നിലമ്പൂരിൽ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണു; മൂന്ന് പേർ മരിച്ചു; ആറോളം പേർക്ക് പരിക്ക്; അപ്രതീക്ഷിത അപകടം കോളനിയിലെ ഉത്സവത്തിനിടെ

മലപ്പുറം നിലമ്പൂരിന് സമീപം പൂളക്കപ്പാറ ആദിവാസി കോളനിയിൽ കനത്ത മഴയത്ത് മരം വീണ് മൂന്ന് പേർ മരിച്ചു. കോളനിയിലെ ഉത്സവത്തിനിടെയായിരുന്നു അപകടമുണ്ടായത്. പൂളക്കപ്പാറ കോളനിയിലെ ശങ്കരൻ, ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പടുക്ക ഫോറസ്റ്റ് ഡിവിഷനിലുള്ള ആദിവാസി കോളനിയിൽ മലദൈവങ്ങളെ ആരാധിക്കുന്ന ഉത്സവം നടക്കുകയായിരുന്നു. ഇതിനിടെ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണാണ് അപകടമുണ്ടായത്. സമീപ കോളനികളിലെ ആദിവാസികളും ഉത്സവത്തിനായി എത്തിയിട്ടുണ്ടായിരുന്നു. അതേസമയം അപകടത്തിൽ പരുക്കേറ്റ ആറ് പേരെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ വൻതോതിലുള്ള നഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിലും മരങ്ങൾ വീണു. മുക്കം നഗരസഭയിലെ നീലേശ്വരത്തും പൂളപ്പൊയിലിലുമാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. ആറോളം വീടുകൾക്ക് മുകളിലാണ് മരങ്ങൾ കടപുഴകി വീണത്.
കോഴിക്കോട് ജില്ലയിലെ മലയോര മേഘലയിലും കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടമുണ്ടായി. മുക്കം പൂളപ്പൊയിലിൽ വീടുകൾക്ക് മുകളിലേക്ക് മരം വീണതിനെ തുടർന്ന് പ്രദേശത്തെ ആറ് വീടുകൾ ഭാഗികമായി തകർന്നു. കനത്ത കാറ്റിനെ തുടർന്ന് ഓമശ്ശേരിയിൽ വ്യാപകമായ കൃഷിനാശമുണ്ടായി.
https://www.facebook.com/Malayalivartha


























