പേട്ട കല്ലുംമൂട് ഗുണ്ടാ ആക്രമണം... രണ്ടു പ്രതികള്‍ക്ക് ജാമ്യമില്ല, റിമാന്റ് 20 വരെ നീട്ടി, പ്രതികളെ 2 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു, സംഭവം നടന്നത് 2023 സെപ്റ്റംബര്‍ 23

തലസ്ഥാന നഗരത്തിലെ പേട്ട കല്ലുംമൂട്ടില്‍ നടന്ന ഗുണ്ടാ ആക്രമണക്കേസിലെ രണ്ടു പ്രതികള്‍ക്ക് ജാമ്യമില്ല. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നിരസിച്ചത്. ജയിലില്‍ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ ആനയറ സ്വദേശി അനന്തു ഷാജി , കരിക്കകം മൈത്രി ഗാര്‍ഡന്‍സില്‍ ഡബ്ബാര്‍ ഉണ്ണി എന്ന അനു. വി. എസ്. എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്.
പ്രതികള്‍ക്കെതിരായി ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ ഗുരുതരവും ഗൗരവമേറിയതുമാണ്. കേസ് റെക്കോഡുകള്‍ പരിശോധിച്ചതില്‍ കൃത്യത്തില്‍ പ്രതികളുടെ ഉള്‍പ്പെല്‍ പ്രഥമദൃഷ്ട്യാ വെളിവാകുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ പ്രതികളെ സ്വതന്ത്രരാക്കിയാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രോസിക്യൂഷന്‍ ഭയന്ന് ഒളിവില്‍ പോകാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോള്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടയക്കാനാവില്ലെന്നും ജാമ്യഹര്‍ജി തള്ളിയ ഉത്തരവില്‍ എസിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.
ഒന്നും രണ്ടും പ്രതികളുടെ ജാമ്യഹര്‍ജി തള്ളിയ കോടതി പ്രതികളുടെ റിമാന്റ് ഒക്ടോബര്‍ 20 വരെ നീട്ടി. കഴിഞ്ഞ ദിവസം മൂന്നു പ്രതികളെ 2 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പേട്ട പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലായിരുന്നു കോടതി ഉത്തരവ്. പ്രതികള്‍ കൃത്യത്തിനുപയോഗിച്ച വെട്ടുകത്തികള്‍ വീണ്ടെടുക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയത്.
ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ ആനയറ സ്വദേശി അനന്തു ഷാജി , കരിക്കകം മൈത്രി ഗാര്‍ഡന്‍സില്‍ ഡബ്ബാര്‍ ഉണ്ണി എന്ന അനു. വി. എസ് , പൊള്ളയച്ചു എന്ന അച്ചു ഷാന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡി നല്‍കിയത്.
2023 സെപ്റ്റംബര്‍ 23 ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ പേട്ട കല്ലുംമൂട് പാലത്തിനു സമീപം വച്ചായിരുന്നു ആക്രമണം നടന്നത്. ചെട്ടിക്കുളങ്ങര സ്വദേശി ശബരി, പാറ്റൂര്‍ സ്വദേശി രാജേഷ് എന്നിവരെ പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. എതിര്‍സംഘത്തിലെ ശബരിയെ കൊലപ്പെടുത്താനായിരുന്നു ഉണ്ണിയുടെയും സംഘത്തിന്റെയും ശ്രമമെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതിനായി നേരത്തെതന്നെ ഇവര്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. സെപ്റ്റംബര്‍ 23 ന് പിടിയിലായ മൂന്നാം പ്രതി അച്ചു ഷാന്‍ പദ്ധതിയെക്കുറിച്ച് പോലീസിനോടു പറഞ്ഞതായ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. ഉണ്ണിയും ശബരിയും തമ്മിലുള്ള ശത്രുതയാണ് ആക്രമണത്തിനു കാരണം. ഇവര്‍ നേരത്തെ സുഹൃത്തുക്കളായിരുന്നു. ഒരു വര്‍ഷം മുന്‍പ് സാമ്പത്തിക വിഷയത്തില്‍ തമ്മില്‍ തെറ്റി. തുടര്‍ന്ന് പലതവണ ഏറ്റുമുട്ടുകയും ചെയ്തു.
ഇടയ്ക്ക് ശബരി ഒരു അടിപിടിക്കേസില്‍ അറസ്റ്റിലായി. ഇതിനു പിന്നില്‍ ഉണ്ണിയാണെന്ന് ആരോപിച്ച് ഇവര്‍ തമ്മില്‍ ഫോണിലൂടെ വെല്ലുവിളികള്‍ നടത്തിയിരുന്നു. ശബരി തന്നെ ആക്രമിക്കുമെന്നു ഭയന്നാണ് ഇയാളെ വകവരുത്താന്‍ ഉണ്ണിയും സംഘവും പദ്ധതി തയ്യാറാക്കിയതെന്നാണ് പോലീസ് കേസ്.
കല്ലുംമൂട് പാലത്തിനു സമീപത്തെ ഒരു കടയില്‍നിന്ന് ആക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.
" f
https://www.facebook.com/Malayalivartha
























