സഞ്ചാരി വിജയ് ഇനിയും ജീവിക്കും, മറ്റുള്ളവരിലൂടെ!! കുടുംബാംഗങ്ങള്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് സഞ്ചാരി വിജയിയുടെ അവയവങ്ങള്‍ അര്‍ഹരായവര്‍ക്ക് ദാനം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു
മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ പ്രശസ്ത കന്നട നടനും നാടക പ്രവര്‍ത്തകനുമായ സഞ്ചാരി വിജയിക്ക് (38) നാടിന്റെ അന്ത്യാഞ്ജലി. ബൈക്കപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് തിങ്കളാഴ്ച വൈകീട്ടോടെ മസ്തിഷ്ക മരണം സംഭവിച്ച വിജയിയുടെ മരണം ചൊവ്വാഴ്ച പുലര്‍ച്ച 3.45നാണ് അപ്പോളോ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്.
കുടുംബാംഗങ്ങള്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് സഞ്ചാരി വിജയിയുടെ അവയവങ്ങള്‍ അര്‍ഹരായവര്‍ക്ക് ദാനം ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ പത്തുവരെ ബംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയില്‍ സഞ്ചാരി വിജയിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനുവെച്ചു. കോവിഡ് പ്രൊട്ടോകോള്‍ പാലിച്ചുകൊണ്ടാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ രവീന്ദ്ര കലാക്ഷേത്രയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചത്.
നാടക-സിനിമ മേഖലയിലെയും രാഷ്ട്രീയ രംഗത്തെയും നിരവധി പേര് അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് വൈകീട്ടോടെ വിജയിയുടെ ജന്മനാടായ കടൂര്‍ താലൂക്കിലെ പഞ്ചനഹള്ളിയില് സംസ്കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അനുശോചിച്ചു. നാടക പ്രവര്‍ത്തകനായിരുന്ന വിജയ് 2011ലാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് 2015ല്‍ നാനു അവനല്ല അവളു എന്ന ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡറായി അഭിനയിച്ച സഞ്ചാരി വിജയ് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി.
ശനിയാഴ്ച രാത്രി സുഹൃത്തായ നവീനൊപ്പം ബൈക്കില്‍ മരുന്നുവാങ്ങി തിരിച്ചുവരുന്നതിനിടെ ജെ.പി നഗറില്‍ വെച്ചാണ് അപകടമുണ്ടായത്. ബൈക്ക് തെന്നിമാറി വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന നവീന്‍ കാലിനാണ് പരിക്കേറ്റത്.
നവീനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് മഹാമാരിക്കിടെയും സന്നദ്ധ പ്രവര്‍ത്തകനായി കര്‍മനിരതനായിരുന്ന സഞ്ചാരി വിജയ് ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. ഹൃദയം, വൃക്ക, കണ്ണുകള്‍ തുടങ്ങിയ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. അവയവദാനത്തിലൂടെ മരണത്തിനുശേഷവും വിജയ് സമൂഹത്തിന് താങ്ങായി മാറുകയാണ്.
https://www.facebook.com/Malayalivartha