ശമ്പളം കുറയും ; സൗദിയിൽ സ്വകാര്യമേഖലയ്ക്ക് പുതിയ തൊഴിൽ നിർദേശങ്ങൾ; പ്രവാസികൾക്ക് തിരിച്ചടി
കോവിഡ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽസൗദിയിൽ പുതിയ നിർദേശങ്ങൾ നടപ്പിലാക്കാൻ ആലോചന. തൊഴിൽ വിപണി നിയന്ത്രിക്കുന്നതിലും സ്വകാര്യമേഖലയിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നതിലും 40% ശമ്പള കുറവ് ഉൾപ്പെടെ സ്വകാര്യമേഖലയ്ക്ക് നിരവധി പുതിയ തൊഴിൽ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട് സൗദിയിലെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രവാസികൾക്ക് ഇത് വലിയ തിരിച്ചടിയാകും.
അടുത്ത ആറു മാസത്തെ കാലയളവിലേക്കാണ് സർക്കാരിന്റെ നിർദേശം. ജീവനക്കാരും തൊഴിലുടമകളും തമ്മിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി കൈക്കൊള്ളാൻ നിർദേശമെങ്കിലും കടുത്ത ആശങ്കയിലാണ് ഓരോ പ്രവാസിയും. പുതിയ മാർഗനിർദേശമനുസരിച്ച് സ്വകാര്യ സംരംഭങ്ങൾക്ക് അവരുടെ ദൈനംദിന പ്രവൃത്തി സമയങ്ങളിലും പ്രതിവാര പ്രവൃത്തി ദിനങ്ങളിലും മാറ്റം വരുത്താനും ജീവനക്കാരുടെ വേതനം കുറയ്ക്കാനും കഴിയും. മൊത്തം ശമ്പളത്തിന്റെ 40 ശതമാനത്തിൽ കൂടുതൽ വേതനം കുറക്കാൻ പാടില്ല എന്ന നിബന്ധനയുണ്ട്.
ആറുമാസത്തിനുശേഷം, നേരത്തെ നിലനിന്ന കരാർ അനുസരിച്ച് ഉടമകൾ അവരുടെ ജീവനക്കാർക്ക് മുഴുവൻ വേതനവും നൽകണമെന്നാണ് നിർദേശം. ഇക്കാലയളവിൽ ശമ്പള കുറവ് 40 ശതമാനത്തിൽ കൂടാത്ത കാലത്തോളം നടപടികളെ എതിർക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടാകില്ലെന്നും നിർദേശം വ്യവസ്ഥ ചെയ്യുന്നു. തൊഴിൽ സാഹചര്യങ്ങളെ ആശ്രയിച്ച് ജീവനക്കാരുടെ വാർഷിക അവധി നേരത്തെ അനുവദിക്കാനും തൊഴിലുടമയെ നിയമം അനുവദിക്കുന്നു.
വാർഷിക അവധി ജീവനക്കാർക്ക് ഒരേസമയം ഒന്നിച്ച് എടുക്കാനോ ഇടവിട്ട് ഉപയോഗപ്പെടുത്താനോ അനുവദിക്കാം. എന്നാൽ വാർഷിക അവധിക്കാലത്തെ വേതനം, നേരത്തേ നിലനിന്ന നിരക്കിൽ നൽകണമെന്ന നിബന്ധനയുണ്ട്. കുറവ് ബാധകമാകാത്ത വിധം ഇത് കണക്കാക്കണം. പുതിയ നിർദേശപ്രകാരം ബിസിനസ് ഉടമ അംഗീകരിക്കുന്ന മുറക്ക് ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധിക്ക് അപേക്ഷിക്കാനുള്ള അവകാശവുമുണ്ട്. ഇത്തരം ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുന്ന തൊഴിൽ സ്ഥാപനങ്ങൾ, പകർച്ചവ്യാധിയുടെ ഫലമായി തകരാറിലായ സ്വകാര്യമേഖലയെ സഹായിക്കുന്നതിന് അനുവദിച്ച സർക്കാർ സബ്‌സിഡികളിൽ നിന്ന് ഒഴിവാക്കില്ല.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ആറുമാസ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് തൊഴിൽ കരാറുകൾ അവസാനിപ്പിക്കാൻ തൊഴിലുടമകൾക്ക് കഴിയില്ല. നിലവിലെ പ്രതിസന്ധി പരിഹരിച്ച് തൊഴിൽ ബന്ധത്തിൽ ഇരു പാർട്ടികളുടെയും താൽര്യങ്ങൾ നേടിയെടുക്കുന്നതിനാണ് പുതിയ മാർഗ നിർദേശങ്ങളെന്നാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha