ശക്തമായ കാറ്റും, ഭീമൻ തിരമാലകളും: തിരുവനന്തപുരം നഗരം വെള്ളത്തിൽ, എങ്ങും നാശനഷ്ടം, പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി
മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കരമനയാറും കിള്ളിയാറും ഏതു സമയവും കരകവിഞ്ഞൊഴുകും എന്ന സ്ഥിതിയിലാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തമ്പാനൂരും ചാലയും അട്ടക്കുളങ്ങരയും വെള്ളത്തിനടിയിൽ ആയിരുന്നു.
അതി ശക്തമായ മഴയിലും കാറ്റിലും കഴിഞ്ഞ ദിവസം മുപ്പതോളം സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. നിരവധി വീടുകൾക്കും കേടുപാടുകൾ ഉണ്ടായി. തീരദേശമേഖലയിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. നിരവധി വള്ളങ്ങൾ ഒഴുകിപ്പോയി.
രണ്ട് ദിവസമായി തുടരുന്ന അതിശക്തമായ മഴയിലും കാറ്റിലും ഉണ്ടായ കടലേറ്റത്തിലാണ് തീരമേഖലയിലെ വീടുകളിലേക്ക് വെള്ളം കയറിയത്. മിക്ക വീടുകളുടെയും പകുതിയോളം വെള്ളം കയറിയ നിലയിലാണ്.
വലിയതുറയിൽ പാലത്തിന്റെ തെക്കുഭാഗത്തെ കടൽഭിത്തി തകർന്നു. വെള്ളിയാഴ്ച രാവിലെ മഴക്ക് കുറവുണ്ടായിരുന്നു എങ്കിലും വൈകിട്ടോടെ ശക്തമായ മഴയും കാറ്റും ഉണ്ടായി. ജില്ലയിലെ 78 കുടുംബങ്ങളിലെ 308 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ള തായി ജില്ലാ കളക്ടർ അറിയിച്ചു.
നെയ്യാറ്റിൻകര താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അടിമലത്തുറ അനിമേഷൻ സെന്ററിൽ തുറന്ന് ക്യാമ്പിൽ രണ്ട് കുടുംബങ്ങളിലെ 8 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം ഹാർബറിലെ എൽ പി സ്കൂളിലും ക്യാമ്പുകൾ തുറന്നിട്ടുണ്ട്. തിരുവനന്തപുരം താലൂക്കിൽ മൂന്നും വർക്കല താലൂക്കിൽ നാലും നെടുമങ്ങാട് താലൂക്കിൽ ഒമ്പതും, ചിറയിൻകീഴ് താലൂക്കിൽ മൂന്നും എന്നിങ്ങനെയാണ് താലൂക്കുകളിൽ തകർന്ന വീടുകളുടെ എണ്ണം.
അറബിക്കടലിൽ ഉണ്ടായ ന്യൂനമർദ്ദം ആണ് കനത്ത മഴക്ക് കാരണം. ലക്ഷദ്വീപിന് അടുത്ത് രൂപപ്പെട്ട ന്യൂനമർദ്ദം വെള്ളിയാഴ്ച വൈകുന്നേരം കണ്ണൂർ തീരത്തുനിന്ന് 290 കിലോമീറ്റർ മാത്രം അകലെയായിരുന്നു. അതിനാലാണ് വടക്കൻ കേരളത്തിൽ കൂടുതൽ മഴയും കാറ്റും ഉണ്ടായത്. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്ടും തിരുവനന്തപുരത്തും പാലക്കാട് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും ഉണ്ട്.
https://www.facebook.com/Malayalivartha