ഓപ്പൺ കമ്മി സ്റ്റൈൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നവരുടെ ചിത്രം നാസ പുറത്തുവിട്ടു; കമ്മ്യൂണിസ്റ്റുകളെ ട്രോളി വിടി ബൽറാം

കണ്ണൂരില്‍ കള്ളവോട്ട് ചെയ്തതായി ആരോപണത്തിനു പിന്നാലെ ഇടതുപക്ഷത്തിനു നേരെ പരിഹാസവുമായി വിടി ബൽറാം എംഎൽഎ. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ബൽറാം പരിഹാസവുമായി രംഗത്ത് വന്നത്. 'ഓപ്പൺ കമ്മി സ്റ്റൈൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നവരുടെ ചിത്രം നാസ പുറത്തുവിട്ടു' എന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഓപ്പണ്‍ ഗന്നം സ്റ്റൈല്‍ എന്ന ആല്‍ബത്തിലെ ചിത്രം ഷെയർ ചെയ്തുകൊണ്ടായിരുന്നു ബൽറാമിന്റെ പരിഹാസം.
ഇടുക്കിയുടെ അതിർത്തി ഗ്രാമങ്ങളിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും വീടുള്ളവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സിപിഎം വോട്ട് ചെയ്യിപ്പിച്ചെന്നാണ് ആരോപണം. ഇടുക്കിയിലെ തോട്ടം മേഖലകളിൽ തമിഴ്നാട്ടിലും കേരളത്തിലും വീടുകളുള്ള നിരവധി തൊഴിലാളികളുണ്ട്. ഇവരിൽ നല്ലൊരു ശതമാനം പേർക്കും തമിഴ്നാട്ടിലാണ് വോട്ട്. ഇക്കാര്യം അറിഞ്ഞിട്ടും ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം ഇവരെ കേരളത്തിലെ വോട്ടർ പട്ടികയിലും ഉൾപ്പെടുത്തിയെന്നാണ് യുഡിഎഫ് ആരോപണം.
ഏപ്രിൽ 18നായിരുന്നു തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഇവരെ അഞ്ച് ദിവസത്തിന് ശേഷം കേരളത്തിലെത്തിച്ച് വോട്ടു ചെയ്യിപ്പിച്ചുവെന്നാണ് യുഡിഎഫ് ആരോപണം. ഇടുക്കിയിൽ ആരൊക്കെ ഇപ്രകാരം വോട്ട് രേഖപ്പെടുത്തി എന്ന് കണ്ടെത്താനായി ബൂത്ത് തല കണക്കുകൾ ശേഖരിച്ചുവരികയാണെന്ന് കോൺഗ്രസ് അറിയിച്ചു. ബൂത്ത് തല പരിശോധനയ്ക്കിടെ 40,000 യുഡിഎഫ് വോട്ടർമാരെ അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി കണ്ടെത്തിയെന്നും യുഡിഎഫ് അറിയിച്ചു.
കരട് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നവരെ അന്തിമ പട്ടികയിൽ നിന്ന് അകാരണമായി ഒഴിവാക്കുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി തെരഞ്ഞടുപ്പ് കമ്മീഷന് ഉടൻ പരാതി നൽകുമെന്നും യുഡിഎഫ് അറിയിച്ചു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സിപിഎം പ്രതികരണം.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ചു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ രംഗത്തെത്തിയിരുന്നു. കാസർകോട് മൂന്നിടത്തു കള്ളവോട്ട് നടന്നെന്നു കമ്മിഷൻ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എയുപി സ്കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ പത്മിനി, സലീന എന്‍.പി, സുമയ്യ കെ.പി. എന്നിവര്‍ കള്ളവോട്ടു ചെയ്തെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. പിലാത്തറയിൽ പത്മിനി രണ്ടു തവണ വോട്ടു ചെയ്തു. സുമയ്യ, സലീന എന്നിവരും രണ്ടുവോട്ട് ചെയ്തു. കള്ളവോട്ട് ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മീണ വ്യക്തമാക്കി. ഇവര്‍ക്കെതിരെ ഐപിസി 171 (സി, ഡി, എഫ്) വകുപ്പുകളനുസരിച്ച് കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha



























