കേന്ദ്ര സര്‍ക്കാര്‍ 150 രൂപയ്ക്ക് കിട്ടുന്ന വാക്സിന്‍, സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്ക് വില്‍ക്കുന്നുവെന്ന പെരുംനുണ..സത്യമിതാണ്
കേന്ദ്ര സര്‍ക്കാര്‍ 150 രൂപയ്ക്ക് കിട്ടുന്ന വാക്സിന്‍, സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്ക് വില്‍ക്കുന്നുവെന്ന പെരുംനുണ, പഠിപ്പും വിവരവും ഉള്ളവര്‍ വരെ ആവര്‍ത്തിച്ച് പാടിനടക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്ക് കൊള്ള ലാഭം ഉണ്ടാക്കാന്‍ കൂട്ട് നില്‍ക്കുന്നു. വിദേശത്തു കയറ്റി അയച്ച് ലാഭം കൊയ്യുന്നു.... സൗജന്യമായി വാക്സിന്‍ നല്‍കേണ്ട ബാധ്യത സംസ്ഥാനത്തിന്റെ തലയില്‍ കെട്ടി വെക്കുന്നു.... തുടങ്ങിയ വിവരക്കേടുകള്‍ ചിലര്‍ എത്ര സമര്‍ത്ഥമായാണ് അഭിമാനത്തോടെ പ്രചരിപ്പിക്കുന്നത്. എന്താണ് സത്യാവസ്ഥ എന്നറിയാം...
കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വാക്സിന്‍ വില്‍ക്കുന്നില്ല.. മറിച്ച് ഇപ്പോള്‍ നല്‍കുന്നതൊക്കെ സൗജന്യമായിട്ടാണ്.. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണേല്‍ നേരിട്ട് ഉത്പാദകരില്‍ നിന്നും വാക്സിന്‍ വാങ്ങാവുന്ന അവസരമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഉണ്ടാക്കിയ ആദ്യ ധാരണ പ്രകാരമാണ് 150 രൂപ നിരക്കില്‍ വാക്സിന്‍ ലഭിച്ചത്.
ഇത്തരത്തില്‍ 10 കോടി വാക്സിന്‍ മാത്രമാണ് ഈ നിരക്കില്‍ ലഭിക്കുക. ബാക്കി വാങ്ങുന്ന വാക്സിനുകള്‍ക്ക്, സംസ്ഥാനങ്ങളെ പോലെ കേന്ദ്രവും 400 രൂപ വീതം നല്‍കേണ്ടി വരും. 18 വയസ്റ്റ് കഴിഞ്ഞ എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ തന്നെ നേരിട്ട് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്നതാണ് മറ്റൊരാവശ്യം..
ഭാരതത്തിലാകെ 18 വയസ്സ് കഴിഞ്ഞ 100 കോടി ജനങ്ങള്‍ എങ്കിലും ഉണ്ടാകും. അപ്പോള്‍ ആകെ വേണ്ടി വരിക 200 കോടി ഡോസ് വാക്സിന്‍. ആദ്യ 10 കോടി വാക്സിന്‍, 150 രൂപ നിരക്കില്‍ ലഭിച്ചാല്‍ ചെലവ് 1500 കോടി രൂപ.. ബാക്കി 190 കോടി വാക്സിന്‍, 400 രൂപ നിരക്കില്‍ വാങ്ങിയാല്‍ ചെലവ് 76000 കോടി രൂപ.. ആകെ ചെലവ് 77500 രൂപ. നിലവില്‍ 45 വയസ്സ് കഴിഞ്ഞവര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്.
45 വയസ്സ് കഴിഞ്ഞ ഏകദേശം 60 കോടി ജനങ്ങളെങ്കിലും ഭാരതത്തില്‍ ഉണ്ടാകും. അവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനായി വലിയൊരു തുക കേന്ദ്രം ചെലവഴിക്കുന്നുണ്ട്. ഏകദേശം 42000 കോടിയിലേറെ രൂപ അതിനായി വേണ്ടി വരും. പൊതുജനാരോഗ്യ പാലനം, സംസ്ഥാന ലിസ്റ്റില്‍ പെടുന്ന വിഷയമായതിനാല്‍ ഇത്തരം വിഷയങ്ങളിലെ സാമ്പത്തിക ഭാരം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന് പറയുന്നതില്‍ എന്ത് ധാര്‍മ്മികതയാണ് ഉള്ളത്.
കേരളത്തെ സംബന്ധിച്ചു നോക്കിയാല്‍ 18 - 45 വയസ്സിനിടയില്‍ പ്രായമുള്ള 1 കോടി ആള്‍ക്കാരെങ്കിലും ഉണ്ടാകും. അവര്‍ക്ക് വേണ്ടി 2 കോടി വാക്സിന്‍ വേണ്ടി വരും.. അത് വാങ്ങാന്‍ കേരളം തയ്യാറായാല്‍ ചെലവ് 800 കോടി രൂപ. ഇതിന്റെ എത്രയോ മടങ്ങ് കേന്ദ്രം ചെലവഴിക്കുമ്പോള്‍ , പൂര്‍ണ്ണമനസ്സോടെ സ്വന്തം ജനങ്ങള്‍ക്കായി 800 കോടി ചെലവാക്കാന്‍ പോലും കേരള സര്‍ക്കാര്‍ തയ്യാറല്ലേ.
കേരളത്തിന്റെ ഏഴിരട്ടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശും മൂന്നിരട്ടി ജനസംഖ്യയുള്ള ബീഹാറും ഇരട്ടി ജനസംഖ്യയുള്ള കര്‍ണ്ണാടകയും അതേ ജനസംഖ്യയുള്ള ആസാമും പൂര്‍ണ്ണമനസ്സോടെ, തങ്ങളുടെ ജനങ്ങള്‍ക്കായി കോവിഡ് വാക്സിന്‍ ഓര്‍ഡറും ചെയ്ത് വിതരണ ക്രമീകരണങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍, ഒരേ സമയം കേരളം ദ്വന്ദ്വവ്യക്തിത്വം കാണിക്കുന്നതിലെ യുക്തി എന്താണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ
പൂന്‍വാലയുടെ വാക്കുകള്‍ പരിശോധിക്കുമ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്.
അതായത് സംസ്ഥാനങ്ങള്‍ക്ക് ഞങ്ങള്‍ നേരിട്ട് വാക്സിന്‍ നല്‍കുന്നത് 400 രൂപയ്ക്ക് ആണ്. അത് സംസ്ഥാനങ്ങള്‍ തിടുക്കപ്പെട്ടു വാങ്ങേണ്ട കാര്യമില്ല, ഞങ്ങള്‍ നിര്‍മ്മിക്കുന്നത്തില്‍ 50% സ്റ്റോക്കും കേന്ദ്ര സര്‍ക്കാരിന് കൊടുക്കാന്‍ ധാരണ ആയിട്ടുള്ളതാണ്. അതിനാല്‍ ഇത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതാണ്. അതിന് കാത്തിരിക്കാന്‍ സാധിക്കാത്തവര്‍ക്ക് വാങ്ങിക്കാന്‍ ഉള്ള ഒരു ഓപ്ഷന്‍ മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഒരു വാക്‌സിന് ഞങ്ങള്‍ നിശ്ചയിച്ച വില 600 രൂപയാണ്. അമേരിക്കന്‍ വാക്‌സിനു 1500 രൂപ വിലയുള്ളപ്പോള്‍ ആണ് ഞങ്ങള്‍ ഇത് 600 രൂപ നിശ്ചയിച്ചിരിക്കുന്നത് എന്നോര്‍ക്കണം. ആഗോള മാര്‍ക്കറ്റില്‍ ലഭ്യമായ ഏത് വാക്സിന്റെ നിരക്കിനേക്കാള്‍ 35% മുതല്‍ 50% വരെ കുറവാണ് ഞങ്ങളുടേത്..
അത്രയും വില കുറച്ചാണ് ഞങ്ങള്‍ ഇന്ത്യയില്‍ നല്‍കുന്നത്.. എന്നിട്ടും ഈ സമയത്ത് ഞങ്ങള്‍ കൊള്ള ലാഭം ഉണ്ടാകുന്നു എന്ന തരത്തില്‍ ഉള്ള പ്രചാരണം വേദനിപ്പിക്കുന്നതാണ്. ഞങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ 150 രൂപ ഒരു ഡോസില്‍ നഷ്ടമുണ്ട്. അത് കൊണ്ട് തന്നെ നിര്‍മ്മിക്കുന്ന 100 % വാക്‌സിനും കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് നല്‍കണം എന്ന് പറയുന്നത് പ്രായോഗികമല്ല.. ഞങ്ങള്‍ക്കിത് വാണിജ്യാടിസ്ഥാനത്തില്‍ കൊടുക്കുക എന്നതല്ലാതെ വേറെ വഴി ഇല്ല...
ബ്രിട്ടൻ കമ്പനിയ്ക്ക് 50% റോയൽറ്റി ഞങ്ങള്‍ക്ക് കൊടുത്തേ പറ്റു.. ഞങ്ങള്‍ ഇത് ആരോടാണ് പറയേണ്ടത്? കാര്യമറിയാതെ വസ്തുത വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.
തീര്‍ന്നില്ല കേരളം സ്വന്തം നിലയ്ക്ക് വാക്സിന്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ചിലര്‍ മറന്നാലും മറ്റു ചിലര്‍ അത് മറന്നിട്ടില്ല. സംസ്ഥാനത്ത് വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്സിന്‍ ഗവേഷണവും നിര്‍മ്മാണവും നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്നാണ് തിരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം പറഞ്ഞത്.
ചിക്കന്‍ ഗുനിയയും ഡെങ്കിപ്പനിയും നിപ്പയുമടക്കം പല വൈറല്‍ രോഗങ്ങളും പടര്‍ന്നു പിടിച്ച സംസ്ഥാനമാണ് കേരളമെന്നതിനാല്‍ വാക്സിന്‍ ഗവേഷണത്തിന് സാഹചര്യമൊരുക്കുകയെന്നത് ഭാവിയിലേക്കുള്ള കരുതലായിരിക്കും. പക്ഷെ ആ കരുതല്‍ നടന്നില്ല. അപ്പോള്‍ ചുരുങ്ങിയ കാലം കൊണ്ട് വാക്‌സിന്‍ എത്തിക്കാന്‍ ശ്രമിച്ച കേന്ദ്രത്തെ ചെളിവാരിയെറിയുന്നതില്‍ ഒരു മര്യാദയൊക്കെ വേണ്ടേ.
https://www.facebook.com/Malayalivartha