മഞ്ജു വാര്യരും, റിമിയുമൊക്കെ അവരുടെ സന്തോഷങ്ങളില്‍ പറക്കുകയാണ്....കഴിഞ്ഞ ഒരു വര്‍ഷത്തോളം ആ കുട്ടി അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ എത്രത്തോളം ആയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?..ഫുള്‍ സ്റ്റോപ്പ് ഇടേണ്ട ബന്ധങ്ങള്‍ ഇടുക തന്നെ വേണം....സോഷ്യൽ മീഡിയയിൽ ചർച്ചയായി യുവാവിന്റെ കുറിപ്പ്
കൊല്ലം നിലമേലില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിനു പിന്നില്‍ സ്ത്രീധന പീഡനമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഭര്‍ത്താവ് കിരണിനു നേരെ സോഷ്യല്‍ മീഡിയകളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. വിഷയത്തില്‍ ഹരി നാരായണന്‍ എന്ന യുവാവ് ഫേസ്‌ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ശ്രാദ്ധേയമാകുന്നു. എന്തിനാണ് ഇന്നും പെണ്‍കുട്ടികള്‍ ഇത്തരം ടോക്സിക് റിലേഷന്‍ഷിപ്പുകളില്‍ തുടരുന്നതെന്ന് ചോദിക്കുകയാണ് യുവാവ്. മഞ്ജു വാര്യരും, റിമിയുമൊക്കെ ഇപ്പോള്‍ സ്വന്തം സന്തോഷങ്ങളില്‍ പറക്കുകയാണെന്നും ഉചിതമായ സമയത്തെടുത്ത തീരുമാനമാണ് അതിന്റെ കാരണമെന്നും യുവാവ് കുറിക്കുന്നു.
ഹരി നാരായണന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കഴിഞ്ഞ വര്‍ഷം ഉത്രജ, ഇന്ന് വിസ്മയ. മറ്റ് വ്യത്യാസങ്ങള്‍ ഒന്നുമില്ലാത്ത സമാന സംഭവങ്ങള്‍. 'സ്ത്രീ-ധന' പീഡനം..! ഇന്ന് രാവിലെയാണ് വിസ്മയ എന്ന മാളുവിന്റെ മാതാപിതാക്കള്‍ അറിയുന്നത് തങ്ങളുടെ മാളു ഈ ലോകത്തു നിന്ന് യാത്ര പറഞ്ഞിരിക്കുന്നു. അമ്മയോട് സ്ഥിരം പറയുമായിരുന്നത്രേ. ഭര്‍തൃ വീട്ടില്‍ അടിക്കുമായിരുന്നു എന്ന് മാത്രം. പക്ഷെ മുഖത്ത് ചവിട്ടുന്നതും തൊഴിക്കുന്നതുമായ ഒരു കാര്യങ്ങളും പറഞ്ഞിരുന്നില്ല. എന്തിനാണ് പെണ്‍കുട്ടികളെ ഇന്നും ഇത്തരം ടോക്സിക് റിലേഷന്‍ഷിപ്പുകളില്‍ തുടരുന്നത്..? 'കഥാ നായകന്‍' ഉയര്‍ന്ന വിദ്യാഭ്യാസവും യോഗ്യനുമായ കരുനാഗപ്പള്ളി സര്‍ക്കിളിലുള്ള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാര്‍ എസ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിവാഹം കഴിഞ്ഞ ഇരുവരുടെയും ഇടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍. കഴിഞ്ഞ ഒരു വര്‍ഷത്തോളം ആ കുട്ടി അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ എത്രത്തോളം ആയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ..? കൈയ്യിലും മുഖത്തും മര്‍ദ്ദിച്ചത് ചിത്രത്തില്‍ വ്യക്തമാണ്.
മകള്‍ വിവാഹം കഴിച്ചു പോയാലും അവള്‍ക്ക് വീട്ടില്‍ ഒരു മുറി ഉണ്ടായിരിക്കണം. അവള്‍ക്ക് സ്വന്തം വീട് ഒരിക്കലുമൊരു അതിഥി വീടാവരുത്. തറവാട്ട് പാരമ്ബര്യവും , ബന്ധുജനങ്ങളുടെ സന്തോഷവും മുറുകെ പിടിച്ചിരുന്നാല്‍ ഇതേ പോലെ സ്വന്തം കുഞ്ഞുങ്ങള്‍ തന്നെ നഷ്ടമാകും.
'ഒരു വിവാഹ ജീവിതമാകുമ്ബോള്‍ അങ്ങനെയൊക്കെയാണ് മോളെ' എന്ന് പറയുന്ന മാതാപിതാക്കള്‍ യാഥാര്‍ഥ്യത്തില്‍ അവര്‍ പോലും അറിയാതെ സ്വന്തം മകളെ മരണത്തിലേക്ക് വലിച്ചെറിയുകയാണ്. സഹിക്കാവുന്നതിന്റെ പരമാവധി കഴിഞ്ഞിട്ടാവും ഒരാശ്വാസത്തിന് മാതാപിതാക്കളെ സമീപിക്കുക. അപ്പോള്‍ ഇത്തരം ആശ്വാസപ്പെടുത്തലുകള്‍ നല്‍കാതിരിക്കുക. വിവാഹം പോലെ തന്നെ സ്വാഭാവികമായ ഒന്ന് തന്നെയാണ് വിവാഹ മോചനവും. ഒരിക്കലും ഒത്തുപോകാന്‍ കഴിയാത്ത ഒരാളുടെ കൂടെ എന്തിന് ജീവിക്കണം? ഫുള്‍ സ്റ്റോപ്പ് ഇടേണ്ട ബന്ധങ്ങള്‍ ഇടുക തന്നെ വേണം. അതിപ്പോള്‍ എത്ര വര്‍ഷം നീണ്ടു നിന്ന പ്രണയം ആണെങ്കില്‍ പോലും.
മഞ്ജു വാര്യരും, റിമിയുമൊക്കെ അവരുടെ സന്തോഷങ്ങളില്‍ പറക്കുകയാണ്. അവര്‍ക്കുമുണ്ട് ബന്ധുക്കളും ആത്മാഭിമാനവുമൊക്കെ. അവര്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങള്‍ എടുത്തു; അത് കൊണ്ട് ഇന്ന് സുഖമായി ജീവിക്കുന്നു. ഒത്തുപോകാന്‍ കഴിയാത്തിടത്തു നിന്ന് പടിയിറങ്ങുക തന്നെ വേണം. അല്ലെങ്കില്‍ ഇനിയും 'ഉത്രജമാരും വിസ്മയമാരും' ഉണ്ടായേക്കാം. ഇത് വായിക്കുന്ന ഏതെങ്കിലും മാതാപിതാക്കള്‍ ഇത്തരമൊരു അനുഭവത്തിലൂടെയാണ് തന്റെ കുഞ്ഞ് കടന്നുപോകുന്നത് എന്ന ബോധ്യം ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ വീട്ടിലേക്ക് തിരികെ വിളിക്കൂ. പിറകിലേക്കൊന്ന് ഓര്‍ത്ത് നോക്കു നിങ്ങള്‍ അച്ഛനും അമ്മയുമായപ്പോഴുള്ള അവളുടെ ആദ്യ പുഞ്ചിരി. അതിലും വലുതല്ലടോ ഒരു ബന്ധുക്കളുടെ സന്തോഷവും,കുടുംബപരമ്ബര്യവും.
https://www.facebook.com/Malayalivartha