ആശുപത്രികളിൽ സ്ഥലമില്ല... പെരുവഴിയിൽ പോലും കൊവിഡ് രോഗികൾ...ചികിത്സകിട്ടാതെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ രോഗികൾ മരിക്കുന്നു....
രോഗബാധ രൂക്ഷമായ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു . ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്‍ററുകളിലും മതിയായ കിടക്കകള്‍ ഉണ്ടെന്ന് സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴും പലപ്പോഴും പെരുവഴിയില്‍ കിടക്കേണ്ട ഗതികേടിലാണ് രോഗികള്‍. അടിയന്തര ചികിത്സ നിഷേധിക്കപ്പെട്ടതോടെ മരണത്തിന് കീഴടങ്ങിയവരുടെ എണ്ണവും കൂടുകയാണ്.
സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി 176 ആശുപത്രികളുളള ദില്ലിയില്‍ 39, 455 കിടക്കകളും ഏതാണ്ട് നിറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച സ്വകാര്യ ആശുപത്രികളിലും രോഗികൾ നിറഞ്ഞിരിക്കുകയാണ്
സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 3203 ആശുപത്രികളും, അഞ്ഞൂറോളം കൊവിഡ് കെയര്‍ സെന്‍ററുകളുമുള്ള മഹാരാഷ്ട്രയിലും സമാന സാഹചര്യമാണ്. 2,31,739 കിടക്കകള്‍ സജ്ജമെന്ന അവകാശവാദം നിലനില്‍ക്കുമ്പോഴാണ് രോഗികള്‍ക്ക് പെരുവഴിയില്‍ കിടക്കേണ്ട ഗതികേട് ഉണ്ടാകുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 2439 ആശുപത്രികളുള്ള ചെന്നൈയില്‍ ആശുപത്രികള്‍ നിറഞ്ഞതിനെ തുടര്‍ന്ന് സജ്ജമാക്കിയ താല്‍ക്കാലിക കേന്ദ്രത്തിലും രോഗികള്‍ ദുരിതത്തിലാണ്.
ആശുപത്രികളും ഐസലേഷന്‍ കേന്ദ്രങ്ങളും നിറഞ്ഞു തുടങ്ങിയതോടെ ചെന്നൈയില്‍ ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ വീടുകളിലേക്കു മടക്കി അയച്ചു തുടങ്ങിയിരുന്നു. ദക്ഷിണ ചെന്നൈയിലെ വേളാച്ചേരിമധുവന്‍കരണി, ആദംമ്പാക്കം, നങ്കനല്ലൂര്‍, എന്നിവടങ്ങളില്‍ നിന്നുള്ള രോഗികളെയാണ് വീടുകളിലേക്കു തന്നെ തിരികെ അയച്ചത്
ഗുജറാത്ത് ഹൈക്കോടതി ഇരുട്ടറയെന്ന് വിശേഷിപ്പിച്ച അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ നിറഞ്ഞതിനെ തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട മൂന്ന് പേരാണ് അടുത്തിടെ മരിച്ചത്. ചെന്നൈയില്‍ ഒരാളും മഹാരാഷ്ട്രയില്‍ എട്ട് പേരും ചികിത്സ കിട്ടാതെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha