ശ്രീറാമിന്‍റേയും വഫയുടേയും ലൈസന്‍സ് സസ്‌പെൻഡ് ചെയ്യും ; നിയമനടപടികൾ പൂർത്തിയാക്കേണ്ട കാലതാമസം മാത്രമാണുള്ളതെന്ന് മോട്ടോര്‍ വാഹന വകുപ്പ്

മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍റേയും വഫ ഫിറോസിന്‍റേയും ലൈസന്‍സ് ഇന്ന് സസ്‌പെൻഡ് ചെയ്യും. രണ്ട് പേർക്കും നോട്ടീസ് നൽകി. എന്നാല്‍ നിയമനടപടികൾ പൂർത്തിയാക്കേണ്ട കാലതാമസം മാത്രമാണുള്ളതെന്ന വിശദീകരണമാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നത്.
രണ്ട് പേരും നോട്ടീസ് നേരിട്ട് കൈപ്പറ്റിയിരുന്നില്ല. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത് വൈകിയതുകൊണ്ടാണ് നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. ലൈസന്‍സ് റദ്ദാക്കാത്ത നടപടി ചര്‍ച്ചയായതോടെ രണ്ടുപേരുടേയും ലൈസന്‍സ് ഇന്ന് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിശദമാക്കി. അമിത വേഗതക്കും കറുത്ത ഗ്ലാസ് ഒട്ടിച്ചതിനും മൂന്ന് നോട്ടീസുകൾ വഫക്കു നൽകിയിരുന്നു.
ലൈൻസ് റദ്ദാക്കാനുള്ള നോട്ടീസ് നൽകിയ ശേഷം വഫ പിഴയടച്ചുവെന്നും മോട്ടോര്‍ വാഹന വകുപ്പ് വിശദമാക്കുന്നത്. ബഷീർ അപകടത്തിൽ മരിച്ചശേഷം വാഹനമോടിച്ചിരുന്ന ശ്രീരാമിന്‍റെ രക്തസാമ്പിളെടുക്കാൻ 9 മണിക്കൂർ വൈകിയതിനെ കുറിച്ചുള്ള പൊലീസിന്‍റെ പുതിയ വിചിത്രവാദം ചര്‍ച്ചയായതിന് പിന്നാലെയാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ മെല്ലെപ്പോക്ക് പുറത്ത് വന്നത്.
ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ വഫയില്‍ നിന്നും ശ്രീറാമില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് തയ്യാറാക്കിയിട്ടുണ്ട്. എങ്കിലൂം ഇരുവരും ഇതുവരെ നേരിട്ട് കൈപ്പറ്റിയിട്ടില്ല എന്നാണ് വിവരം. ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടമായിട്ടും ഇരുവരുടേയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യാത്തത് മോട്ടോര്‍ വാഹന വകുപ്പിനെ വിവാദത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഉടന്‍ ഇരുവരുടേയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്നും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു. എന്നാല്‍ കേസില്‍ ഒട്ടേറെ വീഴ്ച വരുത്തിയ പോലീസിനെ പോലെ ശ്രീറാം വെങ്കിട്ടരാമന് മുന്നില്‍ മോട്ടോര്‍ വാഹന വകുപ്പിനും മുട്ടു വിറയ്ക്കുന്നതായിട്ടാണ് ആക്ഷേപം. അപകടം ഒറ്റപ്പെട്ട സംഭവമായതിനാല്‍ ഇവരുടെ കൂടി വിശദീകരണം കേള്‍ക്കേണ്ടതുണ്ട് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞിട്ടുള്ളത്.
തുടര്‍ച്ചയായി നിയമലംഘനം ഉണ്ടെങ്കില്‍ മാത്രമേ ലൈസന്‍സ് റദ്ദാക്കൂ. ഇക്കാര്യത്തില്‍ ഇരുവര്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ വഫയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതിനാല്‍ നോട്ടീസ് കൈമാറാന്‍ സാധിച്ചിട്ടില്ല. ശ്രീറാമിന്റെ നോട്ടീസ് പേഴ്‌സണല്‍ സ്റ്റാഫംഗമാണ് കൈപ്പറ്റിയിരിക്കുന്നത്. ശ്രീറാം നോട്ടീസ് കൈപ്പറ്റിയിട്ടുമില്ല. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പോലീസ് വൈകിയതിനാലാണ് നടപടി താമസിച്ചതെന്നും വകുപ്പ് പറയുന്നു. വാഹനം പരിശോധിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് അപേക്ഷ നല്‍കിയത് തന്നെ മൂന്ന് ദിവസം മുമ്ബായിരുന്നു.
അതേസമയം മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിന് കാരണമായ കാര്‍ പരിശോധിക്കാന്‍ പൂനെയില്‍ നിന്നുള്ള സംഘം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തും. ഫോക്‌സ് വാഗണ്‍ കമ്ബനി മാനുഫാക്ച്ചറിങ് യൂണിറ്റിലെ എന്‍ജിനീയര്‍മാര്‍ അടങ്ങിയ സംഘം ക്രാഷ് ഡേറ്റ അടക്കമുള്ളവ പരിശോധിക്കുവാനാണ് എത്തുന്നത്. ഇടിയുടെ ആഘാതം, എത്ര വേഗതയിലാണ് വാഹനം അപകടത്തില്‍പ്പെട്ടത്, ബ്രേക്ക് പ്രയോഗിച്ചതിന്റെ രീതി, ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ സംഘം പരിശോധിക്കും.
തിരുവനന്തപുരം മ്യൂസിയത്തിനുസമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാറിടിച്ച് സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീര്‍ കൊല്ലപ്പെടുകയായിരുന്നു. അമിത വേഗതയിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടസമയത്ത് കാറിന്റെ ഉടമയായ വഫ ഫിറോസും ശ്രീറാമിനൊപ്പമുണ്ടായിരുന്നു. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നെന്നായിരുന്നു സംഭവത്തിന് ദൃക്സാക്ഷികളുടെ മൊഴി. കാറോടിച്ചത് താനല്ലെന്നും സുഹൃത്താണെന്നും ശ്രീറാം വെങ്കട്ടരാമന്‍ പറഞ്ഞെങ്കിലും കാറോടിച്ചത് ശ്രീറാമാണെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























