തെലങ്കാനയിൽ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം; മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു
തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ പ്രതികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തില്‍ തെലങ്കാന സര്‍ക്കാറിന് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.
തെലങ്കാന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ചിട്ടുണ്ട്. പൊലീസ് വെടിവെപ്പിനെ ന്യായികരിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ വരുന്നതിനിടെയാണ് സര്‍ക്കാറിന് ഇക്കാര്യത്തില്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. തെളിവെടുപ്പിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പോലീസ് പറയുന്നത്.
വനിത ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികള്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെയാണ് നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്ന് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനര്‍മാരായ ജോലു ശിവ (20), ജോലു നവീന്‍ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും മുന്‍പ് അവരെ വെടിവയ്ക്കാന്‍ പോകുകയാണെങ്കില്‍ കോടതികളും നിയമവും പോലീസും എന്തിനെന്നു ബിജെപി നേതാവ് മേനക ഗാന്ധി ചോദിച്ചു. നിങ്ങള്‍ക്ക് നിയമം കൈയിലെടുക്കാന്‍ കഴിയില്ലെന്നും പ്രതികളെ എന്തുവന്നാലും കോടതി തൂക്കിക്കൊല്ലുമായിരുന്നുവെന്നും മേനക ഗാന്ധി പറഞ്ഞു.
കഴിഞ്ഞ മാസം 27ന് രാത്രിയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാ റുകാരിയാണ് മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
https://www.facebook.com/Malayalivartha