തച്ചങ്കരിയെ നീക്കാൻ സർക്കാർ ആലോചന ? ; കെ എസ് ആർ റ്റി സിയുടെ ഡ്രൈവർ സീറ്റിലേയ്ക്ക് ഇനിയെത്തുന്നതും ഒരു ഐ പി എസുകാരൻ

ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടറെ നീക്കാൻ സർക്കാർ ആലോചിക്കുന്നു. നേരത്തെ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ അനുവാദം കിട്ടാത്തതു കാരണം നടന്നില്ല. രണ്ട് തടസങ്ങളാണ് സർക്കാരിന് മുന്നിലുണ്ടായിരുന്നത്. ഒന്ന് തച്ചങ്കരിയെ മാറ്റാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. രണ്ടാമത്തേത് തച്ചങ്കരിക്ക് പകരം ചുമതലയേൽക്കാൻ ആളില്ല. എന്നാൽ ഇപ്പോൾ സ്ഥിതി മാറി.
ഗതാഗത കമ്മീഷണറായ ഐ. ജി. കെ പത്മകുമാറിന് കെ എസ് ആർ റ്റി സിയുടെ ചുമതല നൽകാനാണ് മന്ത്രി ശശീന്ദ്രന്റെ താത്പര്യം. തച്ചങ്കരിക്ക് പകരം ആരായാലും സാരമില്ല എന്ന അവസ്ഥയിലാണ് മന്ത്രി ശശീന്ദ്രൻ. തച്ചങ്കരിയെ ഡ്രൈവർ സീറ്റിലിരുത്തി വണ്ടിയോടിക്കാൻ തനിക്ക് കഴിയില്ലെന്ന വ്യക്തമായ സൂചന മന്ത്രി നൽകി കഴിഞ്ഞു.
ജീവനക്കാരുടെ സമരത്തിൽ ഇടപെടാത്ത തച്ചങ്കരിക്കെതിരെ കോടതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് ഹൈക്കോടതി വിമർശനം തച്ചങ്കരി ഏറ്റുവാങ്ങിയത്. കണ്ടക്ടർമാരുടെ നിയമനത്തിൽ തച്ചങ്കരിയും ഹൈക്കോടതിയും നേർക്കുനേരെത്തി. ഒടുവിൽ എം പാനലുകാരെ പിരിച്ചുവിടാൻ സർക്കാർ തന്നെ നിർദ്ദേശിക്കുകയായിരുന്നു. സർക്കാരുമായി കോർക്കാൻ തച്ചങ്കരി നിന്നില്ല.
സമരം സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കാൻ തൊഴിലാളി യൂണിയനുകളെ ക്ഷണിക്കാത്തതിലാണ് കോടതി ക്ഷുഭിതരായത്. കെ. എസ്. ആർ റ്റി സി മാനേജിംഗ് സയറക്ടർക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് കോടതി ചോദിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ തച്ചങ്കരിക്ക് ബാധ്യതയില്ലേ എന്നും ചോദിച്ചു. ഒന്നാം തീയതി കിട്ടിയ സമര നോട്ടീസിന് ഇപ്പോഴാണോ നടപടി എടുക്കുന്നതെന്നും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. സി ഐ ടി യു യൂണിയനും സമരരംഗത്തുണ്ട്. എന്നിട്ടും തച്ചങ്കരി വഴങ്ങിയില്ല. ആനത്തലവട്ടം ആനന്ദനെ പോലുള്ള നേതാക്കളെയാണ് തച്ചങ്കരി പരസ്യമായി വെല്ലുവിളിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ പിടുത്തമുള്ളതു കൊണ്ട് തച്ചങ്കരിയെ തൊടാൻ എല്ലാവർക്കും ഭയമാണ്.
തച്ചങ്കരിയെ ഒഴിവാക്കുന്നതാണ് കോർപ്പറേഷന് നല്ലതെന്ന ഉപദേശം സർക്കാരിന് നൽകിയത് സർക്കാർ അഭിഭാഷകർ തന്നെയാണത്രേ. തച്ചങ്കരിയെ മാറ്റാതിരുന്നാൽ ഇനിയും കോടതി ഉടക്കിടും. അങ്ങനെ സംഭവിച്ചാൽ കോപ്പറേഷന്റെ പ്രവർത്തനം താളം തെറ്റും . തച്ചങ്കരിയെ മാറ്റിയാൽ ജീവനകാർക്കും സമാധാനമാകും. അറ്റകൈക്ക് മുഖ്യമന്ത്രി അതിന് അനുമതി നൽകുമെന്ന് തന്നെയാണ് സിപിഎം കരുതുന്നത്. മന്ത്രി ശശീന്ദ്രന്റെ പ്രതീക്ഷയും അങ്ങനെ തന്നെയാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാകുമ്പോൾ തച്ചങ്കരിയെ തെറിപ്പിക്കാമെന്ന് തന്നെയാണ് ഗതാഗത വകുപ്പ് കരുതുന്നത്.
തച്ചങ്കരിയുടെ വിട്ടുവീഴ്ചയില്ലാത്ത നയം തന്നെയാണ് അദ്ദേഹത്തിന് വിനയായത്. സ്ഥാപനത്തെ രക്ഷിക്കാനെന്ന പേരിൽ കോടതിയെ ഉൾപ്പെടെ പിണക്കുന്ന നയമാണ് തച്ചങ്കരി സ്വീകരിക്കുന്നത് . അദ്ദേഹത്തിന്റെ നിലപാടുകൾ തെറ്റെന്ന് പറയാനാവില്ല. എന്നിരുന്നാലും അദ്ദേഹത്തെ നിയന്ത്രിക്കാൻ തന്നെ സർക്കാർ തീരുമാനിക്കും. പത്മകുമാർ എം.ഡിയാകാൻ സമ്മതിക്കുമോ എന്ന് ഉറപ്പില്ല. ഗതാഗത കമ്മീഷണർ സ്ഥാനത്തിനൊപ്പം സി എം ഡി പദവിയും നൽകാനാണ് സാധ്യത.
https://www.facebook.com/Malayalivartha

























