ഒരു ഇസ്രയേലുകാരനു പകരം 3 ഫലസ്തീൻകാർ എന്ന അനുപാതത്തിലാണിത്... ഇന്നും നാളെയും 12 വീതം ബന്ദികളെയാണു വിട്ടയയ്ക്കുക...പ്രത്യേക ധാരണ പ്രകാരം 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പീൻസുകാരനെയുംകൂടി വെള്ളിയാഴ്ച ഹമാസ് വിട്ടയച്ചിരുന്നു....
![](https://www.malayalivartha.com/assets/coverphotos/w657/299951_1700980096.jpg)
ഒരു ഇസ്രയേലുകാരനു പകരം 3 ഫലസ്തീൻകാർ എന്ന അനുപാതത്തിലാണിത്. ഇന്നും നാളെയും 12 വീതം ബന്ദികളെയാണു വിട്ടയയ്ക്കുക. പ്രത്യേക ധാരണ പ്രകാരം 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പീൻസുകാരനെയുംകൂടി വെള്ളിയാഴ്ച ഹമാസ് വിട്ടയച്ചിരുന്നു. ഗസ്സ ഇന്നലെ ശാന്തമായിരുന്നു. ബോംബാക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഉറ്റവർക്കായുള്ള തിരച്ചിൽ ഗസ്സയിലെങ്ങും തുടരുന്നു.
ഇസ്രായേൽ ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനു നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ആക്രമണം. ഇസ്രായേലിനെതിരെ ലോകം മുഴുക്കെ പ്രതിഷേധം പടരുന്നതിനിടെയാണ് സി.എം.എ സി.ജി.എം സിമി കപ്പലിൽ ഡ്രോൺ പതിച്ചത്. മാൾട്ട പതാക വഹിക്കുന്ന കപ്പലിനു നേരെ ഇറാൻ നിർമിത ശഹീദ്-136 ഡ്രോണാണ് ആക്രമണം നടത്തിയതെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. കപ്പലിനകത്ത് പൊട്ടിത്തെറിച്ച ഡ്രോൺ കേടുപാടുകൾ സൃഷ്ടിച്ചെങ്കിലും ജീവനക്കാരിൽ ആർക്കും പരിക്കില്ല. അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു ഇറാൻ കപ്പലിനു നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്.
ഇസ്രായേൽ ശതകോടീശ്വരനായ ഇഡൻ ഓഫറുടെ ഈസ്റ്റേൺ പസഫിക് ഷിപ്പിങ് എന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് സിമി കപ്പൽ. കഴിഞ്ഞ ദിവസം യമനിൽ ഹുദൈദക്കു സമീപം ചെങ്കടലിൽ ഒരു കപ്പൽ ഹൂതികൾ റാഞ്ചിയിരുന്നു. എല്ലാത്തിനു പിന്നിലും ഇറാനാണെന്നാണ് അമേരിക്കൻ ഭാഷ്യം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നു പറഞ്ഞ യു.എസ് അധികൃതർ ഇറാൻ ബന്ധത്തിന് തെളിവൊന്നും നിരത്തിയിട്ടില്ല. ദിവസങ്ങൾക്കു മുമ്പ് ദുബൈയിൽനിന്ന് പുറപ്പെട്ട നാൾ മുതൽ കപ്പൽ പിന്തുടരുന്ന സംവിധാനം ഓഫ് ചെയ്തുവെച്ചിരുന്നതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണം സംബന്ധിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല.
മൊത്തം ഫലസ്തീനി തടവുകാർ 7200
ഗസ്സ: ഇസ്രായേൽ തടവറകളിൽ കഴിയുന്നത് 7200 ഫലസ്തീനികളെന്ന് ഫലസ്തീനിയൻ പ്രിസണേഴ്സ് ക്ലബ് ഡയറക്ടർ ഖദുറ ഫാരിസ്. ഇതിൽ 2200 പേരെ പിടികൂടിയത് ഒക്ടോബർ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തിന് ശേഷമാണ്. 1967ൽ ഫലസ്തീനുമേൽ ഇസ്രായേൽ സമഗ്രാധിപത്യം നേടിയ ശേഷം വിവിധ കാലഘട്ടങ്ങളിലായി ഏഴര ലക്ഷം ഫലസ്തീനികൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതേ സമയം, മുഴുവൻ ഫലസ്തീൻ തടവുകാരുടെയും മോചനമാണ് ഹമാസ് ആവശ്യപ്പെടുന്നത്. സിവിലിയന്മാരെ മോചിപ്പിക്കുന്നതിലെ ഉദാരനിലപാട് ആയിരിക്കില്ല സൈനികരുടെ മോചനകാര്യത്തിലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. 2011ൽ ഗിലാദ് ഷാലിത് എന്ന ഒരൊറ്റ ഇസ്രായേലി സൈനികന് പകരമായി ആയിരത്തിലധികം ഫലസ്തീനികളെ ഇസ്രായേൽ മോചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫലസ്തീനികൾക്ക് പ്രതീക്ഷയുണ്ട്.
https://www.facebook.com/Malayalivartha