തിരുമ്പി വന്തിട്ടേന്ന് സൊല്ല്!! ഹാക്ക് ചെയ്ത കോക്രോച്ച് പാർട്ടി പേജ് തിരിച്ച് പിടിച്ച് അഭിജിത്

യുവാക്കളെ പാറ്റകളെന്ന് പറഞ്ഞ് പരിഹസിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വാക്കുകൾക്ക് ഏറ്റ പ്രഹരമാണ് കോക്രോച്ച് പാർട്ടി. വിവിധ രാഷ്ട്രീയ പാർട്ടികൾ പത്തും ഇരുപതും വർഷം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഫാൻ ബേസ് ഒരൊറ്റ ദിവസം കൊണ്ട് നേടിയെടുത്തു അഭിജീത്തിന്റെ പേജ്. പിന്നാലെ ബാൻ ചെയ്യൽ ഹാക്കിങ് തുടങ്ങി കോലാഹലങ്ങൾ. ഇപ്പോയിതാ കോക്രോച്ച് ജനതാ പാർട്ടി ഇൻസ്റ്റഗ്രാമിൽ തിരിച്ചെത്തി എന്ന വാർത്തയാണ് പുറച്ച് വരുന്നത്.
നേരത്തെ സിജെപിയുടെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ അക്കൗണ്ട് വീണ്ടെടുത്തതായി സ്ഥാപകൻ അഭിജിത്ത് ദീപ്കെ അറിയിച്ചു. 22 മില്ല്യണിലേറെ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ കോക്രോച്ച് ജനതാ പാർട്ടിക്ക് ഉള്ളത്.
അതേസമയം സംഘപരിവാർ അജണ്ടകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിരോധം തീർത്ത് മുന്നേറുന്ന സിജെപിയ്ക്ക് രാജ്യമെമ്പാടും ഐക്യദാർഢ്യം ഏറുകയാണ്. എന്നാൽ രാജ്യത്തെ യുവാക്കളുടെ നീക്കത്തെ ഭയപ്പെടുകയാണ് കേന്ദ്രസർക്കാരും സംഘപിവാറും എന്നാണ് പ്രധാനമായി ഉയരുന്ന ആക്ഷേപം. സിജെപിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചാണ് രാജ്യത്തെ യുവതലമുറയുടെ പ്രതിഷേധസ്വരങ്ങൾക്ക് ബിജെപി സർക്കാർ കൂച്ചുവിലങ്ങിടുന്നത്.
കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഒന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി'. എന്നാൽ ഇപ്പോഴും എന്താണിതെന്ന് പലർക്കും മനസിലായിട്ടില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യൻ യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് 'കോക്രോച്ച് ജനതാ പാർട്ടി (സിജെപി)'.
വളരെ ചുരുക്കം സമയം കൊണ്ടുതന്നെ ഈ പ്രസ്ഥാനം സോഷ്യൽ മീഡിയയിൽ വെെറലായി. വെറും മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തോളം ആളുകളാണ് പുതിയ പാർട്ടിയിൽ അംഗമായതെന്ന് 'കോക്രോച്ച് ജനതാ പാർട്ടി' അവകാശപ്പെടുന്നു. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ 30കാരൻ അഭിജീത് ദിപ്കെയാണ് ഈ ഡിജിറ്റൽ പാർട്ടിയുടെ സ്ഥാപകൻ. 2020 മുതൽ 2023വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് അഭിജീത്.
എന്തായാലും ഒരു തമാശയ്ക്ക് തുടങ്ങിയ പേജ് ഇപ്പോൾ വാർത്തകളിൽ തിളങ്ങുകയാണ്. വലിയ പിൻതുണ രാഷ്ട്രീ നേതാക്കളിൽ നിന്ന് പോലും കിട്ടുന്നു എന്നുള്ളതാണ്. സി ജെ പി യുടെ അക്കൗണ്ട് മരവിപ്പിച്ച കേന്ദ്ര നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. രാജ്യത്തെ യുവാക്കളുടെ എതിർശബ്ദത്തെ ബി ജെ പി എത്രമാത്രം ഭയക്കുന്നുവന്ന് അക്കൗണ്ട് മരവിപ്പിച്ച നടപടിയിലൂടെ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ, അസമത്വം, ചൂഷണം എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തെ സ്വേച്ഛാധിപത്യ നടപടികളിലൂടെ നിശബ്ദമാക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കോക്റോച്ച് ജനതാ പാർട്ടി എന്ന യുവജന കൂട്ടായ്‌മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളർന്നു വരുമോ എന്ന ആശങ്കയെയും അത് വെളിപ്പെടുത്തുന്നു. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നത്? ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ ജനശ്രദ്ധയും സ്വീകാര്യതയും ഈ പ്ലാറ്റ്ഫോമിന് വളരെ വേഗം ലഭിച്ചു. തൊഴിൽ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങൾ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തിൽ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്. “പാറ്റകൾ” എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല. തൊഴിലില്ലായ്മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്ഥിതിക്കെതിരായുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണത അതിൽ കാണാവുന്നതാണ്. ഈ വികാരം കൂടുതൽ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസർക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമർത്തുന്ന നടപടികളിലേക്ക് നയിക്കുന്നത്.
ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധരൂപത്തോടോ വിയോജിപ്പുണ്ടാകാം. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ നിയമങ്ങളെയോ ഭരണനടപടികളെയോ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണ്.
കേന്ദ്രസർക്കാരിന്റെ ഈ നടപടിയെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന എല്ലാ ശക്തികളും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
https://www.facebook.com/Malayalivartha
























