പോലീസിന്റെ എഫ്.ഐ.ആര്‍ ചതിച്ചു; ബലാത്സംഗത്തിനിരയായി, ഗര്‍ഭം അലസിപ്പിക്കാന്‍ പോലും കഴിയാതെ 14 വയസ്സുകാരി
തന്നെ തുറിച്ചുനോക്കുന്ന യാഥാര്‍ഥ്യത്തെ എങ്ങനെ നേരിടുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ആ പിതാവ്.
14 വയസ് മാത്രം പ്രായമുള്ള മകള്‍ ബലാല്‍സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് അറിഞ്ഞാണ് അയാള്‍ മെയ് 26ന് ജോലിസ്ഥലത്ത് നിന്ന് വീട്ടിലെത്തിയത്. അകലെയുള്ള കെട്ടിട നിര്‍മാണ ജോലി ഉപേക്ഷിച്ച് ഗ്രാമത്തിലെത്തി മകളെ നശിപ്പിച്ചവനെതിരെ പരാതി നല്‍കാന്‍ മുതിര്‍ന്നപ്പോള്‍ തന്നെ സമുദായാംഗങ്ങള്‍ അയാളെ പിന്തിരിപ്പിച്ചു. കുറ്റവാളിയെക്കൊണ്ട് മകളെ വിവാഹം കഴിപ്പിച്ചാല്‍ മതി കേസിനൊന്നും പോകണ്ട എന്നായിരുന്നു ഗ്രാമവാസികളുടെ ഉപദേശം. എന്നാല്‍ നിയമത്തില്‍ വിശ്വസമര്‍പ്പിച്ച പിതാവ് കേസുമായി മുന്നോട്ടുപോകാന്‍ തന്നെ തീരുമാനിച്ചു.
തുടര്‍ന്ന് നടന്ന വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. പ്രതി ഇരുമ്പഴിക്കുള്ളിലുമായി. എന്നാല്‍ പൊലീസ് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പെണ്‍കുട്ടിയുടെ പ്രായം 18 ആയിരുന്നു. പിതാവിന്റെ വാക്കുകളോ സ്‌കൂള്‍ രേഖകളോ കണക്കിലെടുക്കാതെയാണ് പൊലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.
കേസ് നല്‍കുമ്പോള്‍ 19 ആഴ്ചയും ആറ് ദിവസവും പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നതിന് നിയമ തടസങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് തങ്ങളുടെ കേസ് തുടര്‍ച്ചയായി മാറ്റിവെച്ചുകൊണ്ട് അധികൃതര്‍ വൈകിപ്പിക്കുകയായിരുന്നു എന്നാണ് പിതാവിന്റെ ആരോപണം.
നിയമത്തെക്കുറിച്ച് അജ്ഞരായ ഇവര്‍ ഭ്രൂണം നശിപ്പിക്കാന്‍ കോടതിയുടെ അനുമതി തേടിയത് 26 ആഴ്ച വളര്‍ച്ചെയെത്തിയപ്പോഴാണ്. കോടതി ഈ ആവശ്യം തള്ളി. പിന്നീട് കുടുംബം ഇതേ ആവശ്യവുമായി അതിവേഗ കോടതിയെ സമീപിച്ചു. എന്നാല്‍ ഭ്രൂണം നശിപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞുവെന്ന നിലപാടാണ് അതിവേഗ കോടതിയും സ്വീകരിച്ചത്.
14 വയസായ പെണ്‍കുട്ടിയുടെ മുന്നില്‍ ഇനി പ്രസവിക്കുക എന്ന ഒരു വഴി മാത്രമേ അവശേഷിക്കുന്നുള്ളൂ. സമുദായാംഗങ്ങളുടെ അഭിപ്രായം അവഗണിച്ച് നിയമത്തെ വിശ്വസിച്ചതിന് തനിക്ക് ലഭിച്ച ശിക്ഷയാണ് ഇതെന്നും ആ പിതാവ് കരുതുന്നു. എട്ടുമക്കളില്‍ മൂന്നാമത്തെയാളാണ് ഈ പെണ്‍കുട്ടി. ഒരു ജോലി പോലുമില്ലാതെ കുടുംബത്തിലെ മറ്റ് അംഗങ്ങളേയും പെണ്‍കുട്ടിയേയും അവളുടെ കുഞ്ഞിനെയും താന്‍ എങ്ങനെ സംരക്ഷിക്കും എന്ന ആശങ്കയിലാണ് പിതാവ്.
https://www.facebook.com/Malayalivartha