കെഎസ്ആർടിസി തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവച്ചു; തൊഴിലാളി സംഘടനകൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി തിരുവനന്തപുരത്തു നടത്തിയ ചർച്ച സമവായത്തിൽ പിരിഞ്ഞു

ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആർടിസി തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവച്ചു. തൊഴിലാളി സംഘടനകൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി തിരുവനന്തപുരത്തു നടത്തിയ ചർച്ചയിൽ സമവായത്തിനു വഴിയൊരുങ്ങുകയായിരുന്നു.
പണിമുടക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്ന കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്‍ സമവായ സാധ്യതകളൊരുങ്ങിയതോടെ പണിമുടക്ക് മാറ്റിവയ്ക്കുകയായിരുന്നു. ലേബര്‍ കമ്മിഷണറും രണ്ട് മന്ത്രിമാരും ഗതാഗതസെക്രട്ടറിയും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലായില്ലെന്നു തൊഴിലാളി സംഘടനകൾ ആരോപിച്ചു. സര്‍ക്കാരിനെ വിശ്വസിച്ചത് തെറ്റായി. നീതിക്കായി ഇനി എവിടെ പോകണമെന്നും തൊഴിലാളി നേതാക്കള്‍ ചോദിച്ചു. അപകടത്തില്‍ മരിച്ച ജീവനക്കാരുടെ ഇന്‍ഷുറന്‍സ് തുക പോലും ലഭിക്കാത്ത തരത്തില്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് കെഎസ്ആര്‍ടിസിയില്‍ നടക്കുന്നതെന്നും ബുധനാഴ്ച നേതാക്കള്‍ പറഞ്ഞിരുന്നു.
ലേബര്‍ കമ്മിഷണര്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് യോഗം വിളിച്ചിട്ടുണ്ട്. കോടതി വിധികളോട് എങ്ങനെ പെരുമാറണം എന്ന് യൂണിയന്‍ നേതാക്കളെ സര്‍ക്കാര്‍ ഉപദേശിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ലെന്നു മന്ത്രി പറഞ്ഞു. നല്ല നിയമ, രാഷ്ട്രീയ ബോധമുള്ള നേതാക്കളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. തീരുമാനമെടുക്കാനുള്ള ആര്‍ജവം അവര്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
നേരത്തെ പണിമുടക്ക് തടഞ്ഞ ഹൈക്കോടതി, വ്യാഴാഴ്ച നടക്കുന്ന ഒത്തുതീർപ്പ് ചർച്ചകളിൽ പങ്കെടുക്കാൻ ട്രേഡ് യൂണിയനുകളോട് നിർദേശിച്ചിരുന്നു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതു വരെ പണിമുടക്ക് പാടില്ലെന്നും നിർദേശമുണ്ട്. സമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിൻ തച്ചങ്കരി വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടതായി സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.
കെഎസ്ആര്‍ടിസി സംയുക്തസമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന്‍ തച്ചങ്കരി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തച്ചങ്കരി പറഞ്ഞു. സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നു കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറിയിച്ചു. തൊഴില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നും യൂണിയനുകള്‍ കുറ്റപ്പെടുത്തി.കഴിഞ്ഞ വർഷം ഒക്ടോബർ 2 മുതൽ പണിമുടക്ക് പ്രഖ്യാപിച്ചപ്പോൾ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന പരാതി ചർച്ച ചെയ്യാൻ മന്ത്രി ഇതുവരെ തയാറായിട്ടില്ലെന്നും സമിതി പരാതിപ്പെട്ടു.
ശമ്പളം പരിഷ്ക്കരിക്കുക, അശാസ്ത്രീയമായ ഷെഡ്യൂളിങും എല്ലാ വിഭാഗത്തിന്റെയും ഡൂട്ടി പാറ്റേണും മാറ്റം വരുത്തുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്തട്രേഡ് യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സഹായമില്ലാതെ ജീവനക്കാരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ കോര്‍പ്പറേഷന് കഴിയില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രമേ താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാന്‍ കഴിയൂ എന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നയമല്ല എംഡി നടപ്പിലാക്കുന്നതെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























