പിണറായി വീണ്ടും താരമാകുമോ? 20 ലോക്‌സഭാ സീറ്റുകളിലും വനിതകളെ മത്സരിപ്പിച്ച് നവോത്ഥാനത്തിന്റെ പുതിയ മുഖം തുറക്കാന്‍ തന്ത്രവുമായി പിണറായി വിജയന്‍; കൈവിട്ട കളിയില്‍ സീറ്റ് മോഹികളായ പുരുഷ കേസരികള്‍ സമ്മതിക്കുമോ എന്ന് കണ്ടറിയാം

ശബരിമല വിഷയവും തുര്‍ന്നുണ്ടായ നവോത്ഥാന വനിതാ മതിലും കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ ചലനം ചെറുതല്ല. ലക്ഷക്കണക്കിന് വനിതകളെ അണിനിരത്തി വനിത മതില്‍ കെട്ടിപ്പെടുത്തി വിജയത്തിന്റെ പടിക്കല്‍ നിന്നപ്പോഴാണ് യുവതികളെ കയറ്റി അതിനെ തകര്‍ത്തത്. പിന്നീട് കൊട്ടി ഘോഷിച്ച് നടത്തിയ ആര്‍പ്പോ ആര്‍ത്തവത്തില്‍ തീവ്രവാദ ബന്ധം ആരോപിച്ച് മുഖ്യമന്ത്രി പങ്കെടുക്കാതെ വന്നതോടെ അതും കുളമായി. ഇതിന് പിന്നാലെയാണ് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും പ്രതിഛായ വീണ്ടെടുക്കാന്‍ കൈവിട്ട കളിക്കൊരുങ്ങുന്നതായി പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ വനിതകളെ മല്‍സരിപ്പിക്കാനാണ് സിപിഎം നീക്കമെന്നാണ് പത്രത്തിന്റെ വിലയിരുത്തല്‍. വ്യാഴാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകുമെന്ന് സൂചന. 20 സീറ്റിലും വനിതകള്‍ മല്‍സരിക്കട്ടെ എന്നാണ് സിപിഎമ്മിന്റെ താല്‍പര്യം. ഘടക കക്ഷികള്‍ ഇത് എത്രത്തോളം അംഗീകരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സിപിഎമ്മിന് മാത്രമല്ല എല്‍ ഡി എഫിന് ഒന്നടങ്കം തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്. സിറ്റിങ് സീറ്റുകള്‍ പോലും കൈവിട്ടു പോകും എന്നതാണ് അവസ്ഥ.
ശബരിമല വിഷയം നന്നായി മുതലെടുത്ത ബിജെപി മൂന്നു സീറ്റു വരെ ലക്ഷ്യമിടുന്നു. ശേഷിച്ച സീറ്റുകളില്‍ യുഡിഎഫ് വിജയിക്കുമെന്നും കണക്കുകൂട്ടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രമാണ് ശേഷിക്കുന്നത്. അതു വരെ ശബരിമല വിഷയം സജീവമാക്കി നിലനിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. മോദി നേരിട്ടെത്തി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചതും ഈ പ്ലാനിന്റെ ഭാഗമാണ്. ശബരിമലയുടെ പേരില്‍ സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിഛായ തകര്‍ത്തതിന്റെ ഏക ഉത്തരവാദി പിണറായി ആണെന്നാണ് ഘടക കക്ഷികള്‍ വിമര്‍ശിക്കുന്നത്.
ആക്ടിവിസ്റ്റുകളെ മല കയറ്റിയതാണ് വിഷയം ഇത്രയും വഷളാക്കിയത്. ഇതോടെ തങ്ങള്‍ സ്ത്രീ സമത്വ വാദികള്‍ ആണെന്ന് തെളിയിക്കാനായി പിണറായി സര്‍ക്കാരിന്റെ ശ്രമം. വനിതാ മതില്‍, ആര്‍പ്പോ ആര്‍ത്തവം എന്നീ പരിപാടികള്‍ സംഘടിപ്പിച്ചതും അതിനായിട്ടാണ്. സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനങ്ങളും പ്രയോഗിച്ചിട്ടും വനിതാ മതില്‍ ഒറ്റ രാത്രി കൊണ്ട് തകര്‍ന്നു. ആര്‍പ്പോ ആര്‍ത്തവത്തില്‍ ആക്ടിവിസ്റ്റുകള്‍ മാത്രമാണ് എത്തിയത്. എല്ലാ പരിപാടികളും ചീറ്റിയ നിലയ്ക്ക് പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് 100% വനിതാ സംവരണം സ്ഥാനാര്‍ഥിത്വത്തില്‍ കൊണ്ടു വരുന്നത്.
ഇനി ഘടക കക്ഷികള്‍ എതിര്‍ത്താല്‍ 50% സംവരണത്തിനാകും സി പി എം ശ്രമം. അതു സ്വന്തമായി നല്‍കേണ്ടിയും വരും. ഇത്രയും വനിതകളെ ഒരുമിച്ച് എടുക്കാന്‍ സിപിഎമ്മിന്റെ കൈയില്‍ നല്ല നേതാക്കള്‍ ഇല്ല താനും. സിനിമാ താരങ്ങളെയും സെലിബ്രിറ്റികളെയും മല്‍സരിപ്പിക്കാനാണ് നീക്കം. റീമാ കല്ലിങ്കല്‍, ദീപ നിശാന്ത് എന്നിവര്‍ പട്ടികയില്‍ ഉണ്ടായിരുന്നു. കവിതാ മോഷണ വിവാദം വന്നതോടെ ദീപയുടെ സാധ്യത അടയുകയും ചെയ്തു. ഇനി കവിതയെ മത്സരിപ്പിച്ചാല്‍ കള്ളനെ മത്സരിപ്പിച്ചെന്ന പേരുദോഷവും വരും.
അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മോഡിയ്ക്ക് എതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. പ്രധാനമന്ത്രി ആര്‍എസ്എസ് പ്രചാരകന്‍ എന്ന നിലയിലേക്ക് തരംതാഴ്ന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മോദിയുടെ പ്രസംഗം ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ഇതൊന്നും കേരളത്തില്‍ ചെലവാകില്ല. ത്രിപുര ആവര്‍ത്തിക്കുമെന്ന് പറയുന്ന മോദി മധ്യപ്രദേശിലെ അനുഭവം ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.
ബിജെപിയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ ഇടതുപക്ഷം തയ്യാറാണ്. ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. മോദി ഇനി എത്ര തവണ കേരളത്തില്‍ വന്നാലും കാര്യമില്ല. മോദി വരുന്നതിന് അനുസരിച്ചു ഇടതുപക്ഷത്തിന്റെ സീറ്റ് കൂടും. മോദി പ്രഭാവം അവസാനിച്ചെന്നും കോടിയേരി പറഞ്ഞു.
മുത്തലാഖ് ബില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് എതിരാണ്. മുന്നോക്ക സംവരണം കേരളത്തില്‍ ദേവസ്വം നിയമനങ്ങളില്‍ മുന്നേ നടപ്പാക്കി. വരുമാനം, ഭൂമി പരിധി സംബന്ധിച്ച മുന്നോക്ക സംവരണത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്നുംകോടിയേരി കൂട്ടിച്ചേര്‍ത്തു.ശബരിമലയില്‍ ഇന്ന് സ്ത്രീകളെ തടഞ്ഞ സംഭവത്തില്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ മാത്രമേ സര്‍ക്കാരിന് കഴിയൂ എന്നായിരുന്നു കോടിയേരിയുടെ മറുപടി. സാധ്യമാകും വിധം സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
"
https://www.facebook.com/Malayalivartha

























