ശ്രീരാമ ദേവന്‍ ലങ്കയില്‍ നിന്ന് ലക്ഷ്മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തില്‍: തൃശ്ശൂരിലെത്തിയപ്പോള്‍ ലക്ഷ്മണന് മനം മാറ്റം; രാമായണത്തെ ഉദാഹരിച്ച് തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന സൂചനയുമായി കെ സുധാകരൻ:- പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം
തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന സൂചനയുമായി കെ സുധാകരന്റെ അഭിമുഖം. അഭിമുഖത്തിലെ ചോദ്യത്തിന് രാമായണം ദുർവ്യാഖ്യാനം ചെയ്തും മറുപടി നൽകി കുടുങ്ങി കെ.പി.സി.സി. പ്രസിഡന്റ്. തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കെ. സുധാകരന്‍ രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്. ‘അതെ, അതില്‍ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവന്‍ ലങ്കയില്‍ നിന്ന് ലക്ഷ്മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തില്‍ തിരികെ വരികയായിരുന്നു.
വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോള്‍ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാന്‍ ലക്ഷ്മണന്‍ ആലോചിച്ചു.’ ‘എന്നാല്‍ തൃശ്ശൂരിലെത്തിയപ്പോള്‍ ലക്ഷ്മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാല്‍ രാമന്‍ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, ‘ഞാന്‍ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മള്‍ കടന്നുവന്ന ഭൂമിയുടെ പ്രശ്‌നമാണ്’ സുധാകരന്‍ പറഞ്ഞു.
ഇത് പറഞ്ഞ് കഴിഞ്ഞ് കെ സുധാകരന്‍ പൊട്ടിച്ചിരിച്ചുവെന്നും അഭിമുഖത്തില്‍ ഈ ഉത്തരത്തോടൊപ്പം എഴുതിയിട്ടുണ്ട്. കെ സുധാകരന്റെ പരാമര്‍ശത്തിനെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ സുധാകരന്‍ തയ്യാറാവണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. കൂടാതെ അഭിമുഖത്തിൽ പിണറായി വിജയനെ കുറിച്ചും ശശി തരൂരിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ശശി തരൂരിന് പാര്‍ട്ടിയെ നയിക്കാനുള്ള അനുഭവ പരിചയമില്ല. സംഘടനാ കാര്യങ്ങളില്‍ തരൂരിന് പാരമ്പര്യമില്ല. തരൂര്‍ കഴിവുള്ള വ്യക്തിയാണ്, ബുദ്ധിമാനാണ് എന്നാല്‍ പാര്‍ട്ടിയെ നയിക്കാന്‍ ഈ ഗുണങ്ങള്‍ മാത്രം പോരെന്നും തരൂര്‍ ഇപ്പോള്‍ ട്രെയിനിയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
സംസ്ഥാനത്തെ ഭൂരിഭാഗം നേതാക്കളും കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തരൂരിനെ പിന്തുണയ്ക്കാത്തത് പേടിച്ചിട്ടാണോ എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. ഇതിന് ആരും ഭയപ്പെടേണ്ട കാര്യമില്ലെന്നും ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ നയിക്കാനുള്ള കഴിവ് മാത്രമാണ് മാനദണ്ഡമെന്നും സുധാകരന്‍ മറുപടി പറഞ്ഞു. 'തരൂര്‍ ഒരു നല്ല മനുഷ്യനാണ്, പാണ്ഡിത്യമുള്ള വ്യക്തിയാണ്. എന്നാല്‍ സംഘടനാ കാര്യങ്ങളില്‍ തരൂരിന് പാരമ്പര്യമില്ല. ഞാന്‍ കെപിസിസി പ്രസിഡന്റായത് ആവശ്യം ഉയര്‍ന്നതിന് ശേഷമാണ്. രാഷ്ട്രീയ മണ്ഡലത്തില്‍ തരൂരിന്റെ അനുഭവപരിചയം വളരെ പരിമിതമാണ്.
അദ്ദേഹം ബുദ്ധിമാനും കഴിവുള്ളവനുമാണ്, എന്നാല്‍ ഒരു പാര്‍ട്ടിയെ നയിക്കാന്‍ ആ ഗുണങ്ങള്‍ മാത്രം പോരാ', സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പോലൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാവുക എന്നതില്‍ അനുഭവ പരിചയം മുഖ്യഘടകമാണ്. പ്രായം ഒരു വിഷയമല്ല, അനുഭവ പരിചയമാണ് പ്രധാനം. തരൂരിന് ആ പശ്ചാത്തലമില്ലെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷനായപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് അത്രയധികം അനുഭവം ഉണ്ടായിരുന്നില്ലല്ലോ എന്ന ചോദ്യത്തിന്, അനുഭവപരിചയമില്ലാതെ ഇത്തരമൊരു സ്ഥാനത്തെത്തുന്നതിന്റെ അപകടം മനസിലാക്കിയതുകൊണ്ടാണ് രാഹുല്‍ ഇപ്പോള്‍ അദ്ധ്യക്ഷനാകാന്‍ മടിക്കുന്നതെന്നായിരുന്നു സുധാകരന്റെ മറുപടി.
കൂടാതെ പിണറായി വിജയന്‍ തന്റെ രാഷ്ട്രീയ എതിരാളിയാണെന്നും അദ്ദേഹം ഒരു തീരുമാനമെടുത്താല്‍ നടപ്പാക്കാന്‍ ഏതറ്റം വരെയും പോകും. അദ്ദേഹം കഠിനാധ്വാനിയാണ്. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ അദ്ദേഹം എപ്പോഴും മുന്നില്‍ നിന്ന് നയിക്കും. പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാണ്. ഒരു എതിരാളിയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചാല്‍ അത് ചെയ്യുന്നതുവരെ വിശ്രമിക്കില്ല, അത് പാര്‍ട്ടിക്കകത്തായാലും പുറത്തായാലും എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പിണറായിയുടെ മോശം സ്വഭാവം എന്തെന്ന ചോദ്യത്തിന് അദ്ദേഹം ക്രൂരനാണെന്നായിരുന്നു സുധാകരന്റെ മറുപടി.
https://www.facebook.com/Malayalivartha