പ്രവാസികളുടെ വയറ്റത്തടിച്ച് എയർ ഇന്ത്യ ; മടക്കയാത്രയ്ക്ക് അമിത ചാർജ് ;ആശങ്കയോടെ പ്രവാസികള്‍
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസി മലയാളികളുടെ വിമാനങ്ങള്‍ മറ്റന്നാള്‍ പുറപ്പെടാനിരിക്കെ ദുബായില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയതായി സൂചന. . ഇന്ത്യന്‍ എംബസിയാണ് ടിക്കറ്റ് നിരക്ക് സംബന്ധിച്ച് സൂചന നല്‍കിയത്.
കേരളത്തിലേക്കുള്ള മടക്കയാത്രയ്ക്കു എയര്‍ ഇന്ത്യ (30 യു.എ.ഇ ദിര്‍ഹംസ്) 13000 രൂപയായിരിക്കും ഈടാക്കുന്നതെന്നാണ് ഇന്ത്യന്‍ എംബസി സൂചിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അര്‍ഹതപ്പെട്ടവര്‍ക്കെങ്കിലും ടിക്കറ്റ് സൗജന്യമാക്കണമെന്നാണ് ദുരിതത്തിലായ തൊഴിലാളികളടക്കമുള്ളവരുടെ ആവശ്യം.
മടക്കയാത്രയ്ക്ക് വിമാന ടിക്കറ്റ് നിരക്കു യാത്രക്കാര്‍ വഹിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ജോലിനഷ്ടപ്പെട്ട പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്
ഒരു മാസത്തിലധികമായി ജോലി നഷ്ടപ്പെട്ടിരിക്കുന്നവര്‍ക്കും വേതനമില്ലാതെ നിര്‍ബന്ധിത അവധിയിലായിരിക്കുന്നവര്‍ക്കും ഈ തുക വലിയ ബാധ്യതയാണെന്ന് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണത്തിനു പോലും വകയില്ലാതെ ക്യാമ്പുകളിലും മറ്റും ജീവിച്ചവരടക്കമാണ് മടങ്ങിവരാനൊരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ ടിക്കറ്റിനു പണമില്ലെന്ന കാരണത്താല്‍ മടക്കയാത്രക്കുള്ള അവസരം നിഷേധിക്കരുതെന്നാണ് തൊഴിലാളികളടക്കമുള്ളവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്.
അതേസമയം, ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കുന്നതിനായി നാവികസേനയുടെ നാല് കപ്പലുകളും പുറപ്പെട്ടു. ദുബായിലേക്കും മാലദ്വീപിലേക്കുമായി രണ്ട് നാവികസേന കപ്പലുകള്‍ വീതമാണ് പുറപ്പെട്ടത്.
ദുബായിലേക്കുള്ള കപ്പലുകള്‍ വ്യാഴാഴ്ച വൈകിട്ട് അവിടെ എത്തും. എട്ടാം തീയതി മടങ്ങിയേക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദുബായില്‍ നിന്ന് കപ്പലുകള്‍ കൊച്ചിക്ക് വരും. മടക്കയാത്രയ്ക്ക് മൂന്നര ദിവസം വേണം. കൂടുതല്‍ കപ്പലുകള്‍ തയ്യാറാണെന്നും ആവശ്യത്തിന് അനുസരിച്ച് നിയോഗിക്കുമെന്നും സേനവൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha