കര്‍ണ്ണാടകയില്‍ താമര വിരിയുമോ; കോടികളെടുത്തെറിഞ്ഞ് ചാക്കിട്ടു പിടിക്കുകയും റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി കാത്തു വയ്ക്കുകയും ചെയ്യുന്ന കൊള്ളമുതലായി ജനപ്രതിനിധികള്‍ മാറുന്ന ദാരുണമായ അവസ്ഥയ്ക്കാണ് കര്‍ണ്ണാടകം സാക്ഷിയാകുന്നത്

കര്‍ണ്ണാടകയില്‍ വീണ്ടും ചാക്കിടല്‍ രാഷ്ട്രീയം കടന്നുവരുമ്പോള്‍ എല്ലാപേരും ഉറ്റുനോക്കുന്നത് അവിടെ താമര വിരിയുമോ അതോ കൈയാല്‍ അതു ഞെരിച്ചുടയ്ക്കുമോ എന്നാണ്. പക്ഷേ, അപമാനിതമാകുന്നത് ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയാണെന്ന യാഥാര്‍ത്ഥ്യം പലരും ഓര്‍ക്കുന്നുമില്ല. പണ്ട് കോണ്‍ഗ്രസ് തുടങ്ങിവച്ച പണം കൊടുത്ത് എംഎല്‍എമാരെ പിടിക്കല്‍ തന്ത്രം ഇപ്പോള്‍ അതിലുമെത്രയോ മാരകമായി ബിജെപി പ്രയോഗിക്കുന്നു. കോടികളെടുത്തെറിഞ്ഞ് ചാക്കിട്ടു പിടിക്കുകയും റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി കാത്തു വയ്ക്കുകയും ചെയ്യുന്ന കൊള്ളമുതലായി ജനപ്രതിനിധികള്‍ മാറുന്ന ദാരുണമായ അവസ്ഥയ്ക്കാണ് കര്‍ണ്ണാടകം സാക്ഷിയാകുന്നത്.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ബിജെപിയാണ്. 224 അംഗ സഭയില്‍ ബിജെപിയ്ക്കു കിട്ടിയ സീറ്റുകളുടെ എണ്ണം 104 ആണ്. അതായത് ഭരിക്കാന്‍ വേണ്ടത് 21 പേരുടെ കുറവ്. അവിടെയാണ് ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റി നിര്‍ത്താന്‍ വേണ്ടി കോണ്‍ഗ്രസ് - ജനതാ ദള്‍ (എസ്) സഖ്യം രൂപംകൊണ്ടത്. കോണ്‍ഗ്രസിന് 80 സീറ്റും ദളിന് 37 സീറ്റുമാണ് അവിടെ ലഭിച്ചത്. മൊത്തം 117 സീറ്റുകള്‍. ഭൂരിപക്ഷവും കടന്ന് 5 സീറ്റുകള്‍ അധികം. ബിജെപി യെ ഭരണത്തില്‍ വരാതിരിക്കാനായി മുഖ്യമന്തി സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള മനസും ഇവിടെ കോണ്‍ഗ്രസ് കാണിക്കുകയുണ്ടായി. അങ്ങിനെ സോഷ്യലിസ്റ്റ് ദള്‍ നേതാവ് എച്ച്.ഡി കുമാരസ്വാമിയാണ് കര്‍ണ്ണാടകയിലെ സഖ്യ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി വന്നത്.
ഭരണത്തിനായി നിലകൊള്ളാന്‍ ധാര്‍മ്മികമായോ ജനാധിപത്യപരമായോ ബിജെപിയ്ക്ക് കര്‍ണ്ണാടകയില്‍ ഒരര്‍ഹതയുമില്ലാത്ത അവസ്ഥയാണ് ഉള്ളത്. പക്ഷേ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുതിരക്കച്ചവടം നടത്തി അധികാരം പിടിച്ചെടുത്ത ബിജെപിയ്ക്ക് കര്‍ണാടകത്തില്‍ മാത്രമായി അടങ്ങിയിരിക്കാനാവില്ല. കുമാരസ്വാമി മന്ത്രിസഭ അധികാരത്തില്‍ വന്നതിന്റെ അടുത്ത ദിവസം മുതല്‍ ബിജെപി കര്‍ണാടകത്തില്‍ മന്ത്രിസഭയ്ക്കെതിരേ വെല്ലുവിളികളും നീക്കങ്ങളും നടത്തിത്തുടങ്ങിയിരന്നു. അതിന്റ പുതിതൊരു ഘട്ടമാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങളോടെ കര്‍ണ്ണാടകയില്‍ ഇപ്പോള്‍ കണ്ടുതുടങ്ങിയിരിക്കുന്നത്.
