പ്രവാസികള്‍ ജാഗ്രതൈ..; വര്‍ഗ്ഗീയത പ്രചരിപ്പിച്ചാല്‍ പണി പാളും ;ശിക്ഷയില്‍ വരുത്തിയത് വന്‍ മാറ്റം
രാജ്യത്ത് വര്‍ധിച്ചു വരുന്ന വര്‍ഗ്ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമയാ നടപടി സ്വീകരിക്കാൻ ഒരുങ്ങി യുഎഇ ഭരണകൂടം. . കുറ്റം ചെയ്തു എന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ 3 ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം ജോലിയില്‍ നിന്ന് പരിച്ചു വിട്ടിരുന്നു. ഇറ്റാലിയൻ റസ്റ്ററന്റിൽ ഷെഫായ റാവത് രോഹിത്, ഷാർജയിലെ കമ്പനിയിൽ സ്റ്റോർകീപ്പറായ സചിൻ കിന്നിഗോളി എന്നിവരേയും ഒരു കാഷ്യര്‍ ജീവനക്കാരനേയുമായിരുന്നു പിരിച്ചു വിട്ടത്. ഇവരെ പിന്നീട് നിയമന നടപടികള്‍ക്കായി പോലീസിന് കൈമാറുകയും ചെയ്തു.
ഇതേ രീതിയിൽ വിദ്വേഷ പ്രചാരണം നടത്തിയ നിരവധി ഇന്ത്യക്കാരാണ് നിലവിൽ യുഎഇയില്‍ നിയമനടപടി നേരിട്ടു കൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ വര്‍ഗ്ഗീയതയും അസഹിഷ്ണുതയും പരത്തുന്ന പ്രചാരണങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ നിർദേശങ്ങൾക്കു പുല്ലുവില കൽപിച്ചുകൊണ്ട് ഇപ്പോഴും വര്‍ഗ്ഗീയത പരത്തുന്ന നിരവധി പ്രചാരണങ്ങളാണ് നടന്നുവരുന്നത്.
സമുഹ മാധ്യമങ്ങളിലൂടെ ചില ആളുകള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ഒരേ സമയം വേദനയും ദേഷ്യവും ഉണ്ടാക്കുന്നതാണെന്ന് യുഎഇ രാജകുടുംബാംഗവുമായി ഷെയ്ഖ ഹെന്ത് ഫൈസല്‍ അല്‍ ഖാസിമി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മുമ്പ് ഇന്ത്യക്കാരില്‍ നിന്ന് ഇത്തരമൊരു വിദ്വേഷം ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. ഇന്ത്യയും യുഎഎിയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ ബന്ധമാണ് ഉള്ളത്. പക്ഷെ ഇപ്പോഴത്തെ ഈ രീതി പുതിയതാണെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇതോടെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടുമുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി കടുപ്പിക്കാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചത്. വിദ്വേഷമോ വിവേചനമോ പ്രചരിപ്പിക്കുന്ന തീരിയിലുള്ള പ്രതികരണങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും ഇനി മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും ചുരുങ്ങിയത് അഞ്ചുവര്‍ഷം തടവും ശിക്ഷയായി നല്‍കാനാണ് പുതിയ തീരുമാനം.
യുഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനാണ് ശിക്ഷാ നടപടിയില്‍ മാറ്റം വരുത്തിയതായി അറിയിച്ചത്. കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടാല്‍ പിഴയോ തടവുശിക്ഷയോ അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. യുഎഇ ഉയര്‍ത്തിപ്പിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങള്‍ ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
രാജ്യത്ത് കഴിയുന്ന എല്ലാവര്‍ക്കും നീതിയും തുല്യതയും ഉറപ്പാക്കും എന്നും ഭരണകൂടം വ്യക്തമാക്കി . സാമൂഹിക മാധ്യമങ്ങളിലൂടെയോ അല്ലാതെയോ ജനങ്ങള്‍ക്കിടയില്‍ മതവിദ്വേഷം വളര്‍ത്തുന്ന പ്രതികരണങ്ങള്‍ക്കതെിരെ കര്‍ശന നടപടിയുണ്ടാകുമെന്നും യുഎഇ അറിയിച്ചു. സാമൂഹ മാധ്യമങ്ങളില്‍ ശക്തമായ നിരീക്ഷണം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha