അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കുടുംബ ബംഗ്ളാവിൽ കുട്ടികൾ അക്ഷരം പഠിക്കും; മഹാരാഷ്ട്രയിലെ കള്ളക്കടത്ത് - ഹവാല പണമിടപാട് നിയമം അനുസരിച്ച് ലേലത്തില്‍ വച്ച മാളിക സുപ്രീം കോടതി അഭിഭാഷകനായ അജയ് ശ്രീവാസ്തവ വാങ്ങി
അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കുടുംബ ബംഗ്ളാവിൽ ഇനിമുതൽ കുട്ടികൾ അക്ഷരം പഠിക്കും. ബംഗ്ളാവ് സ്കൂളാക്കി മാറ്റുന്നതായി റിപ്പോർട്ട്. ദാവൂദിന്റെ അച്ഛന്‍ ഇബ്രാഹിം കസ്കര്‍ മുംബയ് ക്രൈം ബ്രാഞ്ചില്‍ ഉദ്യോഗസ്ഥനായിരുന്ന സമയത്ത് കുടുംബത്തിന് അവധികാലം ചെലവഴിക്കുന്നതിന് വേണ്ടി 1979-80 കാലഘട്ടത്തില്‍ രത്നഗിരിയില്‍ നിര്‍മിച്ച ബംഗ്ളാവാണ് സ്കൂളാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ മഹാരാഷ്ട്രയിലെ കള്ളക്കടത്ത് - ഹവാല പണമിടപാട് നിയമം അനുസരിച്ച് ലേലത്തില്‍ വച്ച മാളിക സുപ്രീം കോടതി അഭിഭാഷകനായ അജയ് ശ്രീവാസ്തവ വാങ്ങിക്കുകയായിരുന്നു. അദ്ദേഹം തന്നെയാണ് ബംഗ്ളാവ് സ്കൂളാക്കി മാറ്റാന്‍ മുന്‍കൈയെടുത്തിരിക്കുന്നത്.
അതോടൊപ്പം തന്നെ സനാതന്‍ ധരം പത്ശാല എന്ന ട്രസ്റ്റിനു കീഴിലായിരിക്കും സ്കൂള്‍ ആരംഭിക്കുകയെന്നും ശ്രീ ചിത്രഗുപ്ത ഭവന്‍ എന്നായിരിക്കും മാളിക ഇനിമുതല്‍ അറിയപ്പെടുകയെന്നും ശ്രീവാസ്തവ വ്യക്തമാക്കുകയും ചെയ്തു. പഴയകാല ഗുരുകുല - മദ്രസ രീതിയിലായിരിക്കും സ്കൂള്‍ പ്രവര്‍ത്തിക്കുകയെന്നും ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും കുട്ടികളില്‍ പകര്‍ന്നു കൊടുക്കുന്നതിലാകും കൂടുതല്‍ ശ്രദ്ധ എന്നും ശ്രീവാസ്തവ പറഞ്ഞു.
അതേസമയം 66.5 സെന്റ് സ്ഥലത്താണ് മൂന്ന് നിലയുള്ള മണിമാളിക സ്ഥിതിചെയ്യുന്നത്. ഇതിനു പുറമേ 27000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം മാളികയിരിക്കുന്നതിന് എതിര്‍വശത്തായി വേറെയുമുണ്ട് എന്നതാണ് പ്രത്യേകത. ഈ രണ്ട് സ്ഥലവും ചേര്‍ത്താണ് ശ്രീവാസ്തവ വാങ്ങിയത്. കഴിഞ്ഞ ആഴ്ച രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും കെട്ടിടം നവീകരിച്ച ശേഷം സ്കൂള്‍ നടത്തിപ്പിനു വേണ്ടി ട്രസ്റ്റിനു ഉടന്‍ കൈമാറുമെന്നും ശ്രീവാസ്തവ ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha