മോദി സർക്കാർ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നു; ഐ.എൻ.എക്‌സ് മീഡിയാ അഴിമതിക്കേസിൽ പ്രതിരോധത്തിലായിരിക്കുന്ന പി. ചിദംബരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്
ഐ.എൻ.എക്‌സ് മീഡിയാ അഴിമതിക്കേസിൽ പ്രതിരോധത്തിലായിരിക്കുന്ന പി. ചിദംബരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. അഴിമതിക്കേസിൽ കേന്ദ്രഏജൻസികളെ ഉപയോഗിച്ച് മോദി സർക്കാർ മുൻകേന്ദ്രമന്ത്രി പി.ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിഷയത്തിൽ സഹോദരി പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കൾ ചിദംബരത്തെ പിന്തുണച്ച് രംഹത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെയും നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാദ്ധ്യമങ്ങളെയും ഉപയോഗിച്ച് കേന്ദ്രസർക്കാർ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് രാഹുൽ ആരോപിച്ചു. അധികാരം ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനെ താൻ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സത്യം പറയുന്ന, സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്ന ധീരനാണ് പി. ചിദംബരമെന്നായിരുന്നു പ്രിയങ്ക പ്രതികരിച്ചത്. സത്യം ഭീരുക്കളെ ഭയപ്പെടുത്തും. ഇതാണ് നാണംകെട്ട വേട്ടയാടലിനു കാരണം. തിരിച്ചടികള്‍ കണക്കാക്കാതെ ചിദംബരത്തെ പിന്തുണയ്ക്കുമെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കില്ല. ഇതോടെ ചിദംബരത്തിന്റെ അറസ്റ്റിന് സാധ്യത തെളിഞ്ഞു. പിഴവുള്ളതിനാല്‍ കേസ് ഇന്ന് ലിസ്റ്റ് ചെയ്തില്ല. ലിസ്റ്റ് ചെയ്യാതെ എങ്ങനെ കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് എ.കെ രമണ ചോദിച്ചു. ലിസ്റ്റ് ചെയ്ത കേസായി സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വരാത്ത സാഹചര്യത്തില്‍ സിബിഐയ്ക്ക് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ല. പിഴവിനെ തുടര്‍ന്ന്ആദ്യം നല്‍കിയ ഹര്‍ജി തിരുത്തിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഈ ഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും.മിക്കവാറും നാളെ രാവിലെ മാത്രമാകും ഹര്‍ജി പരിഗണിക്കുക.
ഐ.എൻ.എക്‌സ് മീഡിയ എന്ന മാദ്ധ്യമ കമ്പനിയ്ക്ക് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അനധികൃതമായി വിദേശഫണ്ട് സ്വീകരിക്കാൻ സഹായിച്ചുവെന്നും പ്രതിഫലമായി കാർത്തി കോഴപ്പണം വാങ്ങിയെന്നും പദവികൾ ലഭിച്ചുവെന്നുമാണ് കേസ്. അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന ചിദംബരം ധനവകുപ്പിൽ നിന്നും ക്ലിയറൻസ് നൽകി വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റും സി.ബി.ഐയും മുമ്പും ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha