‘ഇപ്പോഴും മാസ്‌ക് ഇടാതെയും താടിക്ക് മാസ്‌ക് വെച്ചും ആവശ്യമില്ലാതെ കൂട്ടം കൂടുന്നവരെയും കറങ്ങാനിറങ്ങുന്നവരെയും ശ്രദ്ധയില്‍ പെടുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ നിയമപരമായും ആവശ്യമെങ്കില്‍ കായികപരമായും നടപടികള്‍ സ്വീകരിക്കുന്നതാണ്...' നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് കേരള പൊലീസ്, പുതിയ നിര്‍ദേശം ട്രോള്‍ രൂപത്തിൽ
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് കേരള പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. ട്രോള്‍ രൂപത്തിലാണ് പുതിയ നിര്‍ദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് കണക്കിന്റെ വാര്‍ത്ത ചേർത്തുകൊണ്ടാണ് ട്രോൾ നൽകിയിരിക്കുന്നത്. ഇതില്‍ ഈയിടെ ഏറ്റവും അധികം ട്രോളുകളില്‍ ഉപയോഗിച്ച ജോജിയിലെ ബാബുരാജിന്റെ ജോമോന്‍ എന്ന കഥാപാത്രം പറയുന്ന ഡയലോഗാണ്, കുറച്ച് മാറ്റങ്ങളോടെ കേരള പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്.
‘ഇപ്പോഴും മാസ്‌ക് ഇടാതെയും താടിക്ക് മാസ്‌ക് വെച്ചും ആവശ്യമില്ലാതെ കൂട്ടം കൂടുന്നവരെയും കറങ്ങാനിറങ്ങുന്നവരെയും ശ്രദ്ധയില്‍ പെടുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ നിയമപരമായും ആവശ്യമെങ്കില്‍ കായികപരമായും നടപടികള്‍ സ്വീകരിക്കുന്നതാണ്,’ ട്രോളില്‍ പറയുന്നു. മാമനോടൊന്നും തോന്നല്ലേ മക്കളേ, എന്ന കരിക്കിന്റെ പോപ്പുലര്‍ ഡയലോഗാണ് ഫേസ്ബുക്കിലെ ട്രോള്‍ പോസ്റ്റിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ‘ഇനിയും പിടിച്ചില്ലേല്‍ കയ്യേല്‍ നിക്കത്തില്ല. അതോണ്ടാ… മാമനോട് ഒന്നും തോന്നല്ലേ,’ എന്നാണ് ക്യാപ്ഷന്‍.
എന്നാൽ ട്രോളിനെതിരെ വിമര്‍ശനവും കമന്റുകളില്‍ ഉയരുന്നുണ്ട്. കായികപരമായി എന്ന പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഭരണഘടന ആണ് സാറെ ഞങ്ങടെ മാനുവല്‍. കായികം ഒക്കെ അങ്ങ് കയ്യില്‍ തന്നെ വെച്ചാല്‍ മതിയെന്ന് ഒരു കമന്റില്‍ പറയുന്നു. ശാരീരികമായി പീഡിപ്പിക്കുമെന്ന് പരസ്യമായി പറയുന്ന പോലീസെന്നാണ് മറ്റൊരു കമന്റ് നൽകിയിരിക്കുന്നത്. കായികപരമായി നേരിട്ടാല്‍ പിന്നെ കൊറോണ വരില്ലായിരിക്കുമല്ലോയെന്നും ചിലര്‍ ചോദിക്കുന്നു. ഇങ്ങനെ താളത്തില്‍ പറയാതെ ഉരുട്ടി കൊല്ലും എന്ന് തുറന്ന് പറ. അതാണല്ലോ ശീലമെന്നും ചിലര്‍ പ്രതികരിച്ചു.
അതേസമയം കഴിഞ്ഞ ദിവസം കേരളത്തില്‍ 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,47,28,177 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5028 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4321, കോഴിക്കോട് 3253, തൃശൂര്‍ 2760, മലപ്പുറം 2675, കോട്ടയം 2306, തിരുവനന്തപുരം 1916, കണ്ണൂര്‍ 1556, പാലക്കാട് 653, പത്തനംതിട്ട 1203, ആലപ്പുഴ 1147, കൊല്ലം 976, ഇടുക്കി 888, കാസര്‍ഗോഡ് 668, വയനാട് 599 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 14, കണ്ണൂര്‍ 12, തിരുവനന്തപുരം 11, തൃശൂര്‍, വയനാട് 7 വീതം, കൊല്ലം 5, കാസര്‍ഗോഡ് 4, പാലക്കാട്, കോഴിക്കോട് 3 വീതം, എറണാകുളം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6370 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 490, കൊല്ലം 416, പത്തനംതിട്ട 182, ആലപ്പുഴ 494, കോട്ടയം 540, ഇടുക്കി 129, എറണാകുളം 541, തൃശൂര്‍ 579, പാലക്കാട് 266, മലപ്പുറം 378, കോഴിക്കോട് 1298, വയനാട് 83, കണ്ണൂര്‍ 390, കാസര്‍ഗോഡ് 584 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,56,226 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,60,472 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,209 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,39,418 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,791 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3161 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 520 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
https://www.facebook.com/Malayalivartha