വീരന്‍മാര്‍ കുടുങ്ങും... മദ്യക്കള്ളന്‍മാരെ പൂട്ടാന്‍ സര്‍ക്കാരിന്റെ കടുത്ത നടപടി; ഉപഭോക്താക്കളില്‍ നിന്നും മദ്യത്തിന് യഥാര്‍ത്ഥ വിലയേക്കാള്‍ അധിക തുക ഈടാക്കുന്നു എന്ന പരാതി അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഒടുവില്‍ മദ്യകള്ളന്‍മാര്‍ കുടുങ്ങി. വിജിലന്‍സ് മേധാവി അനില്‍കാന്തിന് ലഭിച്ച ഒരു ഊമകത്താണ് കള്ളന്‍മാരെ കുടുക്കിയത്. സംസ്ഥാനത്തൊട്ടാകെയുള്ള വിദേശ മദ്യ ഔട്ട് ലെറ്റുകളില്‍ തിങ്കളാഴ്ച വൈകിട്ടാണ് വിജിലന്‍സിന്റെ വ്യാപക മിന്നല്‍ പരിശോധന ആരംഭിച്ചത്. വ്യാപക ക്രമക്കേടാണ് പരിശോധനയില്‍ കണ്ടെത്തിയത്.
നിരവധി പരാതികളാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിദേശ മദ്യ ഔട്ട് ലെറ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപഭോക്താക്കളില്‍ നിന്നും ഉയര്‍ന്നിരുന്നത്. ഉപഭോക്താക്കളില്‍ നിന്നും മദ്യത്തിന് യഥാര്‍ത്ഥ വിലയേക്കാള്‍ അധിക തുക ഈടാക്കുന്നു എന്നതാണ് പ്രധാന പരാതി. സ്‌റ്റോക്കുണ്ടായിരുന്നാലും കുറച്ച് കമ്മീഷന്‍ ലഭിക്കുന്ന മദ്യങ്ങള്‍ സ്‌റ്റോക്കില്ല എന്ന് പറഞ്ഞ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന സംഭവങ്ങളും നിരവധിയാണ്. കമ്മീഷന്‍ കൂടുതല്‍ ലഭിക്കുന്ന മദ്യങ്ങള്‍ മാത്രം വില്പന നടത്തുന്നതിനാണ് ഇവര്‍ക്ക് കൂടുതല്‍ താല്പര്യം.
വില കൂടിയ മദ്യ ബ്രാന്‍ഡുകള്‍ പൊട്ടിയതായി കാണിച്ച് അവ കരിഞ്ചന്ത വഴി വില്പന നടത്തുന്ന പതിവുമുണ്ട്. ക്യുവില്‍ നില്‍കാത്തവരില്‍ നിന്നും കൈക്കൂലി വാങ്ങി ചില ഉദ്യോഗസ്ഥര്‍ മദ്യം പുറത്തെത്തിച്ച് നല്‍കുന്ന പതിവുമുണ്ട്. ചെറുകിട കച്ചവടക്കാര്‍ക്ക് അളവില്‍ കൂടുതല്‍ മദ്യം വിലക്ക് നല്‍കുന്ന സംഭവങ്ങളും കുറവല്ല. ബില്ലുകളില്‍ തുക കൃത്യമായി വ്യക്തമാകാത്ത തരത്തില്‍ പഴയ ടോണര്‍ ഉപയോഗിച്ച് പ്രിന്റ് ചെയ്ത് ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. മദ്യം പൊതിഞ്ഞ് നല്‍കാതെ പൊതിയുന്നതിനുള്ള തുക സര്‍ക്കാരില്‍ നിന്നും എഴുതി എടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന് മദ്യശാലകളിലെ കള്ള കളികളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഒരേ സമയം സംസ്ഥാനത്തുട നീളമുള്ള കേരളാ സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴിലുള്ള വിദേശ മദ്യ ഔട്ട് ലെറ്റുകളില്‍ വിജിലന്‍സ് വ്യാപക മിന്നല്‍ പരിശോധന തുടങ്ങിയത്. . സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളിലെയും ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധനയില്‍ പങ്കെടുത്തു. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകളിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത് അറിയിച്ചു.
