രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും. വേഗത്തിൽ പോകുന്ന വാഹനത്തിന്റെ ഫാസ് ടാഗ് റീഡ് ചെയ്യുന്ന ഹൈസ്പീഡ് ക്യാമറകൾ ടോൾ തുക ഈടാക്കും.
150 കിലോ മീറ്റർ വേഗത്തിലാണ് ഓടുന്നതെങ്കിൽപോലും റീഡറുകൾക്ക് സ്‌കാൻ ചെയ്യാനായി കഴിയും . ഫാസ് ടാഗ് അക്കൗണ്ടിൽനിന്ന് ടോൾ തുക കുറയുകയും ചെയ്യും.
റീഡ് ചെയ്തില്ലെങ്കിൽ ക്യാമറകളുടെ സഹായത്തോടെ നമ്പർ തിരിച്ചറിഞ്ഞ് വാഹനത്തിന്റെ വിവരം വാഹന ഡാറ്റ ബേസിൽനിന്ന് കണ്ടെത്തി ടോൾ ഈടാക്കുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിൽ ചില ബൂത്തുകളിൽ തടസരഹിത ടോൾ സംവിധാനം (barrier-free toll booths) വിജയം കണ്ടതോടെയാണ് അന്തിമ തീരുമാനമെടുത്തത്.
കേരളത്തിൽ എൻ.എച്ച് 66ലെ 11 ടോൾ ബൂത്തുകളും ഏപ്രിൽ മുതൽ തടസരഹിത ബൂത്തുകളായി മാറും. എന്നാൽ, ഈ വർഷം അവസാനത്തോടെ തന്നെ രാജ്യത്തെ പകുതി സ്ഥലങ്ങളിൽ നടപ്പാക്കാനാണ് ദേശീയ പാത അതോറിട്ടിയുടെ നീക്കമുള്ളത്.
ബൂത്തുകൾ പൊളിക്കില്ല. ബാരിയൽ മാറ്റും. ജീവനക്കാരും നാമമാത്രമാകും. ബൂത്തിലെ ഓരോ നിരയിലും റീഡർ ക്യാമറകൾ സ്ഥാപിക്കും. വാഹന ഉടമകൾക്ക് സമയലാഭവും ഇന്ധനലാഭവും ഉണ്ടാകും. ഈ വർഷം ആദ്യമാണ് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി തടസരഹിത ടോൾബൂത്ത് എന്ന ആശയം അവതരിപ്പിച്ചത്.
അതേസമയം ഫാസ് ടാഗ് അക്കൗണ്ടിൽ പണമില്ലെങ്കിൽ പിഴ പിന്നാലെ വരും. ഫാസ് ടാഗ് നഷ്ടപ്പെട്ടാലും ശരിയായ രീതിയിൽ പതിച്ചിട്ടില്ലെങ്കിലും പിഴ കിട്ടും. പദ്ധതി പൂർണമാകുന്നതോടെ പ്രതിവർഷം 20,000 കോടി മുതൽ 25,000 കോടി രൂപ വരെ അധികവരുമാനം ലഭിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടലുകളുള്ളത്.
"
https://www.facebook.com/Malayalivartha


























