കോട്ടയത്ത് അങ്കം കുറിക്കാൻ ജോസ് കെ മാണിയുടെ ഭാര്യയില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്റെ ഭാര്യ നിഷ മത്സരിക്കുന്നു എന്ന പ്രചാരണം കേരള യാത്രയുടെ വിജയം തിരിച്ചറിഞ്ഞ് ചിലര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി മലയാളിവാർത്തയോട്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്റെ ഭാര്യ നിഷ മത്സരിക്കുന്നു എന്ന പ്രചാരണം കേരള യാത്രയുടെ വിജയം തിരിച്ചറിഞ്ഞ് ചിലര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി. മലയാളിവാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. രാഷ്ട്രീയ മോഹവുമായല്ല നിഷ പൊതു പ്രവര്‍ത്തനം നടത്തുന്നതെന്നും ജോസ് കെ മാണി പ്രതികരിച്ചു.
കോട്ടയം സീറ്റില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കും. ഇത് കേരളാ യാത്രയ്ക്ക് ശേഷം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എന്റെ ഭാര്യ ഒരിക്കലും മത്സരിക്കില്ല. അവര്‍ വിവാഹത്തിന് മുമ്ബേ പൊതു പ്രവര്‍ത്തനം തുടങ്ങിയതാണ്. കാന്‍സര്‍ രോഗികളുടെ പുനരധിവാസവും മറ്റും കോളേജ് പഠനകാലത്തേ നിഷ തുടങ്ങിയതാണ്. ഈ പൊതു പ്രവര്‍ത്തനം കാരണം സ്ഥാനാര്‍ത്ഥിയാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടാകാം. എന്നാല്‍ കേരള യാത്രയ്ക്ക് മുമ്പുള്ള പ്രചരണം ഗൂഢാലോചനയാണ്. ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ലക്ഷ്യം. കോട്ടയം സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്നും ജോസ് കെ മാണി വിശദീകരിച്ചു. പൊതു പ്രവര്‍ത്തനത്തില്‍ ഭാര്യ സജീവമായി തുടരുമെന്നും ജോസ് കെ മാണി പറയുന്നു. താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് നിഷ തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും പ്രചരണം നടത്തുന്നത് ദുഷ്ടലാക്കോടെയാണെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം.
കോട്ടയത്തെ പ്രതിനിധീകരിച്ചിരുന്ന ജോസ് കെ. മാണി രാജ്യസഭ അംഗമായതോടെയാണ് നേതാക്കള്‍ സീറ്റിനായി കരുക്കള്‍ നീക്കിത്തുടങ്ങിയത്. എന്നാല്‍ സീറ്റ് മാണികുടുംബത്തില്‍ നിന്നായിരിക്കുമെന്ന തരത്തിലുള്ള വാർത്തകളായിരുന്നു പുറത്തു വന്നിരുന്നത്. ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്യുമെന്നതരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. കേരളാ കോണ്‍ഗ്രസിലെ പതിനഞ്ചോളം നേതാക്കളാണ് കോട്ടയം ലോക്‌സഭാ സീറ്റിനായി കരുക്കള്‍ നീക്കിയത്. ഈ സാഹചര്യത്തിലാണ് നിഷയുടെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചയായത്.
ജോസ് കെ.മാണി എംപി നയിക്കുന്ന കേരളയാത്ര 24നു കാസര്‍കോട്ട് തുടങ്ങും. 14 ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും. കര്‍ഷക രക്ഷ, മതനിരപേക്ഷ ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണു യാത്ര. 24 ന് 11നു മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി അധ്യക്ഷനാവും. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് ജാഥാ ക്യാപ്റ്റനു പതാക കൈമാറും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് കോട്ടയത്ത് ജോസ് കെ മാണിയുടെ ഭാര്യ നിഷ സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകളെത്തിയത്. ഇതിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണെന്നാണ് ജോസ് കെ മാണി വിശദീകരിക്കുന്നത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് മാണിക്ക് തന്നെ നല്‍കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും വിശദീകരിച്ചിട്ടുണ്ട്.
നിലവിലുള്ള കോട്ടയം സീറ്റിന് പുറമേ ഇടുക്കി സീറ്റും വേണമെന്ന ജോസ് കെ.മാണിയുടെ ആവശ്യത്തിന് യു.ഡി.എഫ് ചെയര്‍മാന്‍ ബെന്നിബഹാന്‍ തുടക്കത്തിലേ തടയിട്ടു. കോട്ടയം ഒഴികെയുള്ള മറ്റൊരു സീറ്റും കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നകാര്യം ആലോചനയിലില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. കോട്ടയം എം.പിയായിരുന്ന ജോസ് കെ.മാണി രാജ്യസഭാ എം.പിയായതോടെ അവിടെ നിന്ന് മറ്റാരെങ്കിലും മത്സരിക്കും. അതിനൊപ്പമാണ് ഇടുക്കി വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്.
കോട്ടയം സീറ്റ് വെച്ച് മാറാതെ ഇടുക്കി സീറ്റ് നല്‍കണമെന്നാണ് ജോസ് കെ.മാണി ആവശ്യപ്പെട്ടത്. ഘടകക്ഷികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെങ്കില്‍ പരിഗണിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ പറഞ്ഞു. സീറ്റ് വിഭജനം നടക്കുമ്പോള്‍ മുന്നണിയില്‍ അടിയുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോട്ടയം സീറ്റില്‍ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ജോസ് കെ.മാണി ഇടുക്കി സീറ്റിനായി വന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയുടെ ചുമതലയുണ്ടെങ്കിലും അദ്ദേഹത്തെ ഇന്ദ്രപ്രസ്ഥത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha
























