ആ സുരക്ഷ ഇനി മുതൽ ആരിഫ് ഖാനും, പിണറായിക്കൊപ്പം കട്ടക്ക് തന്നെ; നിലവിലെ സെഡ് വിഭാഗം സുരക്ഷ സെഡ് പ്ലസായി ഉയർത്താൻ ഡിജിപിയുടെ നിർദേശം; ഗവർണർക്കുനേരെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും പരിഗണിച്ചാണ് തീരുമാനം
മുഖ്യമന്ത്രി പിണറായി വിജയാനൊപ്പം കട്ടക്ക് നിൽക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വർധിപ്പിച്ചു. നിലവിലെ സെഡ് വിഭാഗം സുരക്ഷ സെഡ് പ്ലസായി ഉയർത്താൻ ഡിജിപിയുടെ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് ഇപ്പോൾ സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്. ആരിഫ് മുഹമ്മദ് ഖാന് നിലവിൽ സെഡ് വിഭാഗം സുരക്ഷയായതിനാൽ സംസ്ഥാനത്തിന് പുറത്തു പോകുമ്പോൾ സുരക്ഷ കുറയുന്ന സാഹചര്യമുണ്ട്. സെഡ് പ്ലസിലേക്ക് ഉയർത്തിയാൽ പുറത്തു പോകുമ്പോഴും കർശന സുരക്ഷ ലഭിക്കും.
ഗവർണർക്കുനേരെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും പരിഗണിച്ചാണ് തീരുമാനം. സംസ്ഥാനത്തിനകത്തും സുരക്ഷ വർധിപ്പിക്കും. സെഡിൽനിന്ന് സെഡ് പ്ലസിലേക്ക് മാറുമ്പോൾ സുരക്ഷാ ജീവനക്കാരുടെ എണ്ണം ഏകദേശം രണ്ടിരട്ടിയാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗവർണർ വാഹനത്തിൽ സഞ്ചരിക്കുമ്പോഴുള്ള സുരക്ഷ വർധിക്കും. കൂടുതൽ വാഹനങ്ങൾ അകമ്പടിയായി ഉണ്ടാകും.
സുരക്ഷാ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ആയുധങ്ങളിലും മാറ്റമുണ്ടാകും. എന്നാൽ സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകത അനുസരിച്ച് സുരക്ഷയിൽ വ്യത്യാസം ഉണ്ടാകും. സെഡ് പ്ലസ് വിഭാഗത്തിലുണ്ടാകുന്ന സുരക്ഷാ ഭടൻമാരുടെ എണ്ണമോ വിന്യാസത്തിന്റെ രീതിയോ വെളിപ്പെടുത്താനാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ സുരക്ഷയ്ക്കായി 58 പൊലീസുകാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്.
ഗവർണർ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോൾ സുരക്ഷയൊരുക്കുന്നത്കേരള പൊലീസാണ്. പുറത്തു പോകുമ്പോൾ അതത് സംസ്ഥാനങ്ങൾക്കാണ് സുരക്ഷയുടെ ചുമതല. ഗവർണർക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. ഇന്ത്യൻ നേവിയിൽനിന്നുള്ള ഉദ്യോഗസ്ഥനും കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമാണ് എഡിസിമാർ.
പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധം ഇപ്പോൾ ഗവർണറുമായുള്ള കൊമ്പു കോർക്കലിൽ വരെ എത്തി നിൽക്കുകയാണ് കേരളത്തിൽ. ഗവർണറും കേരള സർക്കാരും തമ്മിലുള്ള പോര് മുറുകുമ്പോൾ സമൂഹമാധ്യമങ്ങളും അതു ഏറ്റുപിടിക്കുകയാണ്. വിമർശിച്ചും അനുകൂലിച്ചും ദിവസങ്ങളായി ട്രോൾ പേജുകളിൽ വിഷയം ചർച്ചയാണ്. കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമപരമായി നീങ്ങുമ്പോൾ ഗവർണറെ അറിയിക്കണമെന്ന ചട്ടം സംസ്ഥാനസർക്കാർ ലംഘിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര് എടുത്തുപറഞ്ഞുള്ള ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം. ഇതോടെയാണ് വിമർശനങ്ങളും പിന്തുണയും സജീവമായത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലെ വിവിധ പാര്‍ട്ടികളുടെ നിലപാടിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെയാണ് സര്‍ക്കാരും ഗവര്‍ണറുമായി അകന്നത്.
സംസ്ഥാന സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെ കേരളത്തിന് മറ്റൊരു ഇരട്ടച്ചങ്കന്‍ കൂടി ലഭിച്ചിരിക്കുകയാണ് എന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ ഗവർണർക്ക് സുരക്ഷാ ശക്തമാക്കേണ്ടത്ത് അത്യന്താപേക്ഷിതമാണെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha