ആ ട്രോമ ഇനിയും വിട്ടുമാറിയിട്ടില്ല!! ടിനി ടോമിനെതിരെ അൻസിബയുടെ പരാതി.. പിന്നാലെ അമ്മയിൽ പൊട്ടിത്തെറി

ഒന്നിന് പിന്നാലെ ഒന്നായ് പരാതികൾ വന്ന് കൊണ്ടിരിക്കുകയാണ് താര സംഘടനായ അമ്മയിൽ. അമ്മ സംഘടനയിലെ തർക്കങ്ങൾക്കും രാജി പ്രഖ്യാപനത്തിനും പിന്നാലെ തനിക്കെതിരെ വലിയ രീതിയിലുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് വെളിപ്പെടുത്തി നടി അൻസിബ ഹസൻ രംഗത്ത് എത്തിയതോടെയാണ് പ്രശനങ്ങൾക്ക് തുടക്കം. നടൻ ടിനി ടോം തന്നെ അപമാനിക്കുന്ന തരത്തിൽ വ്യാജ പ്രചാരങ്ങൾ നടത്തുന്നു എന്നുമെല്ലാം അൻസിബ പറഞ്ഞതിന് പിന്നാലെ ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും രംഗത്തെത്തി. അമ്മ ജനറൽ സെക്രട്ടറിക്കും പ്രസിഡന്റിനും നീന കുറുപ്പ് പരാതി നൽകി.
കുടുംബമേളക്കിടെ തന്നെ കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും കേട്ടാൽ അറക്കുന്ന തെറി പറഞ്ഞുവെന്നുമാണ് പരാതി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി മറ്റ് പലരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും നീന പറഞ്ഞു. ടിനി ടോമിനെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, നേരത്തെ ടിനി ടോമിനെതിരെ പരാതി ഉന്നയിച്ച അൻസിബയെ കേൾക്കൻ അമ്മ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. അൻസിബയോട് അമ്മ ഓഫീസിൽ വരാൻ നിർദേശിച്ചു. എന്നാൽ, എക്‌സിക്യൂട്ടിവിനു മുന്നിൽ എത്തുന്നതിൽ തീരുമാനമെടുത്തില്ലെന്ന് അൻസിബ അറിയിച്ചു. സംഘടനക്കുള്ളിലെ തർക്കം നാണക്കേടായെന്ന വിലയിരുത്തലിലാണ് താരങ്ങൾ.
ഒരു ചെറിയ കാര്യം വളച്ചൊടിച്ച് തനിക്കെതിരെ വ്യാജ പരാതി നൽകുകയായിരുന്നെന്നും ഇതിന്റെ ഭാഗമായി മൂന്ന് മണിക്കൂറോളമാണ് പോലീസ് സ്റ്റേഷനിൽ താൻ അക്ഷരാർത്ഥത്തിൽ ഉപദ്രവിക്കപ്പെട്ടതെന്നെല്ലാമാണ് അൻസിബയുടെ തുറന്ന് പറച്ചിൽ. ജീവിതത്തിൽ ആദ്യമായാണ് ഇത്തരം അനുഭവങ്ങളുണ്ടാകുന്നത്. അതിന്റെ ട്രോമ ഇതുവരെ മാറിയിട്ടില്ലെന്നും ഒരു കാര്യവുമില്ലാതെ എന്തിനാണ് തന്നോട് ഇങ്ങനെയൊക്കെ ചെയ്തതെന്ന് ഇപ്പോഴും രാത്രികളിൽ ആലോചിക്കാറുണ്ടെന്നും കൊച്ചി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ അൻസിബ വ്യക്തമാക്കി.
അമ്മ സംഘടനയിലെ നിലപാടുകളെക്കുറിച്ചും തുടർന്നുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അൻസിബ പറയുന്നതിങ്ങനെ: "സംഘടനയിൽ ഞാൻ എപ്പോഴും എന്റെ അഭിപ്രായങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾക്കൊപ്പം നിൽക്കുകയും ശരിയല്ലാത്തവയെ എതിർക്കുകയും ചെയ്യാറുണ്ട്. എന്റെ എതിർപ്പുകൾ മിനുട്സിൽ രേഖപ്പെടുത്താറുമുണ്ട്. ടിനി ടോമിനെതിരെ ഞാൻ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം വേണമെങ്കിൽ നിഷേധിച്ചോട്ടെ. എന്നേക്കാൾ വർഷങ്ങൾക്ക് മുൻപ് സിനിമയിൽ വന്ന ഒരാളെക്കുറിച്ച് എനിക്കെന്തിനാണ് ആശങ്ക? ആ കമ്മിറ്റിയിലുള്ളവരിൽ പ്രായം കൊണ്ടും പ്രവൃത്തിപരിചയം കൊണ്ടും ഏറ്റവും ജൂനിയറായ വ്യക്തി ഞാനാണ്."
വിവാദമായ മതപരിവർത്തന ആരോപണത്തെക്കുറിച്ചും അൻസിബ വ്യക്തത വരുത്തി. ടിനി ടോം ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞതല്ലെന്നും സംഘടനയിലെ പല അംഗങ്ങളോടും അദ്ദേഹം സംസാരിച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. എക്സിക്യൂട്ടീവ് അംഗമായ നീന കുറുപ്പ് ഇക്കാര്യം കേൾക്കുകയും തന്നോട് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് കേട്ട ബാക്കി എല്ലാവരും തനിക്ക് അനുകൂലമായി സാക്ഷി പറയാൻ വരുമോ എന്നറിയില്ലെന്നും അൻസിബ കൂട്ടിച്ചേർത്തു.
സംഘടനയിൽ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കാൻ തയ്യാറെടുത്ത അന്ന് മുതലാണ് തനിക്കെതിരെ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് അൻസിബ പറയുന്നു. ഇതിനിടയിൽ നടൻ അനൂപ് ചന്ദ്രൻ തനിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നെങ്കിലും അത് സ്വീകരിക്കാൻ പോലും ആരും തയ്യാറായില്ല. 'അമ്മ'യുടെ നിയമാവലി അനുസരിച്ച് സംഘടനയ്ക്കെതിരെ സംസാരിക്കുന്നവരെ പുറത്താക്കാൻ സാധിക്കും. സംഘടനയ്ക്കെതിരെ സംസാരിച്ച ചില സ്ത്രീകളെ പുറത്താക്കുമെന്നാണ് തനിക്ക് ലഭിച്ച മറുപടി. എന്നാൽ തനിക്കുവേണ്ടി സംസാരിച്ചവരെക്കൂടി പുറത്താക്കേണ്ടി വരും എന്ന് കരുതിയാണ് പിന്നീട് ആ പരാതിയുടെ പിന്നാലെ പോകാതിരുന്നതെന്നും അതിനെക്കുറിച്ച് അന്വേഷിക്കാൻ പോലും ആരും ശ്രമിച്ചില്ലെന്നും അൻസിബ കുറ്റപ്പെടുത്തി.
എല്ലാവിധ ബുദ്ധിമുട്ടുകളും മടുത്ത് ഫെബ്രുവരി 21-നാണ് താൻ സംഘടനയിൽ നിന്നും രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളും ജോലിത്തിരക്കുകളും കാരണമാണ് രാജിയെന്നാണ് അന്ന് കത്തിൽ എഴുതിയത്. തനിക്ക് എത്രത്തോളം ജോലിയുണ്ടെന്ന് ഈ മേഖലയിലുള്ള എല്ലാവർക്കും അറിയാവുന്നതാണെന്നും അൻസിബ പറഞ്ഞു. മുൻപ് നൽകിയ അഭിമുഖങ്ങളിൽ, താൻ 'അമ്മ'യിൽ നിന്നും രാജിവെയ്ക്കാൻ കാരണം ടിനി ടോമാണെന്ന് അൻസിബ ആരോപിച്ചിരുന്നു. തനിക്കെതിരെ ജിഹാദി പരാമർശം നടത്തിയെന്നും മതം മാറ്റാൻ ശ്രമിച്ചതായി പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ ആക്ഷേപം. എന്നാൽ ഇതിന് മറുപടിയുമായി രംഗത്തെത്തിയ ടിനി ടോം ആരോപണങ്ങൾ നിഷേധിക്കുകയും അൻസിബയുടെ ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് അറിയില്ലെന്നും പ്രതികരിച്ചിരുന്നു.
അതേ സമയം ഇപ്പോൾ പല പ്രശ്നങ്ങളും സംഘടന അറിയുന്നത് മാധ്യമങ്ങളിൽ വാർത്തയാകുമ്പോഴാണെന്നാണ് അമ്മ പ്രസിഡൻ്റ്
ശ്വേത മേനോൻ പ്രതികരിച്ചത്. നടന്നത് ആസൂത്രിത നീക്കമാണെന്നും അൻസിബയുടെ രാജി സ്വീകരിച്ചത് ഈ മാസം 12നാണെന്നും ശ്വേത കൂട്ടിച്ചേർത്തു. വ്യക്തിപരമായ കാരണങ്ങൾ എന്നാണ് പറഞ്ഞത്. ടിനി ടോമിനെതിരായ പരാതി രാജിക്കത്തിൽ പോലും പരാമർശിച്ചിരുന്നില്ല. പൊലീസിൽ നൽകിയ പരാതിയെ കുറിച്ച് മാത്രമാണ് അൻസിബ തന്നോട് സംസാരിച്ചത്. സംഘടനയ്ക്ക് ഇടപെടാൻ കഴിയില്ലെന്ന് താൻ പറഞ്ഞിരുന്നു. മത സ്ഥാപനത്തെ സ്പോൺസറാക്കിയതിൽ അൻസിബ കമ്മിറ്റിയിൽ എതിർപ്പ് ഉന്നയിച്ചിരുന്നു. പക്ഷേ ഭൂരിഭാഗം പേരും അനുകൂലിച്ചു. അൻസിബയെ കേൾക്കുമെന്നു എക്സിക്യൂട്ടീവ് കമ്മിറ്റി പരാതി പരിശോധിക്കുമെന്നും ശ്വേത മേനോൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























