പ്രൈസ് ദ ലോഡ്, പ്രൈസ് ദ ലോഡ്... ബിഷപ് ഫ്രാങ്കോയെ ആനയിച്ച് അനുയായികള്‍; നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി അറിയിക്കുന്നതായി ജലന്ധര്‍ രൂപതയുടെ പത്രപ്രസ്താവന: ധ്യാനകേന്ദ്രത്തില്‍ പാട്ടുകുര്‍ബാന, നാട്ടില്‍ പടക്കംപൊട്ടിക്കല്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അനുയായികള്‍ ആനയിച്ചത് 'പ്രൈസ് ദ ലോഡ്' വിളികളുമായി. 'സത്യം ജയിച്ചു' എന്ന് ഉറക്കെപ്പറഞ്ഞാണ് ബിഷപ് കോടതിയുടെ വാതിലിനുപുറത്തേക്ക് വന്നത്.
പുറത്തെത്തിയതോടെ ബിഷപ്പിന്‍റെ പൊട്ടിക്കരച്ചിലുയര്‍ന്നു. കെട്ടിപ്പിടിച്ചും കരഞ്ഞും അനുയായികളുടെ സന്തോഷപ്രകടനങ്ങള്‍ക്കിടെ കോടതിവരാന്തയിലൂടെ നടന്ന് കലക്ടറേറ്റ് ഓഫിസിനുമുന്നില്‍ നിര്‍ത്തിയിട്ട കാറിലേക്ക്. ബിഷപ്പ് പുറത്തേക്ക് വരുന്നതറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ ഓടിയെത്തി വാഹനം വളഞ്ഞു. ആരോടും പ്രതികരിക്കാതെ ചിരിച്ച മുഖത്തോടെ കാറില്‍ കയറി. 'പ്രൈസ് ദ ലോഡ്' വിളികളുമായി അനുയായികള്‍ ചുറ്റും കൂടി. പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് കൈകൂപ്പി 'സത്യം ജയിച്ചു' എന്നുമാത്രം ആവർത്തിച്ചു.
കാറിനു ചുറ്റും കൂടിയവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയാണ് വാഹനത്തിനുപോകാന്‍ വഴിയൊരുക്കിയത്. തുടര്‍ന്ന് കലക്ടറേറ്റിനുപുറത്തുകടന്ന് നേരെ എതിര്‍വശത്തുള്ള ലൂര്‍ദ് ഫൊറോന പള്ളിയില്‍ പ്രാര്‍ഥിച്ച് വീണ്ടും കാറില്‍ കയറി കളത്തിപ്പടിയിലെ ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലേക്ക്. അവിടെ പ്രത്യേക പ്രാര്‍ഥനക്കുശേഷം പാട്ടുകുര്‍ബാന. കുടുംബാംഗങ്ങളും അനുയായികളുമെല്ലാം കുര്‍ബാനയര്‍പ്പിച്ചു. അതിനുശേഷം തൃശൂര്‍ മറ്റത്തെ കുടുംബവീട്ടിലേക്ക് യാത്രയായി. പടക്കം പൊട്ടിച്ചാണ് ബന്ധുക്കളും നാട്ടുകാരും തൃശൂരില്‍ കുടുംബവീട്ടിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചത്. തുടര്‍ന്ന് മാതാപിതാക്കളുടെ കല്ലറയില്‍ പ്രാര്‍ഥന നടത്തി.
രാവിലെ ഒമ്ബതരയോടെയാണ് ബിഷപ് രണ്ട് സഹോദരന്മാര്‍ക്കും അനുയായിക്കുമൊപ്പം കോടതിയിലെത്തിയത്. കോടതിയുടെ മുന്നില്‍നിന്നിരുന്ന മാധ്യമപ്രവര്‍ത്തകരുടെ കണ്ണില്‍പെടാതെ കലക്ടറേറ്റ് സമുച്ചയത്തിന്‍റെ മുന്‍വാതിലിലൂടെ കയറിയാണ് കോടതിക്കകത്തെ ബെഞ്ചിലിരുന്നത്.
നിര്‍വികാരമായിരുന്നു ബിഷപ്പിന്‍റെ മുഖം. ഇടക്കിടെ അടുത്തിരുന്ന സഹോദരന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. കോടതിക്കകത്തേക്ക് കയറിവരുന്നവരെയോ പോകുന്നവരെയോ ശ്രദ്ധിക്കാതെ താഴേക്ക് നോക്കിയിരുന്നു. കൃത്യം 11ന് ജഡ്ജി ജി. ഗോപകുമാര്‍ ചേംബറിലെത്തി.
തുടര്‍ന്ന് കേസ് നമ്ബറും ഫ്രാങ്കോയുടെ പേരും വിളിച്ചു. ഇതോടെ ബിഷപ് ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് പിറകിലുള്ള പ്രതിക്കൂട്ടില്‍ കയറി കൈകള്‍ കോര്‍ത്തുപിടിച്ച് നിന്നു. കോടതിമുറിയിലെ നിശ്ശബ്ദതക്കിടെ ജഡ്ജി ഫയലുകള്‍ പരിശോധിച്ചു. തുടര്‍ന്ന് ഒറ്റവരിയില്‍ പ്രതിയെ വെറുതെവിട്ടിരിക്കുന്നു എന്ന വാചകംമാത്രം.
ഉടന്‍ കോടതിയിലെ നിശ്ശബ്ദതയെ ഭേദിച്ച് സന്തോഷാരവമുയര്‍ന്നു. കൂടിനിന്നവര്‍ക്ക് കാര്യം മനസ്സിലാവുംമുമ്ബേ ബിഷപ്പിന്‍റെ അഭിഭാഷകരും അനുയായികളും പ്രതിക്കൂട്ടിനരികിലേക്ക് ഓടി. അവിടെനിന്ന് ബിഷപ്പിനെ ചേര്‍ത്തുപിടിച്ച് പുറത്തേക്ക്. ഇതിനിടയില്‍ അഭിഭാഷകരില്‍ പലരും കരഞ്ഞുകൊണ്ട് ബിഷപ്പിനെ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു.
വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സ്ത്രീകളടക്കം അണികള്‍ കലക്ടറേറ്റ് പരിസരത്ത് ലഡുവിതരണം നടത്തി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി അറിയിക്കുന്നതായി ജലന്ധര്‍ രൂപതയുടെ പത്രപ്രസ്താവനയും വന്നു.
https://www.facebook.com/Malayalivartha