വേണ്ട വേണ്ടെന്ന് പല തവണ പറഞ്ഞതാ... പഠിപ്പിക്കാന്‍ വിട്ടാല്‍ പഠിപ്പിക്കാന്‍ പോകണം അല്ലാതെ പണിയെടുത്താല്‍ പണി പോകും; മോഡിയെ അധിക്ഷേപിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട മലയാളി അധ്യാപകന് ജോലി നഷ്ടമായി
ഇന്ത്യയെ അപേക്ഷിച്ച് ഗള്‍ഫ് നാടുകളില്‍ അനാവശ്യ പോസ്റ്റിട്ടാല്‍ കര്‍ശന നടപടിയാണ് ഉണ്ടാകുന്നത്. കടുത്ത ശിക്ഷ കൂടാതെ നാടു കടത്തല്‍ പോലുമുണ്ടാകും. എന്നാല്‍ നാട്ടില്‍ എന്തുമാകാമെന്ന് വച്ചാലോ എല്ലായിപ്പോഴും നടക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട മലയാളി അധ്യാപകനെതിരെയാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ ചക്രപ്പെട്ടില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ സായി വികാസ് ഹൈസ്‌കൂള്‍ അധ്യപാകനായ സിജു ജയരാജിനെതിരെയാണ് നടപടി.
സാമൂഹിക ശാസ്ത്ര അധ്യാപകനാണ് സിജു.സിജു ജയരാജ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു പരാതി. ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സിജുവിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. സിജു പോസ്റ്റ് ചെയ്ത ചിത്രം വൈറലായതിനെ തുടര്‍ന്ന് കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ കേസ് നല്‍കി. കേസ് അന്വേഷിക്കുന്നതിനിടെയാണ് ജോലി ചെയ്തിരുന്ന സ്‌കൂള്‍ മാനേജ് മെന്റ് സിജുവിനെ പുറത്താക്കാന്‍ തീരുമാനിക്കുന്നത്.
അതേ സമയം പ്രതിഷേധം ശക്തമായതോടെ സിജു നിലപാട് മാറ്റി. പ്രധാനമന്ത്രിയോട് തനിക്കെന്നും ബഹുമാനമാണെന്നും ഒരിക്കലും അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹത്തോട് എന്നും ആദരവ് മാത്രമേ ഒള്ളൂ എന്നും സിജു പിന്നീട് പോസ്റ്റ് ചെയ്തു. രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഫേയ്‌സ്ബുക്കിലൂടെ ഇടുമായിരുന്നെങ്കിലും എന്റെ രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിയെ വ്യക്തിഹത്യ ചെയ്യാന്‍ മനസുകൊണ്ട് പോലും തുനിഞ്ഞിട്ടില്ലെന്നും സിജു പോസ്റ്റ് ചെയ്തു.
അതേസമയം മറ്റൊരു വാദം കൂടി നടക്കുന്നുണ്ട്. തന്റെ ഫോണ്‍ ഹാക്ക് ചെയ്തു പ്രധാനമന്ത്രിക്കെതിരെ തെറ്റായ പോസ്റ്റ് ഇടുകയായിരുന്നുവെന്നാണ് സിജു ജയരാജിന്റെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിജു ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു. പക്ഷെ അതൊന്നും ഫലിച്ചില്ല. കര്‍ശനമായ നടപടിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് എടുത്തത്. എന്തായാലും ഇത് എല്ലാവര്‍ക്കും പാഠമാകണമെന്നും സിജു പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ എന്തുമാകാമെന്നുള്ള ചിലരുടെ ആഗ്രഹം ഇനി നടക്കുകയില്ല. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുണ്ടെങ്കില്‍ എത്രയും വേഗം വിവരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കാനോ ആധാറുമായി ബന്ധിപ്പിക്കാനോ എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍ സെപ്തംബര്‍ 24നുള്ളില്‍ വിവരം നല്‍കണമെന്ന് കോടതി വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വിഷയത്തില്‍ ഹൈക്കോടതിയാണോ സുപ്രീം കോടതിയാണോ തീരുമാനം എടുക്കേണ്ടതെന്ന് നിശ്ചയിച്ചിട്ടില്ലെന്ന് ജസ്റ്റിസ്മാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ രണ്ടും ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ ഓരോ കേസുകള്‍ വീതവുമാണ് ഫയല്‍ ചെയ്കിരിക്കുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെടുക്കുമ്പോള്‍ ആധാര്‍ പോലുള്ള തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തടസമാകുന്നുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് കര്‍ശന നടപടികളിലേക്ക് കോടതിയെ നയിക്കുന്നത്.
https://www.facebook.com/Malayalivartha