സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് കൂടി ഇന്നലെ എത്തിയതോടെ വാക്സിൻ വിതരണം സാധാരണ നിലയിലേക്ക്; തിരുവനന്തപുരം റീജിയണിന് രണ്ടര ലക്ഷം കൊവിഷീല്‍ഡും ഒരു ലക്ഷം കൊവാക്‌സിനും നല്‍കി; ഓൺലൈൻ രെജിട്രേഷന് മുന്നേ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് കൂടി ഇന്നലെ എത്തിയിരുന്നു. ഇതോടെ വാക്സിൻ വിതരണം സാധാരണ നിലയിലേക്ക് എത്തിയിരിക്കുകയാണ്. അഞ്ചര ലക്ഷം കൊവിഷീല്‍ഡും ഒരു ലക്ഷം കൊവാക്‌സിനുമാണ് ഇന്നലെ എത്തിയത്. തിരുവനന്തപുരം റീജിയണിന് രണ്ടര ലക്ഷം കൊവിഷീല്‍ഡും ഒരു ലക്ഷം കൊവാക്‌സിനും നല്‍കി.
കൊച്ചി, കോഴിക്കോട് റീജിയണുകള്‍ക്ക് ഒന്നര ലക്ഷം വീതം കൊവിഷീല്‍ഡും നൽകി. കൊച്ചിയിലും കോഴിക്കോടും വാക്‌സിന്‍ എത്തിച്ച ശേഷം ഇന്നലെ രാത്രി 8.30നാണ് ഇന്‍ഡിഗോ വിമാനം തലസ്ഥാനത്തെത്തിയത്. സ്റ്റോക്കില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഷെഡ്യൂളുകൾക്ക് മാറ്റം സംഭവിച്ചിരുന്നു.
വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കിയതോടെ ആദ്യദിവസം ഉണ്ടായിരുന്ന ആശയക്കുഴപ്പം രണ്ടാം ദിവസം പരിഹരിക്കപ്പെടുകയുണ്ടായി. ഇന്ന് സംസ്ഥാനത്തെ ആശുപത്രികളില്‍ പ്രശ്നങ്ങളില്ലാതെ തന്നെ വാക്‌സിന്‍ വിതരണം നടക്കുകയും ചെയ്തു. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കേണ്ടവരും ഓണ്‍ലൈന്‍ വഴി തന്നെ രജിസ്റ്റര്‍ ചെയ്യണം. 18 കഴിഞ്ഞവര്‍ക്ക് രജിസ്ട്രേഷന്‍ 28 മുതല്‍ ആണ് നടക്കുന്നത്.
കൊവിഡ് വാക്സിന്റെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള രജിസ്ട്രേഷന്‍ 28ന് തുടങ്ങും . കൊവിന്‍ പോര്‍ട്ടല്‍ വഴിയോ ആരോഗ്യസേതു ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. വാക്സിന്‍ കേന്ദ്രങ്ങളില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനാവില്ല.
മേയ് ഒന്നുമുതല്‍ ഇവര്‍ക്കുള്ള കുത്തിവയ്പ് തുടങ്ങും . കേന്ദ്രം സ്വകാര്യ ആശുപത്രികള്‍ക്ക് 250 രൂപയ്ക്ക് നല്‍കുന്ന വാക്സിന്‍ മൂന്നാം ഘട്ടത്തില്‍ ഇല്ല. കൊവീഷീല്‍ഡ് വാക്സിന്‍ ഒരു ഡോസിന് 400 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്കും 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുമെന്ന് സീറം ഇറന്‍സ്റ്റിറ്റ്യൂട്ട് ഇന്നലെ അറിയിച്ചിരുന്നു . കൊവാക്സിന്റെ വില ഇന്നോ നാളെയോ പ്രഖ്യാപിക്കും.
വാക്‌സിനേഷന് മുന്നേ ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും നടക്കുക. സ്‌പോട്ട് രജിസ്‌ട്രേഷനില്ല. രജിസ്റ്റര്‍ ചെയ്തവര്‍ക്കേ വാക്‌സിനേഷന്‍ സെന്ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യൂ.
കൊവിഡ് വാക്‌സിനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന രജിസ്‌ട്രേഷന് ജില്ലകള്‍ മുന്‍കൈയെടുക്കണം.
സര്‍ക്കാര്‍, സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ലഭ്യതയെ അടിസ്ഥാനമാക്കി കോവിന്‍ വെബ് സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം.
വാക്‌സിനേഷന്‍ സെഷനുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ കൊവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും ലഭ്യത പൊതുജനങ്ങളെ അറിയിക്കണം. 45 വയസിന് മുകളിലുള്ളവര്‍ക്ക് ഒന്നാമത്തേതും രണ്ടാമത്തെയും വാക്‌സിന്‍ സമയബന്ധിതമായി നല്‍കണം.
https://www.facebook.com/Malayalivartha