പ്രവാസികൾക്ക് ആശ്വാസം; ഈ മാസം 7 മുതൽ മടങ്ങാം പക്ഷേ ആശങ്ക വിതച്ച് നിബന്ധനകൾ
ഏറെ വാദ -പ്രതിവാദങ്ങൾക്കൊടുവിൽ , ഇൗ മാസം ഏഴു മുതൽ വിദേശത്ത് നിന്ന് ഇന്ത്യക്കാരെ സ്വന്തം മണ്ണിലേയ്ക്ക് കൊണ്ടുപോകുമെന്ന വാർത്ത പ്രവാസ ലോകത്തെ ലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ വലിയ ആശ്വാസമാണ് നൽകിയത് . എന്നാൽ , വിമാന ടിക്കറ്റിനും നാട്ടിലെ ക്വാറന്റീൻ താമസത്തിനും മടങ്ങുന്നവർ തന്നെ പണം മുടക്കണമെന്ന നിബന്ധന, ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന പലർക്കും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് .
അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള മുൻഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുപോവുക എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ വിമാനങ്ങളും നാവിക സേനാ കപ്പലുകളും യാത്രയ്ക്ക് ഉപയോഗിക്കും എന്നാണ് വിവരം. മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ലേബർ ക്യാംപുകളിൽ കഴിയുന്നവർ, സന്ദർശക വീസയിലെത്തി കൃത്യമായി ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായവർ, ഏറെ കാലമായി ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായിരുന്നവർ തുടങ്ങിയവരാണ് വിമാന ടിക്കറ്റിനും ക്വാറന്റീനിനും പണം മുടക്കണമെന്ന നിബന്ധയിൽ പ്രതിസന്ധിയിലായത്. തങ്ങളുടെ യാത്ര മുടങ്ങുമോ എന്ന ഭീതിയിലാണ് ഇപ്പോൾ ഇവരെല്ലാം.
ആയിരക്കണക്കിന് തൊഴിലാളികളും സന്ദർശക വീസക്കാരുമാണ് ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയിലേയ്ക്ക് തിരിച്ചുപോക്കിനായി കാത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽനിന്നും തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് ഗൾഫിലെ തൊഴിലാളികളിൽ ഭൂരിഭാഗവും. മലയാളികളും ഒട്ടേറെയുണ്ട്. ഇവര്‍ക്ക് മലയാളി സന്നദ്ധ പ്രവർത്തകരും സംഘടനകളും എത്തിച്ചിരുന്ന ഭക്ഷണമായിരുന്നു ഏക ആശ്വാസം. ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ തണൽ പ്രതീക്ഷിച്ച് ജോലി തേടി ഗൾഫിലെത്തിയ യുവതീയുവാക്കളും ദുരിത്തിലാണ് കഴിയുന്നത്.
നാട്ടിൽ നിന്ന് കടം വാങ്ങിയും ബന്ധുക്കളുടെ സ്വർണവും മറ്റും പണയം വച്ചും എത്തിയവർ പ്രതിമാസം ബെഡ് സ്പെയിസിന് മാത്രം 300 ദിർഹം, ഭക്ഷണത്തിന് ചുരുങ്ങിയത് 250 ദിർഹം മുടക്കിയാണ് കഴിഞ്ഞിരുന്നത്. മിക്കവരും ജോലി അന്വേഷണം തുടർന്നുകൊണ്ടിരിക്കെയാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടും പ്രതിസന്ധിയിലായതും. ഇവരുടെയെല്ലാം വീസ കാലാവധി ഇൗ വർഷാവസാനം വരെ സൗജന്യമായി നീട്ടിക്കൊടുക്കാൻ യുഎഇ സർക്കാർ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. യു എ ഇ സർക്കാർ തങ്ങളുടെ ബുദ്ധമുട്ട് മനസ്സിലാക്കിയിട്ടും എന്നിട്ടും ഇന്ത്യൻ സർക്കാർ യാത്രാ ചെലവ് പോലും ഇൗടാക്കുന്നത് വലിയ വിഷമം ഉണ്ടാകുന്നുവെന്നാണ് ഇവരുടെ അഭിപ്രായം . നാട്ടിലെത്തിയാൽ ചിലർക്കെങ്കിലും ബന്ധുക്കൾ വഴി ക്വാറന്റീനിൽ കഴിയേണ്ട പണം നൽകാനായേക്കാം. എന്നാൽ പ്രവാസികളായ ഭൂരിഭാഗം പേരെയും ആശ്രയിച്ചാണ് നാട്ടിൽ പല കുടുംബങ്ങളും കഴിയുന്നത്.അവർക്കു ഈ അവസ്ഥ എങ്ങനെ കൈകാര്യം ചെയണമ് എന്ന ആശങ്ക ഇതുവരെ അവസാനിച്ചിട്ടില്ല.
നാട്ടിലേയ്ക്ക് പോകുന്നവര്‍ തന്നെ യാത്രാ ചെലവ് വഹിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം വന്നിരിക്കെ ഗൾഫിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഉണർന്ന് പ്രവർത്തിക്കണമെന്നാണ് സാമൂഹിക പ്രവർത്തകരുടെയും മറ്റും ആവശ്യം..ഇക്കാര്യം നേരത്തെ തന്നെ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും എംബസി, കോൺസുലേറ്റ് ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.
നയതന്ത്ര കാര്യാലയങ്ങളിൽ വിവിധ സേവനങ്ങളോടനുബന്ധിച്ച് ഇൗടാക്കുന്ന അധിക തുക പ്രവാസി ക്ഷേമത്തിനുള്ള ഫണ്ടിലേയ്ക്കാണ് പോകുന്നത്. ഇത്തരത്തിൽ വൻ തുക ഫണ്ടിലുണ്ടെന്നാണ് വിവരം. പാവപ്പെട്ടവർ മരിക്കുമ്പോൾ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിന് മാത്രമേ നിലവിൽ ഇൗ തുക ഉപയോഗിക്കുന്നുള്ളൂ. എന്നാൽ, നാട്ടിലേയ്ക്ക് മടങ്ങുന്നവരുടെ യാത്രാ ചെലവിനും ക്വാറന്റീൻ കാര്യങ്ങൾക്കും തുക ഉപയോഗിക്കണമെന്നാണ് ശക്തമായ ആവശ്യം. കൂടാതെ, കോവിഡ് ബാധിതരല്ല എന്ന് ഉറപ്പാക്കാനുള്ള പരിശോധന നടത്തുന്നതിനും നയതന്ത്ര കാര്യാലയങ്ങൾ മുന്നോട്ടുവരണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha