ചാനലുകാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍... മലകയറാതെ മടങ്ങില്ലെന്ന് നിരാഹാരത്തില്‍ രേഷ്മയും ഷാനിലയും; ആ പേരുപറഞ്ഞ് ഇവരെ മല കയറ്റാന്‍ പോലീസ് പുതിയ പദ്ധതി തയ്യാറാക്കുന്നു; ഒരു വിട്ടു വീഴ്ചയും വരുത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി കര്‍മ്മ സമിതിയും

ശബരിമലയില്‍ ദര്‍ശനത്തിനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കിയ രേഷ്മയും ഷാനിലയും ഒരേ നിര്‍ബന്ധത്തിലാണ്. മല കയറുംവരെ ഒരു തുണ്ട് ആഹാരവും കഴിക്കില്ല. അതേ സമയം യുവതികളെ ഉരുട്ടി മുകളില്‍ കയറ്റി താഴെയിറക്കുന്ന പോലീസ് സംഘം പതിവുപോലെ ഒളി സങ്കേതവും ഒരുക്കിയിട്ടുണ്ട്. ആ സങ്കേതത്തിലിരുന്ന് മാധ്യമങ്ങളോട് ബന്ധപ്പെട്ട് ജനങ്ങളെ ഇളക്കുന്നതിനുള്ള ഫോണ്‍വിളികള്‍ നടത്താനുള്ള സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നു. ആ വിളിയിലൂടെയാണ് വീണ്ടും മല കയറുമെന്നും നിരാഹാരത്തിലാണെന്നും പുറത്തായത്. ഇനി കോടതിയില്‍ ധൈര്യമായി പറയാമല്ലോ മല കയറാന്‍ യുവതികള്‍ക്ക് സപ്പോര്‍ട്ട് നല്‍കിയത് അതുകൊണ്ടാണെന്ന്. അതേ സമയം യുവതികളെ കയറ്റരുതെന്ന് പറഞ്ഞ് മാസങ്ങളായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന സ്ത്രീകളുടെ ആവശ്യം നിറവേറ്റുന്നുമില്ലെന്നാണ് ബിജെപിയുടെ ആക്ഷേപം.
യുവതികളുടെ നിരാഹാരത്തിന്റെ പേരു പറഞ്ഞ് രാത്രി മലകയറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പോലീസിന്റെ കൈയ്യിലുള്ളത് ഇനി വെറും 48 മണിക്കൂര്‍ മാത്രമാണ്. അതിനുള്ളില്‍ പ്ലാന്‍ ബി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം പോലീസുകാര്‍.
ഇന്നലെ രാവിലെയാണ് രേഷ്മയും ഷാനിലയും ശബരിമല ദര്‍ശനത്തിനായി എത്തിയത്. പുലര്‍ച്ചെ നാലരയോടെ ഇരുവരും മല കയറാന്‍ ആരംഭിച്ചു. ഇവര്‍ക്കൊപ്പം പുരുഷന്മാര്‍ അടങ്ങിയ ഏഴംഗ സംഘവും ഉണ്ടായിരുന്നു. പമ്പ കടന്ന് നീലിമലയിലെ വാട്ടര്‍ ടാങ്കിന് സമീപത്ത് എത്തിയതോടെ മലയിറങ്ങി വരുന്നവരില്‍ ചിലര്‍ ഇവരെ തിരിച്ചറിഞ്ഞു.
ഇതോടെ ചിലര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. വാര്‍ത്ത പരന്നതോടെ നിരവധി പേര്‍ തടിച്ച് കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. അന്യസംസ്ഥാനത്ത് നിന്ന് വന്നവരായിരുന്നു പ്രതിഷേധിച്ചവരില്‍ ഏറെയും. എന്നാല്‍ ഇരുവരും പിന്തിരിയാന്‍ തയ്യാറായില്ല. ഇതോടെ ബലംപ്രയോഗിച്ചാണ് ഇരുവരേയും ഇറക്കിയത്.
എന്തൊക്കെ സംഭവിച്ചാലും ദര്‍ശനം നടത്തിയേ മടങ്ങുള്ളൂവെന്ന് കണ്ണൂര്‍ സ്വദേശിയായ രേഷ്മ പറഞ്ഞിരുന്നു. വ്രതമെടുത്താണ് മാലയിട്ടത്. അതിനാല്‍ ദര്‍ശനം നടത്താതെ പോകില്ലെന്നും രേഷ്മ വ്യക്തമാക്കി. അതേസമയം സ്ത്രീകളെ തടയുന്നത് ഗുണ്ടായിസമാണെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.
ബിന്ദുവും കനകദുര്‍ഗ്ഗയും അവലംബിച്ച മാതൃകയില്‍ മലകയറാനാണ് ഇരുവരും ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന വാശിയില്‍ നില്‍ക്കുന്ന ഇവരെ അനുനയിപ്പിക്കാന്‍ പോലീസാണ് പുതിയ ഉപായം നല്‍കിയത്. നിരാഹാര സമരമടക്കമുള്ള മാര്‍ഗ്ഗങ്ഹളാണ് ഇവര്‍ പോലീസിനെതിരെ പുറത്തെടുത്തത്. ഇതില്‍ പോലീസ് വഴങ്ങുകയായിരുന്നു.
അതേസമയം മല കയറാനെത്തിയ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും തിരിച്ചിറക്കിയതിനെതിരെ രേഷ്മയുടെ ഭര്‍ത്താവ് നിഷാന്ത് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. പേടിച്ചിട്ടല്ല തിരിച്ചിറങ്ങുന്നതെന്നും ഇവിടുത്തെ ആണധികാര വ്യവസ്ഥിതിയാണ് തിരിച്ചിറക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
മാലയിട്ട് വ്രതം നോറ്റിട്ട് 100 ദിവസം പിന്നിട്ടു. രേഷ്മ വിശ്വാസിയാണെന്നും ചെറുകുന്നിലമ്മയ്ക്കും അന്നപൂര്‍ണേശ്വരീദേവിക്കും മാടായിക്കാവിലമ്മയ്ക്കും പറശ്ശിനിക്കടവ് മുത്തപ്പനുമറിയാം. വളപട്ടണം പുഴയ്ക്കും പഴയങ്ങാടിപ്പുഴയ്ക്കും ഇടയിലുള്ള തെയ്യാട്ടക്കാവുകള്‍ക്കറിയാമെന്നും നിഷാന്ത് കുറിപ്പില്‍ വ്യക്തമാക്കുന്നു. രേഷ്മ നിഷാന്തിന്റെ കണ്ണപുരം അയ്യോത്തുള്ള വീടിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തളിപ്പറമ്പ് സര്‍ സയ്യിദ് കോളെജ് ഐടി വിഭാഗം താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്യവേയാണു രേഷ്മ മാലയിട്ടത്.
വ്രതം എടുത്തതു വിവാദമായതോടെ ജോലി തുടരാനാവാതെ ഉപേക്ഷിക്കേണ്ടി വന്നു. ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ വച്ച് 2018 ഒക്ടോബര്‍ 14നാണു വ്രതം തുടങ്ങിയത്. മുന്‍ വര്‍ഷങ്ങളിലും മണ്ഡലകാല വ്രതം വീട്ടില്‍ വച്ച് എടുക്കാറുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഇരിണാവ് സ്വദേശിയായ ഭര്‍ത്താവ് എ.വി.നിഷാന്ത് സിപിഎം അംഗമാണ്. ഇരിണാവ് സര്‍വീസ് സഹകരണ ബാങ്ക് മാനേജരായ ഇദ്ദേഹത്തിന്റെ പൂര്‍ണ സഹകരണത്തോടെയാണ് രേഷ്മ മാലയിട്ടത്.
https://www.facebook.com/Malayalivartha

























