പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിക്കാനൊരുങ്ങി ജെയ്ക്ക് സി തോമസ്... കോട്ടയത്ത് അഡ്വ. കെ. അനില്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കാൻ സാധ്യത... കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മെരുങ്ങി...
ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ മത്സരിക്കാനുള്ള സി.പി.എം. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക എകദേശം തയ്യാറായി. ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലാണ് സി.പി.എം. മത്സരിക്കുന്നത്.
പുതുപ്പള്ളി മണ്ഡലത്തില്‍ ഇക്കുറിയും ഉമ്മന്‍ ചാണ്ടിക്കെതിരെ യുവനേതാവായ ജെയ്ക്ക് സി തോമസിനെ രംഗത്തിറക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമായി. കോട്ടയത്ത് അഡ്വ. കെ. അനില്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കാനും ആലോചനയുണ്ട്.
ഏറ്റുമാനൂരില്‍ സിറ്റിങ് എംഎല്‍എ കെ. സുരേഷ് കുറുപ്പ് അല്ലെങ്കില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ എന്നിവരുടെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇരുവര്‍ക്കും മത്സരിക്കാന്‍ പാര്‍ട്ടി ഇളവ് അനുവദിക്കേണ്ടി വരും. ആര്‍ക്ക് ഇളവ് അനുവദിക്കും എന്നത് അനുസരിച്ചായിരിക്കും ഇവരുടെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കുക.
2016ലെ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ജെയ്ക്ക് 44,505 വോട്ട് നേടിയിരുന്നു. ഉമ്മന്‍ചാണ്ടിക്ക് 71,597 വോട്ടാണു ലഭിച്ചത്. ഇത് കാരണം വിജയ സാധ്യത സിപിഎം ഒട്ടും തന്നെ തള്ളിക്കളയുന്നില്ല.
ജെയ്ക്ക് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. കോട്ടയത്ത് സ്ഥാനാര്‍ഥിയാകുന്ന അഡ്വ. കെ. അനില്‍കുമാര്‍ സഹകരണ അര്‍ബന്‍ ബാങ്കിന്റെ മുന്‍ പ്രസിഡന്റാണ്. മീനച്ചിലാര്‍-മീന്തറയാര്‍-കൊടൂരാര്‍ നദീ പുനര്‍ സംയോജന പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററുമാണ്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനായി തോറ്റാലും ജയിച്ചാലും അഞ്ചു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന മാനദണ്ഡം കര്‍ശനമായി പാലിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
ഉമ്മന്‍ചാണ്ടിക്ക് മാത്രമാകും ഇക്കാര്യത്തില്‍ ഇളവ് നല്‍കുകയെന്നും മറ്റുള്ള എല്ലാ നേതാക്കള്‍ക്കും നിബന്ധന ബാധകമാകുമെന്ന് മുതിര്‍ന്ന നേതാവ് പി.സി.ചാക്കോ അറിയിച്ചു. ഇതോടെ കെ.സി.ജോസഫ് അടക്കമുള്ളവര്‍ മാറിനില്‍ക്കേണ്ട സാഹചര്യമാണ് മുന്നിൽ കാണുന്നത്.
പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെപ്പുണ്ടാകില്ലെന്നും പി.സി.ചാക്കോ പറഞ്ഞു. 20 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവണം.
40 വയസ്സില്‍ താഴെയുള്ളവരായിരിക്കണം 50 ശതമാനം സ്ഥാനാര്‍ത്ഥികളെന്നതും ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമാണ്. എല്ലാ ജില്ലകളിലും ഒരു വനിതയെയും 40 വയസ്സില്‍ താഴെയുള്ള രണ്ടുപേരെ വീതവും സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുമ്പാകെ ടി.എന്‍. പ്രതാപന്‍ എം.പി. ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള സീറ്റ് തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക് എത്തി. പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ വിട്ടുകൊടുക്കാമെന്ന് ജോസഫ് വിഭാഗം അറിയിച്ചിട്ടുണ്ട്. ഏതു വേണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി.
ഇതുകൂടാതെ, കാസർകോട് പാർട്ടി വിജയിക്കുമെന്നു കണക്ക് കൂട്ടുന്ന ഉദുമ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നു. 3 പേരുകളാണ് ഇവിടെ പ്രധാനമായും പരിഗണനിലുള്ളത്.
ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെപിസിസി സെക്രട്ടറിമാരായ കെ.നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ എന്നിവരാണ് സീറ്റിനായി ശ്രമിക്കുന്നത്. എ ഗ്രൂപ്പ് ഒറ്റക്കെട്ടായിട്ടാണ് ഹക്കീമിനു വേണ്ടി രംഗത്തുള്ളത്.
ഉമ്മൻ ചാണ്ടിയുടെ പിന്തുണയിലാണ് ഹക്കീമിന്റെ പ്രതീക്ഷ. പക്ഷേ, കാലങ്ങളായി ഐ ഗ്രൂപ്പിന്റെ കൈവശമുള്ള മണ്ഡലമാണ് ഇത്.ഐ ഗ്രൂപ്പിൽ നിന്നു കെ.നീലകണ്ഠന്റെ പേരാണ് ഉയരുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ നീലകണ്ഠനു വേണ്ടി വാദിക്കുന്നുണ്ട്. ജനശ്രീ ജില്ലാ ചെയർമാൻ എന്ന നിലയിൽ പരിപാടികളുമായി അദ്ദേഹം മണ്ഡലത്തിൽ സജീവ പ്രവർത്തകനാണ്.
https://www.facebook.com/Malayalivartha