എന്തിനോ തിളച്ച സാമ്പാര്‍ പോലെ... ജനത്തെ വലച്ച യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ വിഡി സതീശന്‍ ഒന്നാം പ്രതി; മൂവായിരം പേര്‍ക്കെതിരെ പൊലീസ് കേസ്; എന്തിനെന്നറിയാത്ത സമരത്തില്‍ വിവാദങ്ങളും

ഇന്നലെ തലസ്ഥാനത്തെ ജനം ശരിക്കും വലഞ്ഞു. കോണ്‍ഗ്രസിന്റെ പുതിയ സോഷ്യല്‍ മീഡിയ ഉപദേശകന്‍ കനഗോലുവിന്റെ ആദ്യ പ്ലാന്‍ ബിയാണോ ഇതെന്ന് ജനം സംശയിച്ചു. എന്തായാലും ഉപരോധം ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്. മാത്രമല്ല രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പൊലീസ് കേസെടുത്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെയാണ് കേസ്. കന്റോമെന്റ്‌റ് പൊലീസാണ് കേസെടുത്തത്. വഴി തടസ്സപ്പെടുത്തിയതിനും, അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, എംഎം ഹസ്സന്‍, കൊടുക്കുന്നില്‍ സുരേഷ്, രമേശ് ചെന്നിത്തല, എന്‍. കെ.പ്രേമചന്ദ്രന്‍, രമ്യ ഹരിദാസ്, സി പി ജോണ്‍ , വി.എസ് ശിവകുമാര്‍, പാലോട് രവി, പി.കെ. വേണുഗോ പാല്‍ , എം.വിന്‍സന്റ് , കെ.മുരളീധരന്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവരടക്കം പ്രതികളാണ്.
സര്‍ക്കാര്‍ അല്ല ഇത് കൊള്ളക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ സെക്രട്ടറിയേറ്റ് വളഞ്ഞത്. രാവിലെ ആറുമണിക്ക് തന്നെ പ്രധാന ഗേറ്റും സൗത്ത്, വൈഎംസിഎ ഗേറ്റുകളും നേതാക്കളും പ്രവര്‍ത്തകരും ഉപരോധിച്ചു. വലിയ ജനപങ്കാളിത്തമാണ് ഉപരോധ സമരത്തിന് ഉണ്ടായിരുന്നത്.
എന്തിനെന്നറിയാത്ത സമരത്തിന് ആളെയെത്തിച്ച്, ജനങ്ങളെ വലച്ച് യുഡിഎഫിന്റെ സെക്രട്ടറിയറ്റ് ഉപരോധം. സമരത്തിന്റെ കാരണം എന്തെന്ന് പങ്കെടുത്ത അണികളെപ്പോലും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്ന 'പ്രത്യേകത'യോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. സമരത്തിന്റെ പ്രതികരണം ആരാഞ്ഞ ചാനലുകാര്‍ക്ക് മുന്നില്‍ എന്തിനാണ് വന്നതെന്ന് പറയാന്‍ കഴിയാതെ, നേതാക്കള്‍ വിളിച്ചുകൊണ്ട് ഇരുത്തിയതാണെന്ന് സ്ത്രീകള്‍ സത്യസന്ധമായി പറഞ്ഞതോടെ സമരത്തിന്റെ നിറം കെട്ടു.
സെക്രട്ടറിയറ്റിലേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും 75 ശതമാനത്തില്‍ അധികം ജീവനക്കാര്‍ ജോലിക്കെത്തി. 3498 ജീവനക്കാരാണ് ചൊവ്വാഴ്ച ജോലിക്ക് ഹാജരായത്. 3808 ആയിരുന്നു തിങ്കളാഴ്ചത്തെ ഹാജര്‍. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും പതിവുപോലെ ഓഫീസിലെത്തി.
എംജി റോഡിലെ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഇത് രണ്ടാം തവണയാണ് യുഡിഎഫിന്റെ സെക്രട്ടറിയറ്റ് വളയല്‍ സമരം. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ജനം തെരുവില്‍ വലഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമരം ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എംഎം ഹസ്സന്‍, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, ഇ ടി മുഹമ്മദ് ബഷീര്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് തുടങ്ങിയവരും സമരത്തിന് നേതൃത്വം നല്‍കി.
അതിനിടെ, ഓഫീസിലേക്ക് നടക്കുകയായിരുന്ന മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞു. പോയ് തെണ്ടിക്കൂടേയെന്ന് അദ്ദേഹം തുറന്നടിച്ചത് വലിയ വിവാദമായി. മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. പ്രതികരണത്തിന് തയ്യാറല്ലെന്ന് പറഞ്ഞിട്ടും പിറകെകൂടി ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പ്രകോപിതനാകേണ്ടി വന്നുവെന്ന് എം സി ദത്തന്‍ പിന്നീട് പറഞ്ഞു. സംഭവത്തിന് പിന്നാലെ എം സി ദത്തനുനേരെ യുഡിഎഫ് കേന്ദ്രങ്ങളില്‍നിന്ന് രൂക്ഷമായ സൈബര്‍ ആക്രമണവും തുടങ്ങി.
സഹകരണബാങ്ക് തട്ടിപ്പ്, മാസപ്പടി വിവാദം, എ ഐ ക്യാമറ അഴിമതി, വിലക്കയറ്റം പിന്‍വാതില്‍ നിയമനങ്ങള്‍, തുടങ്ങി കഴിഞ്ഞ ഏഴരവര്‍ഷമായി ഇടതുസര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ വിഷയമാക്കിയായിരുന്നു യുഡിഎഫ് നേതാക്കളില്‍ ഏറെപ്പേരും സംസാരിച്ചത്. അഴിമതി സര്‍ക്കാറിനെ ജനകീയ വിചാരണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. രണ്ടുതവണ കേരളം ഭരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഭരണനേട്ടം പോലും കാണിക്കാന്‍ ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ കുറ്റപ്പെടുത്തി. എന്തായാലും ജനങ്ങളെ വെറുപ്പിച്ചുള്ള വേറെ സമരം ഉണ്ടോയെന്നാണ് കനഗോലുവിനോട് സൈബര്‍ ലോകം ചോദിക്കുന്നത്.
https://www.facebook.com/Malayalivartha



























