ദുബായിൽ ഡ്രൈവറുടെ അനാസ്ഥകാരണം മലയാളി ബാലൻ ബസ്സിൽ കുടുങ്ങിയത് ഏകദേശം ഒൻപത് മണിക്കൂർ.. കനത്ത ചൂടിൽ ബോധരഹിതനായ ഫർഹാൻ ശ്വാസംമുട്ടി മരിക്കുകയായിരുന്നു..
ദുബായിൽ ഡ്രൈവറുടെ അനാസ്ഥകാരണം മലയാളി ബാലൻ ബസ്സിൽ കുടുങ്ങിയത് ഏകദേശം ഒൻപത് മണിക്കൂർ.. കനത്ത ചൂടിൽ ബോധരഹിതനായ ഫർഹാൻ ശ്വാസംമുട്ടി മരിക്കുകയായിരുന്നു..
സംഭവത്തിൽ ദുബായ് പോലീസ് അന്വേഷണം ശക്തിപ്പെടുത്തുന്നു..മദ്രസയുടെ ബസിൽ ആണ് മലയാളി ബാലൻ ശ്വാസം മുട്ടി മരിച്ചത് . സംഭവത്തിൽ ദുബായ് പൊലീസും മതകാര്യ വകുപ്പും അന്വേഷണം ഊർജിതമാക്കി. സംഭവം ആവർത്തിക്കാതിരിക്കാൻ സ്കൂൾ ബസുകളിൽ ഡ്രൈവർക്ക് പുറമേ മേൽനോട്ടക്കാരെയും നിയമിക്കണമെന്ന നിയമം അധികൃതർ കർശനമാക്കിയിട്ടുണ്ട്.
തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാനാണ് മരിച്ചത്. ദുബായ് അൽഖൂസിലുള്ള അൽമനാർ ഇസ്‍ലാമിക് സെന്റർ മദ്രസയിലെ വിദ്യാർഥിയായിരുന്നു.
സഹപാഠികള്‍ മുഴുവന്‍ മദ്രസയില്‍ ഇറങ്ങിയപ്പോള്‍ ബസിൽ ഉറങ്ങിപോയ കുട്ടി അകത്തുള്ളത് അറിയാതെ ഡ്രൈവർ വാഹനം പൂട്ടി പോവുകയായിരുന്നു. സീറ്റിൽ ഉറക്കത്തിലായ കുട്ടി കടുത്ത ചൂടിൽ ബോധരഹിതനാവുകയും തുടർന്ന് മരിക്കുകയുമായിരുന്നുവെന്ന് വിദഗ്ധർ പറഞ്ഞു.
ഏകദേശം ഒൻപത് മണിക്കൂർ കുട്ടി ബസിൽ കഴിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. രാവിലെ എട്ടിന് കുട്ടികളെ സ്ഥാപനത്തിൽ വിടുന്ന ബസ്, വൈകിട്ട് നാലോടെയാണ് തിരിച്ചു പോകുന്നത്. ഈ സമയത്താണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നഗരത്തിൽ റോന്ത് ചുറ്റിയിരുന്ന പൊലീസ് വാഹനമാണ് സംഭവസ്ഥലത്ത് എത്തി മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചത്.
സ്കൂളും വാരാന്ത്യ മതപഠന ക്ലാസും കഴിഞ്ഞ് വരുന്ന മകനെ കാത്ത് വഴിയിൽ കാത്ത് നിൽക്കുകയായിരുന്നു ഫർഹാന്റെ ഉമ്മ. വരാൻ അൽപം വൈകിയാൽ ഡ്രൈവർക്ക് ഫോൺ ചെയ്ത് സുരക്ഷിതത്വം ഉറപ്പാക്കുന്ന ആ ഉമ്മ അന്നും ബസ് ഡ്രൈവർക്ക് ഫോൺ ചെയ്തു.
പക്ഷെ ഡ്രൈവറുടെ നമ്പറിൽ വിളിച്ചപ്പോൾ പൊലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതികരണമുണ്ടായത്. എന്തോ പന്തികേട് തോന്നിയ ആ മാതാവ് അതോടെ തളർന്നു. മകന് എന്തോ അപകടം പറ്റിയെന്ന സൂചന ലഭിച്ചപ്പോഴേക്ക് തളർന്ന ആ മാതാവിനെ മരണവിവരം അറിയിക്കാനാകാതെ ബന്ധുക്കൾ കുഴഞ്ഞു. ഇന്നലെ രാവിലെയാണ് മരണവാർത്ത അവരെ അറിയിച്ചത്
ഫൈസൽ - സൽവ ദമ്പതികൾക്ക് ഏക മകനാണ് നഷ്ടമായത്. മൂന്ന് പെൺമക്കളുള്ള ഫൈസൽ, മൂത്ത മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ദാരുണ സംഭവം. മരണവാർത്ത ദുബായ് പൊലീസ് ട്വിറ്ററിലൂടെയാണ് ആദ്യം അറിയിച്ചത്.
അൽഖൂസ് ഖബർസ്ഥാനിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെ മൃതദേഹം കബറടക്കി.
ദുബായ് മതകാര്യ വകുപ്പ് സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തുകയും കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. ..
മുമ്പും ഗള്‍ഫില്‍ പലയിടത്തും ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഴുവന്‍ കുട്ടികളും ഇറങ്ങിയോ എന്ന് പരിശോധിക്കാതെ ബസ് ജീവനക്കാര്‍ ബസ് പൂട്ടി ഇറങ്ങരുത് എന്ന് കര്‍ശന നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha