ശബരിമല വിഷയത്തിൽ എകെ ആൻ്റണിയുടേത് മുതലക്കണ്ണീർ; വിശ്വാസികളുടെ പ്രശ്നത്തിൽ ഇടപെടാതെ എകെ ആൻറണിയും ഉമ്മൻ ചാണ്ടിയും കുറ്റകരമായ മൗനം പാലിച്ചവരാണ്; ആരോപണവുമായി കെ.സുരേന്ദ്രൻ
ശബരിമല വിഷയത്തിൽ എകെ ആൻ്റണി മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിശ്വാസികളുടെ പ്രശ്നത്തിൽ ഇടപെടാതെഎകെ ആൻറണിയും ഉമ്മൻ ചാണ്ടിയും കുറ്റകരമായ മൗനം പാലിച്ചവരാണ്.
ശബരിമല പ്രക്ഷോഭം നടക്കുമ്പോൾ കേരളത്തിലേക്ക് തിരിഞ്ഞു പോലും നോക്കാത്തയാളാണ് എകെ ആൻ്റണിയെന്നും കാസർഗോഡ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ശബരിമലയെ കുറിച്ച് നടത്തിയ പ്രസ്താവന അദ്ദേഹത്തിൻ്റെ ദൗർബല്യമാണ് കാണിക്കുന്നത്.
സർക്കാരിൻ്റെ സംവിധാനം ഉപയോഗിച്ചാണ് അവിശ്വാസികളായ മനീതി സംഘത്തെ ഉൾപ്പെടെ ശബരിമലയിലേക്ക് അയച്ചത്. സർക്കാരിൻ്റെ ആബുലൻസിൽ പൊലീസ് അകമ്പടിയിലാണ് അർദ്ധരാത്രി യുവതികളെ കയറ്റിയത്.
ഇനിയും ഹർത്താൽ നടത്തുന്നില്ലേയെന്ന് യുവതീ പ്രവേശനത്തിന് ശേഷം വിശ്വാസികളെ വെല്ലുവിളിച്ചയാളാണ് പിണറായി വിജയൻ. അസുരൻ്റ പണിയാണ് പിണറായി ചെയ്തത്.
അദ്ദേഹത്തിൻ്റെ നീചപ്രവൃത്തികൾ ജനം മറക്കില്ല. തിരഞ്ഞെടുപ്പിൻ്റെ പടിവാതിലിൽ മലക്കം മറഞ്ഞതുകൊണ്ടൊന്നും ഇടതുപക്ഷം രക്ഷപ്പെടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞത് കൃത്യമായ സന്ദേശമാണ്.
ആചാരങ്ങൾ സംരക്ഷിക്കാൻ നിലകൊണ്ടവരെ സഹായിക്കണമെന്ന് പറഞ്ഞത് ബിജെപി സ്വാഗതം ചെയ്യുന്നു. സാമൂഹ്യനീതി നടപ്പാക്കാൻ പാവപ്പെട്ടവരായ മുന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തിയത് നരേന്ദ്രമോദി സർക്കാരായിരുന്നു. ഉയർന്ന പൊളിംഗ് എൻഡിഎക്ക് ഗുണം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാമി അയ്യപ്പനോട് മാപ്പ് പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി പറഞ്ഞത് .
ഇപ്പോള്‍ സ്വാമി അയ്യപ്പനെ ഓര്‍ക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ ബോധം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അയ്യപ്പനോട് ഖേദംപ്രകടിപ്പിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.ആദ്യഘട്ടത്തില്‍ തെറ്റ് പറ്റിപ്പോയെന്നും, വിധി നടപ്പിലാക്കാന്‍ എടുത്തുചാടി ശബരിമല സന്നിധാനം അശുദ്ധമാക്കിയതിന് എന്നോടും സര്‍ക്കാരിനോടും ക്ഷമിക്കണമെന്നും പറയാന്‍ പിണറായി തയ്യാറാകണം.
അദ്ദേഹം ഖേദപ്രകടിപ്പിക്കണം. എങ്കില്‍ പിണറായി ഇപ്പോള്‍ അയ്യപ്പനെ ഓര്‍ക്കുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് പറയാം. അല്ലെങ്കില്‍ ഇതൊക്കെ കാപട്യമാണെന്നും' ആന്റണി പറഞ്ഞു.
സ്വാമി അയ്യപ്പനടക്കമുളള ദേവഗണങ്ങളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ദിനത്തില്‍ ശബരിമലയും സ്വാമി അയ്യപ്പനും ചര്‍ച്ചയായത്.
https://www.facebook.com/Malayalivartha