വെറും എട്ടുമാസം തികയുമ്പോഴാണ് കുമാരസ്വാമി സര്‍ക്കാരിന് ഒരു വലിയ ആക്രമണം ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. രണ്ട് സ്വതന്ത്ര എംല്‍എമാരാണ് ഇപ്പോള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. എം.എല്‍.എമാരായ എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് അവര്‍. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എല്ലാ അര്‍ത്ഥത്തിലും പരാജയമാണെന്നും അതിനാലാണ് താന്‍ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ആര്‍ ശങ്കര്‍ പറയുന്നു. സഖ്യകക്ഷികള്‍ തമ്മില്‍ വലിയ ധാരണയൊന്നുമില്ലാത്തതിനാലാണ് പിന്തുണ പിന്‍വലിക്കാന്‍ കാരണമെന്നാണ് നാഗേഷിന്റെ വാദം. ഇതിനു പിന്നില്‍ സത്യത്തിലുള്ളത് വലിയചാക്കുകെട്ടുകാളെന്നത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. സുസ്ഥിരമായ സര്‍ക്കാറിനുവേണ്ടി ബി.ജെ.പിക്കൊപ്പം പോകാന്‍ തീരുമാനിച്ചെന്നാണ് എംഎല്‍എമാരുടെ പക്ഷം.
എന്നാല്‍, ഈ സ്വതന്ത്രരോടൊപ്പം ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി തങ്ങളുടെ കൂടാരത്തിലെത്തിയുട്ടെണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. ഇതറിഞ്ഞ കോണ്‍ഗ്രസ് പതിവുപോലെ തങ്ങളുടെ എംഎല്‍എമാരെ സുരക്ഷിതമായ റിസോര്‍ട്ടിലേക്കു മാറ്റിയിരിക്കുകയാണ്. അതോടെ കര്‍ണാടക രാഷ്ട്രീയത്തില്‍ ഒരിക്കല്‍ക്കൂടി റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള ആശങ്കകള്‍ക്ക് വേദി ഒരുങ്ങിയിരിക്കുന്നു. ബി.ജെ.പി തങ്ങളുടെ മൂന്ന് എം.എല്‍.എമാരെ റാഞ്ചുകയാണെങ്കില്‍ അവരുടെ ആറ് എം.എല്‍.എമാരെ തങ്ങളുടെ പാളയത്തിലെത്തിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശവാദമുന്നയിച്ചത് പ്രശ്നത്തെ കൂടുതല്‍ ചൂടു പിടിപ്പിച്ചിരിക്കുകയാണ്. ജനപ്രതിനിധികളുടെ കരുതല്‍ തടങ്ക് ബിജെപിയും തുടങ്ങിയിരിക്കുന്നതായാണ് അറിയുന്നത്.
ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 14 എം.എല്‍.എമാരുടെ കൂടി പിന്തുണ വേണം എന്നിരിക്കെ കര്‍ണാടകിലെ സഖ്യ സര്‍ക്കാരിനെ താഴം ഇറക്കുവാന്‍ അത്ര ലളിതമായ ആക്രമണം മതിയാകുമെന്നു തോന്നുന്നില്ല.
എന്നാല്‍ ബിജെപി വലിയ ആത്മവിശ്വാസത്തിലാണ്. അധികം താമസിയാതെ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുമെന്ന് അവര്‍ തീര്‍ത്തുപറയുന്നു. കോൺഗ്രസ് എംഎൽഎമാരിൽ എല്ലാവരും ക്യാംപിൽ ഉണ്ടെന്ന് ഉറപ്പു പറയാൻ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നുമില്ല. ചിലരെ കാണാതായതായി നേതാക്കൾ സമ്മതിക്കുകയും ചെയ്യുന്നു. ദൾ–കോൺഗ്രസ് സഖ്യത്തിനു നിയമസഭയിൽ ഇപ്പോഴും കേവല ഭൂരിപക്ഷമുണ്ടെന്നും അഞ്ചു വർഷം ഈ സഖ്യം തികച്ചു ഭരിക്കുമെന്നും കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവർത്തിക്കുമ്പോഴും കര്‍ണാടകയിലേ അനിശ്ചിതാവസ്ഥയിലാണ്.
വരും ദിനങ്ങളില്‍ എംഎല്‍എമാര്‍ എങ്ങോട്ടും മാറിമറിയാം. അതൊക്കെ റിസര്‍ട്ടിലെ അവരുടെ സുഖസൌകര്യങ്ങളിലെ ഏറ്റക്കുറച്ചില്‍ പോലിരിക്കും. അല്ലാതെ അതില്‍ തരിമ്പമുണ്ടാകില്ല ജനാധിപത്യം.
https://www.facebook.com/Malayalivartha

