എക്‌സൈസ് മന്ത്രി പോലും അറിയാതെയാണ് പരിശോധന തുടങ്ങിയത്. ഏക് സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനും വിവരം ലഭിച്ചിരുന്നില്ല. ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് തീര്‍ത്തും ഏക്‌സൈസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമല്ല, ബീവറേജസ് കോര്‍പ്പറേഷന്റെ കീഴിലാണ് ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട സ്ഥാപനമാണ് ബീവറേജസ് കോര്‍പ്പറേഷന്‍. ഇവിടേക്ക് അന്യത്ര സേവനവ്യവസ്ഥയില്‍ നിയമനം ലഭിക്കാന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കൈകൂലി വരെ നല്‍കുന്ന പതിവുണ്ടായിരുന്നു. കട ബാധ്യതയുള്ള ഉദ്യോഗസ്ഥനാണെങ്കില്‍ ഒരു വര്‍ഷം ബീവറേജസില്‍ ജോലി ചെയ്താല്‍ സാമ്പത്തിക ബാധ്യതയെല്ലാം തീര്‍ന്ന് സാമ്പത്തികഭദ്രത കൈ വരുമെന്നാണ് പറയപ്പെടുന്നത്. ദിവസവും ആയിരകണത്തിന് രൂപയാണ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് മദ്യ കമ്പനികളില്‍ നിന്നും അല്ലാതെയും ലഭിക്കുന്നത്. എന്നാല്‍ ഇക്കാലമത്രയും ഇത് ഒരു നിശബ്ദ അഴിമതിയായി തുര്‍ന്നു.
മോട്ടോര്‍ വാഹന വകുപ്പില്‍ പരസ്യമായി നടമാടുന്ന അഴിമതിക്ക് സമാനമാണ് വിദേശമദ്യ അഴിമതിയും. ബീവറേജസ് കോര്‍പ്പറേഷനില്‍ അടി മുതല്‍ മുടി വരെയാണ് അഴിമതി. അത് സെക്രട്ടേറിയറ്റ് വരെ നീളുന്നു. മന്ത്രിമാര്‍ കൈപറ്റുന്ന കോഴ പണമാണ് ചില പ്രത്യേകതരം മദ്യങ്ങളായി കോര്‍പ്പറേഷനിലെത്തുന്നത്. ആവശ്യക്കാര്‍ ഏറെയുണ്ടായാലും ചില പ്രത്യേക തരം മദ്യകള്‍ കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റില്‍ കിട്ടാറില്ല. അങ്ങനെ കിട്ടാറില്ലെങ്കില്‍ അതിനര്‍ത്ഥം പ്രസ്തുത കമ്പനി മദ്യത്തിനു വേണ്ടി എക്‌സൈസ് മേധാവികളെ കണ്ടില്ല എന്നതാണ്. മദ്യ കമ്പനി ഉടമകള്‍ ഭരണാധികാരികള്‍ക്ക് കൈകൂലി നല്‍കുന്നത് പണ്ടേയുള്ള പതിവാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ. ബാബുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അധികം പ്രചാരം ലഭിക്കാതെ പോയതാണ് വിദേശമദ്യ കമ്മീഷന്‍ അഴിമതി. കമ്മീഷനുമായി ബന്ധപ്പെട്ട് അക്കാലത്ത് വ്യാപകമായ ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ കമ്മീഷന്‍ നല്‍കുന്ന കമ്പനികള്‍ അക്കാര്യം അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ മന്ത്രിക്ക് തട്ടു കേടുണ്ടായില്ല. അമ്പ്രാന്‍ കട്ടു ഭുജിച്ചാല്‍ അടിമക്ക് എന്തിന് ഭയം. അടിമ അമ്പ്രാനക്കാള്‍ വേഗത്തില്‍ കക്കാന്‍ തുടങ്ങും. അതാണ് എക്‌സൈസില്‍ നടക്കുന്നത്.
എന്നാല്‍ ഇതുകൊണ്ടൊന്നും അഴിമതി അവസാനിക്കുമെന്ന് കരുതാന്‍ വയ്യ. നാളെ മുതല്‍ ഇന്നത്തേതിനെക്കാള്‍ ഭംഗിയായി അഴിമതി തുടരും.
"
https://www.facebook.com/Malayalivartha



























