പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഒഴിവാക്കി;14 ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധം!
വിദേശത്തുനിന്നുള്‍പ്പെടെ കേരളത്തിന് പുറത്തുനിന്ന് എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. വീടുകളിൽ സൗകര്യമുള്ളവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീന്‍ മതിയെന്നാണ് സര്‍ക്കാര്‍ നിർദ്ദേശം.
വിദേശത്തുനിന്ന് എത്തുന്ന എല്ലാവരും എഴ് ദിവസം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ഇനി മുതല്‍ പുറത്തുനിന്നു വരുന്നവരെല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീനില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമുണ്ടോയെന്നത് വാര്‍ഡുതല സമിതികള്‍ ഉറപ്പാക്കണം. ഇവര്‍ വീടുകളിലെത്തി ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം. വീടുകളില്‍ ക്വാറന്റീന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രമേ ഇനി ഇന്‍സ്റ്റിറ്റിയഷണല്‍ ക്വാറന്റീന്‍ ഉണ്ടാകു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പാസുകള്‍ എടുക്കാതെ വരുന്നവരെയും ഇന്‍സ്റ്റിറ്റിയഷണല്‍ ക്വാറന്റീനിലാക്കും.
ഹോം ക്വാറന്റീനില്‍ ഒരു വ്യക്തി എത്തിയാല്‍ ആ വീട്ടിലെ അംഗങ്ങളും നിരീക്ഷണത്തില്‍ കഴിയണം. അതേസമയം എന്തുകൊണ്ടാണ് ക്വാറന്റീന്‍ നയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതെന്ന് വിശദീകരിച്ചിട്ടില്ല. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇത്തരത്തില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് മനസിക സംഘര്‍ഷം വര്‍ധിക്കുന്നതും കണക്കിലെടുത്താണ് ഈ തീരുമാനം മാറ്റിയിരിക്കുന്നതെന്നാണ് സൂചന.
ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്. കേന്ദ്ര മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീടുകളില്‍ ക്വാറന്റീന്‍ അനുവദിക്കുന്നതോടെ സര്‍ക്കാരിന്റെ ചെലവ് കുറയും. വിദേശത്തുനിന്ന് എത്തി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ താമസിക്കുന്നവരില്‍നിന്നും പണം ഈടാക്കാനുള്ള തീരുമാനം വിമര്‍ശനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
അതേസമയം കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 28, കുവൈറ്റ്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലാന്റ്-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്‌നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.
https://www.facebook.com/Malayalivartha