കേരളത്തിൽ ഇതേ നടക്കൂ:സ്ത്രീകൾക്ക് ഇങ്ങനെയുള്ള സുരക്ഷയെ കിട്ടൂവെന്ന സന്ദേശമാണ് കൊടുക്കുന്നത്: എനിക്ക് നല്ല വിഷമമുണ്ട്: മുഖ്യമന്ത്രി ഇങ്ങനെ ഒരു നിലപാട് എടുക്കുമെന്നായിരുന്നില്ല ഇതുവരെ എന്റെ ധാരണ: ഗുരുതര ആരോപണങ്ങൾ ഉയർത്തി കുണ്ടറയിലെ യുവതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരിഞ്ഞിരിക്കുകയാണ് കുണ്ടറയിൽ പീഡനപരാതി ഉന്നയിച്ച യുവതി. മന്ത്രി ശശീന്ദ്രനൊപ്പം നിന്നുകൊണ്ട് കേരളത്തിലെ സ്ത്രീസമൂഹത്തിന് മുഖ്യമന്ത്രി നൽകുന്ന സന്ദേശം എന്താണെന്നാണ് അവർ ചോദിക്കുന്നത് .
കേരളത്തിൽ സ്ത്രീകൾക്ക് അനുകൂലമായ നടപടിയുണ്ടാകുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി, ശശീന്ദ്രന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത് എന്ന കാര്യം അവർ ചൂണ്ടിക്കാട്ടി. സമാന അനുഭവം ഉണ്ടാകുന്ന സ്ത്രീകൾക്ക് ഇതേ നിലപാട് പ്രതീക്ഷിച്ചാൽ മതിയെന്ന സന്ദേശമാണ് ഇതിലൂടെ മുഖ്യമന്ത്രി നൽകുന്നതെന്നും യുവതി തുറന്നടിച്ചു.
'കേരളത്തിൽ ഇതേ നടക്കൂ, സ്ത്രീകൾക്ക് ഇങ്ങനെയുള്ള സുരക്ഷയെ കിട്ടൂവെന്ന സന്ദേശമാണ് കൊടുക്കുന്നത്. എനിക്ക് നല്ല വിഷമമുണ്ട്. മുഖ്യമന്ത്രി ഇങ്ങനെ ഒരു നിലപാട് എടുക്കുമെന്നായിരുന്നില്ല ഇതുവരെ എന്റെ ധാരണ. മുഖ്യമന്ത്രിക്കെതിരെ ഒരു വാക്കുപോലും മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞിട്ടുണ്ടായിരുന്നില്ല.
ഇതാദ്യമായി, വിഷമം കൊണ്ടാണ് ഇതുപറയുന്നത്. തെറ്റ് ചെയ്ത മന്ത്രി ശശീന്ദ്രൻ എന്തായാലും രാജിവെക്കണം. മന്ത്രിസ്ഥാനത്തിരുന്ന് ചെയ്യാൻ പറ്റിയ ഒരു പ്രവർത്തിയല്ല അദ്ദേഹം ചെയ്തത്. ആ സ്ഥാനത്തിന് അർഹനല്ലാത്ത വ്യക്തി രാജിവെച്ച് ഒഴിഞ്ഞുപോകുകയാണ് വേണ്ടത് എന്നും യുവതി ആഞ്ഞടിച്ചു.
മന്ത്രിക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണെന്നും യുവതി തറപ്പിച്ചു പറഞ്ഞു.
അതേസമയം കുണ്ടറിയിലെ പീഡനപരാതിയുമായി ബന്ധപ്പെട്ട ഫോൺവിളി വിവാദത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവെയ്ക്കേണ്ടതില്ലെന്ന് എൻ.സി.പി. കേന്ദ്ര നേതൃത്വവും നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
വിവാദങ്ങൾ ഗൗരവമായി എടുക്കേണ്ടതില്ല എന്നാണ് നിർദേശം. ഇത് സംബന്ധിച്ച് എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ, പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം എടുത്തിരിക്കുന്നത്.
വിഷയത്തിൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് പുറത്ത് വന്നതിന് പിന്നാലെയാണ് പി.സി.ചാക്കോ ശരദ് പവാറുമായി ചർച്ച നടത്തിയത്. ഈ കൂടിക്കാഴ്ചയിയിലാണ് ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് ദേശീയ നേതൃത്വം നിലപാട് എടുത്തത്.
മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. വിവാദം ഗൗരവമായി എടുക്കേണ്ടതില്ലെന്ന നിലപാടാണ് ദേശീയ നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.
നേരത്തെ ഫോൺവിളി വിവാദത്തിൽ ശശീന്ദ്രനെ ന്യായീകരിച്ച് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ രംഗത്തെത്തിയിരുന്നു. കുണ്ടറയിൽ ഒരു ബ്ലോക്ക് പ്രസിഡന്റിനെ വെക്കുന്നത് സംബന്ധിച്ചാണ് പ്രശ്നങ്ങളെല്ലാം ഉടലെടുക്കുന്നതെന്നെന്ന് അദ്ദേഹം പറഞ്ഞു.
കേസ് പിൻവലിക്കണമെന്നുള്ള സംസാരം ശശീന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കേസ് എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. അത് ശശീന്ദ്രൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഇതൊരു വലിയ പ്രശ്നമാക്കി മാറ്റിയാൽ നന്നായിരിക്കും എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. അവർ ഒരുപക്ഷേ നിയമസഭയിലും ഇത് ഉന്നയിച്ചേക്കാമെന്നും പി.സി. ചാക്കോ പറഞ്ഞു.
കേരളത്തിലെ മുൻ മുഖ്യമന്ത്രിക്കെതിരേ ഒന്നിലേറെ സ്ത്രീകളാണ് പരസ്യമായ നിലപാടുകളെടുത്ത് മുന്നോട്ട് വന്നതെന്നും അന്നിവിടെയാരും രാജിവെച്ചില്ലെന്നും അദ്ദേഹം പറഞ്ഞു . പ്രതിപക്ഷനേതാവടക്കം രാജിക്കായി മുറവിളി കൂട്ടുന്ന ആളുകൾ വസ്തുതകൾ മനസ്സിലാക്കുന്നില്ല.
യഥാർഥത്തിൽ അവിടെയെന്താണ് സംഭവിച്ചത്, അവിടുത്തെ പ്രശ്നമെന്താണ്, ശശീന്ദ്രൻ എന്താണ് പറഞ്ഞത്, എൻ.സി.പിയിലെ തർക്കമെന്താണ് ഇതൊന്നും അറിയാതെയാണ് അദ്ദേഹം ഒരു ബലാത്സംഗക്കേസിൽ ഇടപെട്ടു എന്ന് പറയുന്നതെന്നും പി.സി.ചാക്കോ പറഞ്ഞു.
https://www.facebook.com/Malayalivartha


























