതയാണ് സിപിഎംന്റെ നേതൃത്വത്തിൽ ഉള്ള എൽഡിഎഫ് സർക്കാർ ജനങ്ങളോട് കാട്ടുന്നത്. നിങ്ങളുടെ രാഷ്ട്രീയ നാടകങ്ങൾ ജനങ്ങൾ കാണുന്നുണ്ട് എന്നുള്ള സത്യം ഓർത്താൽ നന്ന്. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളവും അംഗം ആകണം. എത്രയും വേഗം ജനപക്ഷത്ത് നിന്നു കൊണ്ട് ഇതിനാവശ്യമായ ഉചിതമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം തന്നെ നേരിടേണ്ടി വരും. നിങ്ങളുടെ ധാർഷ്ട്യത്തിനുള്ള മറുപടി ജനങ്ങൾ തന്നെ തരും.
https://www.facebook.com/Malayalivartha






















