ശബരിമല കെട്ടടങ്ങിയപ്പോൾ കുരിശ് വിവാദം കത്തിക്കാന്‍ ഹൈന്ദവ സംഘടനകള്‍... സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ ഹിന്ദു വൈക്യവേദി നേതാവ് കെപി ശശികല ഇന്ന് രാവിലെ പാഞ്ചാലിമേട്ടിലേക്ക്....

ഇടുക്കിയിലെ ഇടുക്കി പാഞ്ചാലിമേട്ടില്‍ അനധികൃതമായി നാട്ടിയ കുരിശുകള്‍ കളക്ടറുടെ നിര്‍ദേശ പ്രകാരം എടുത്തുമാറ്റിയെങ്കിലും പ്രതിഷേധം കനപ്പിക്കാന്‍ ഒരുങ്ങി ഹൈന്ദവ സംഘടനകള്‍. പീരുമേട് പാഞ്ചാലിമേട്ടില്‍ കുരിശ് സ്ഥാപിച്ച് അനധികൃത കൈയേറ്റം നടന്ന സ്ഥലം ഹിന്ദു ഐക്യവേദിയുടെ പ്രത്യേക സംഘം ഇന്ന് സന്ദര്‍ശിക്കും. പാഞ്ചാലിമേട് സംരക്ഷണത്തിന്റെ ഭാഗമായുള്ള സമരപരിപാടിയുടെ ഭാഗമായാണ് സന്ദര്‍ശനം. രാവിലെ 11ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറുടെ നേതൃത്വത്തിലുള്ള സംഘം കുരിശുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളും ക്ഷേത്രവും പുരാതന അവശേഷിപ്പുകളും സന്ദര്‍ശിക്കും. സംഘത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, സംസ്ഥാന സമിതിയംഗങ്ങളായ സ്വാമി ദേവചൈതന്യ, എം.എന്‍. ജയചന്ദ്രന്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് വി.എം. ബാലന്‍, സെക്രട്ടറിമാരായ പി.വി. മുരളി, പി.ആര്‍. കണ്ണന്‍, പി.ജി. ജയകൃഷ്ണന്‍ എന്നിവരും ഉണ്ടാകും. ഇതിന്‌ശേഷം കൂടിയാലോചന നടത്തി സമരപരിപാടികള്‍ തീരുമാനിക്കും. അതേസമയം സംഘത്തെ തടയാനുള്ള നീക്കവുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്.
ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള മേഖലയിലൂടെ വേണം പാഞ്ചാലിമേട്ടില്‍ പ്രധാനമായും പ്രവേശിക്കാന്‍. ഇതിലൂടെയുള്ള പ്രവേശനം തടയാന്‍ മുമ്പും ശ്രമം നടന്നിരുന്നു. അതേസമയം 12 മണിവരെ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം പോലീസിടപെട്ടാലും തടയാനാകില്ല. ഇന്നലെ പീരുമേട് പാഞ്ചാലിമേട്ടിലെ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ച മൂന്ന് അനധികൃത മരക്കുരിശുകള്‍ നീക്കി. അവശേഷിക്കുന്ന 14 കോണ്‍ക്രീറ്റ് കുരിശുകള്‍ നീക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. സംഭവത്തില്‍ ഹിന്ദുഐക്യവേദി ജില്ലാസമിതി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ വില്ലേജ് ഓഫീസര്‍ കുരിശുകള്‍ ഉടന്‍ നീക്കാന്‍ ഉത്തരവ് നല്‍കി. കളക്ടര്‍ നല്‍കിയ അധികസമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. തിങ്കളാഴ്ച രാത്രിയാണ് പെരുവന്താനം കണയങ്കവയല്‍ പള്ളിയധികൃതര്‍ കുരിശുകള്‍ നീക്കുന്നത്. പഞ്ചപാണ്ഡവര്‍ വസിച്ചെന്ന് കരുതുന്ന മേഖല ശബരിമല പൂങ്കാവനത്തിന്റെ ഭാഗമാണ്. ദേവസ്വം ബോര്‍ഡിന് കീഴില്‍ ഇവിടെ ക്ഷേത്രവുമുണ്ട്.
മതചിഹ്നത്തിന്റെ പേരില്‍ കൈയേറ്റം ഗൂഢലക്ഷ്യങ്ങളോടെയാണെന്നുള്ള ആരോപണവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു. പ്രശ്‌നം വഷളാകുമെന്ന് മനസിലായതോടെ തല്‍ക്കാലം ശമിപ്പിക്കുന്നതിനാണ് കുരിശുനീക്കമെന്ന നാടകം നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രദേശത്തെ അനധികൃത കുരിശുകള്‍ നീക്കുന്നത് തടഞ്ഞുകൊണ്ട് ഉന്നതതലത്തില്‍നിന്ന് ഇടപെടലുണ്ടെന്നാണ് വിവരം. അതേസമയം, ക്ഷേത്രത്തോളം പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയല്‍ ചര്‍ച്ച് പറയുന്നത്. കുരിശുകളും അമ്ബലവും റവന്യൂഭൂമിയിലാണെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാല്‍ ഇടപെടലിന് ജില്ലാഭരണകൂടത്തിനും പ്രതിസന്ധികളുണ്ട്.
കുരിശുകള്‍ക്കും അമ്ബലത്തിനുമെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് കളക്ടര്‍ എച്ച് ദിനേശന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നേരത്തെ, ഇക്കഴിഞ്ഞ ദുഃഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകള്‍ കളക്ടറുടെ സമവായനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയല്‍ സെന്റ് മേരീസ് ചര്‍ച്ച് നീക്കം ചെയ്തത്. അതേസമയം ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകള്‍ നിലനില്‍ക്കും. വിശ്വാസികളുടെ വിഷയമായതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുതന്നെ നടപടി വേണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതിനിടെ പാഞ്ചാലിമേട്ടിലെ ടൂറിസത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് ഡിറ്റിപിസി രംഗത്തെത്തി.
https://www.facebook.com/Malayalivartha

























