മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചവര്‍ കാടത്ത സമരം ഉപേക്ഷിച്ചിട്ടില്ല ; പ്രിൻസിപ്പലിന്റെ കസേരയിൽ കൊടിനാട്ടി എസ്എഫ്ഐയുടെ കാടത്ത സമരം വീണ്ടും

കൊച്ചി,കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേരയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൊടി കുത്തി. ഉപരോധ സമരത്തിനിടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ കസേരയില്‍ കൊടി കുത്തിയത്. കെഎസ്‌യു പ്രവര്‍ത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം.
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ 12നു സംഘട്ടനം ഉണ്ടായി. ഇതില്‍ പ്രതികളായ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സംഘട്ടനത്തില്‍ പ്രതികളായ കെഎസ്‌യു പ്രവര്‍ത്തകരെ കോളേജിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം.
പ്രിന്‍സിപ്പലിന്റെ കസേരയില്‍ കൊടി കുത്തിയ എസ്എഫ്‌ഐയുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നു കെഎസ്‌യു കുറ്റപ്പെടുത്തി. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചവര്‍ കാടത്ത സമരം ഉപേക്ഷിച്ചിട്ടില്ലെന്നതിനു തെളിവാണിതെന്നും അവര്‍ പറഞ്ഞു. സമരത്തെ തുടര്‍ന്നു പൊലീസ് എത്തി. ഇന്നു വൈകിട്ടു നാലിനു മാനേജുമെന്റുമായി ചര്‍ച്ച നടത്താമെന്ന ധാരണയെത്തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























