ഡൽഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് തകർപ്പൻ വിജയം... അഞ്ചിൽ നാലും സ്വന്തമാക്കി ആം ആദ്മി... വട്ടപൂജ്യത്തിൽ ബിജെപി...
ഡല്‍ഹിയിൽ നടന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മികച്ച വിജയം കരസ്തമാക്കി. തിരഞ്ഞെടുപ്പ് നടന്ന ഡൽഹിയിലെ അഞ്ച് മുൻസിപ്പൽ വാർഡുകളിൽ നാലും ആം ആദ്മി പാർട്ടി നേടി. ഒരു വാർഡിൽ കോൺഗ്രസും ജയിച്ചു.
സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും ബിജെപിക്കു ഒരു സീറ്റിലും ജയിക്കാൻ കഴിഞ്ഞില്ല എന്നതാണ് ഏറെ ശ്രദ്ധേയമായത്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിൽ നാലെണ്ണം എഎപിയുടെയും ഒരെണ്ണം ബിജെപിയുടെയും സിറ്റിങ് സീറ്റായിരുന്നു. ഷാലിമാർ ബാഗിലെ സീറ്റിങ് സീറ്റ് ബിജെപി കൈവിടുകയും ചെയ്തു.
അടുത്ത വർഷം മുൻസിപ്പൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപതിരഞ്ഞെടുപ്പിനെ ശക്തിപ്രകടനം എന്ന നിലയിലാണ് രാഷ്ട്രീയ പാർട്ടികൾ വീക്ഷിച്ചത്. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ എഎഎപി മുന്നേറ്റം ദൃശ്യമായിരുന്നു.
പതിനൊന്നു മണിയോടെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ അഞ്ചിൽ നാലും സീറ്റും നേടിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. മുന്‍സിപ്പല്‍ ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് നേടിയതെന്നും പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും സിസോദിയ ട്വീറ്റിൽ കുറിച്ചു.
കല്യാൺപുരി, രോഹിണി–സി, ഷാലിമാർ ബാഗ്, ത്രിലോക്പുരി എന്നിവിടങ്ങളിലാണ് എഎപി ജയം ഉറപ്പിച്ചത്. ചൗഹാൻ ബംഗറിൽ കോൺഗ്രസ് ജയിക്കുകയും ചെയ്തു.
കല്യാൺപുരിയിൽ എഎപിയുടെ ദിരേന്ദ്രർ കുമാർ 7,043 എന്ന മികച്ച മാർജിനിലാണ് ജയിച്ചത്. ത്രിലോക്പുരിയിൽ എഎപിയുടെ വിജയ് കുമാർ ബിജെപിയുടെ ഓം പ്രകാശിനെ 4,986 വോട്ടിനാണ് പരാജയപ്പെടുത്തി.
ബിജെപിയുടെ സിറ്റിങ് സീറ്റായ ഷാലിമാർ ബാഗിൽ എഎപിയുടെ സുനിത മിശ്ര ബിജെപിയുടെ സുർഭി ജജുവിനെ 2,705 വോട്ടിന് കടത്തിവെട്ടി. രോഹിണി–സി വാർഡിൽ എഎപിയുടെ റാം ചന്ദർ ബിജെപിയുടെ രാകേഷ് ഗോയലിനെ 2,985 വോട്ടിന് പരാജയപ്പെടുത്തി.
2012 മുതൽ ഡൽഹിയിലെ മൂന്ന് മുൻസിപ്പൽ കോർപറേഷനുകളിൽ ഭരണത്തിലിരിക്കുന്ന ബിജെപിക്കു ഉപതിരഞ്ഞെടുപ്പിലെ തോൽവി അങ്ങേയറ്റം ക്ഷീണമാണ്.
അതേസമയം, ഡൽഹിയിലെ വാർത്തയ്ക്ക് നേരെ വിപരീതമാണ് ഗുജറാത്തിൽ നിന്നുള്ളത്. ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ 31 ജില്ലാ പഞ്ചായത്തുകളും സ്വന്തമാക്കി ബിജെപി സ്ഥാനം ഉറപ്പിച്ചു.
81 നഗരസഭകളിൽ ഭൂരിഭാഗവും 231 ബ്ലോക്ക് പഞ്ചായത്തുകളിൽ 200ൽ ഏറെയും ബിജെപിയുടെ കൈകളിൽ ഭദ്രമാണ്. ഒരാഴ്ച മുൻപ് ഗുജറാത്തിലെ ആറ് മുനിസിപ്പൽ കോർപറേഷനുകളിൽ വിജയം കൊയ്തതിന് പിന്നാലെയാണ് ബിജെപി അതേ പ്രകടനം ആവർത്തിച്ചത്.
ഒരു ജില്ലാ പഞ്ചായത്ത് പോലും സ്വന്തമാക്കാനാകാത്ത കോൺഗ്രസിന്റെ നിസ്സഹായവസ്ഥ ചൂണ്ടിക്കാണിക്കുന്നതു കൂടിയാണു തിരഞ്ഞെടുപ്പ് ഫലം. 2015ലെ തിരഞ്ഞെടുപ്പിൽ 31ൽ 24 ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് ബിജെപിക്കൊപ്പം ഉണ്ടായിരുന്നത്.
ഇത്തവണ 31ഉം പിടിച്ചെടുത്തു ബിജെപി കരുത്തുകാട്ടി. ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി എന്നിവരുടെ പ്രക്ഷോഭ പരിപാടികളിൽ നിന്ന് നേട്ടമുണ്ടാക്കിയതാണ് 2015ൽ കോൺഗ്രസിന് ഗുണമായത്. എന്നാൽ ഇക്കുറി അത് സംഭവിച്ചില്ല.
ബിജെപിക്ക് വമ്പൻ വിജയം സമ്മാനിച്ച ഗ്രാമീണർക്കും കർഷകർക്കും നന്ദി അറിയിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ ഫലമാണു തിരഞ്ഞെടുപ്പു വിജയമെന്നും അമിത് ഷാ അവകാശപ്പെട്ടു.
എന്നാൽ, തിരഞ്ഞെടുപ്പ് പ്രക്രീയയിൽ സംശയമുണ്ടെന്ന് ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റ് അമിത് ചവ്ദ പറഞ്ഞു. ജനങ്ങൾ ബിജെപിക്ക് എതിരായിരുന്നു. എന്നിട്ടും ഇത്തരമൊരു വിജയം ഞെട്ടിക്കുന്നതാണെന്നും അമിത് ചവ്ദ പറഞ്ഞു.
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വിജയ പരീക്ഷണത്തിനിറങ്ങിയ ആം ആദ്മി പാർട്ടിക്കു മാന്യമായ പ്രകടനം നടത്താൻ കഴിഞ്ഞിരുന്നു. പട്ടിദാർ സമുദായത്തിനു സ്വാധീനമുള്ള സൂറത്തിൽ 27 സീറ്റുകളിൽ എഎപി സ്ഥാനാർഥികൾ ജയിച്ചു കയറി. 2,097 സീറ്റുകളിൽ മത്സരിച്ച എഎപിക്ക് 42 ഇടത്താണു ജയിക്കാൻ സാധിച്ചത്.
https://www.facebook.com/Malayalivartha