ഫയര്‍ഫോഴ്സില്‍ ചരിത്രത്തില്‍ ആദ്യമായി വനിതകളെ നിയമിക്കും; ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ മലയാളി താരങ്ങള്‍ക്ക് പാരിതോഷികവും ജോലിയും; പ്രളയബാധിത മേഖലയിലെ പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് പ്രത്യേക കിറ്റ്; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

ഫയര്‍ഫോഴ്സില്‍ ചരിത്രത്തില്‍ ആദ്യമായി വനിതകളെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 100 ഫയര്‍വുമണ്‍ തസ്തികകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജക്കാര്‍ത്തയില്‍ നടന്ന 18ാമത് ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ മലയാളി താരങ്ങള്‍ക്ക് പാരിതോഷികവും ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് 20 ലക്ഷവും, വെള്ളിമെഡല്‍ നേടിയവര്‍ക്ക് 15 ലക്ഷവും, വെങ്കലം നേടിയവര്‍ക്ക് 10 ലക്ഷം രൂപയും സമ്മാനമായി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
10 മലയാളി താരങ്ങളാണ് ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായത്. ഇവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷിച്ച് അവരുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് ജോലി നല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. പ്രളയക്കെടുതി സംബന്ധിച്ച് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ച അനുകൂലമാണെന്നും അദ്ദേഹം അറിയിച്ചു. പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിന് വിവിധ മേഖലകളില്‍ പരിചയമുള്ളവര്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതി രൂപവത്കരിക്കുമെന്നും പിണറായി പറഞ്ഞു.
പ്രളയബാധയെ തുടര്‍ന്ന് വാര്‍ഷിക പദ്ധതി ഇനത്തില്‍ 20 ശതമാനം കുറവ് വരുത്തും. ഇവ നവകേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയബാധിത മേഖലയിലെ പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് പ്രത്യേക കിറ്റ് നല്‍കും, പ്രളയം കാരണം ജോലി നഷ്ടപ്പെട്ടവര്‍ക്കും കുടുംബം പുലര്‍ത്താന്‍ കഴിയാത്തവര്‍ക്കും സഹായം, കാര്‍ഷിക, ക്ഷീര, വിദ്യാഭ്യാസ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























