സൗദിയിൽ കോവിഡ് പ്രതിസന്ധി തീരും വരെ റീ എന്‍ട്രി വിസക്കാര്‍ക്ക് മടങ്ങി വരാന്‍ അനുമതിയില്ല; റീ എന്‍ട്രി വിസ നീട്ടും

കോവിഡ് പ്രതിസന്ധി തീരും വരെ നാട്ടിലുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സ് അറിയിച്ചു. സൌദിയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാകും വരെ കാത്തിരിക്കണം. ഇതിന് ശേഷമേ വിദേശത്തുള്ള റീ എന്‍ട്രി വിസക്കാര്‍ക്ക് മടങ്ങി വരാന്‍ അനുമതി നല്‍കൂ. മടങ്ങി വരാനുള്ള സമയമാകുമ്പോള്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. വരും ദിവസങ്ങളില്‍ റീ എന്‍ട്രി വിസ നീട്ടാനുള്ള നടപടിയും മന്ത്രാലയം പ്രഖ്യാപിക്കും. ഇതോടെ നാട്ടില്‍ പോയി റീ എന്‍ട്രി നീട്ടാനാകാതെ കുടുങ്ങിയവര്‍ക്കും മടങ്ങാന്‍ അവസരമുണ്ടാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും ജവാസാത്ത് വിഭാഗം ട്വിറ്ററില്‍ അറിയിച്ചു. ലക്ഷക്കണക്കിന് പ്രവാസികളാണ് സൌദിയില്‍ നിന്നും നാട്ടിലേക്ക് പോയ ശേഷം അന്താരാഷ്ട്ര വിമാന സര്‍വീസ് റദ്ദാക്കിയതോടെ കുടുങ്ങിയത്.
അതേസമയം ഇന്നലത്തെ കണക്കനുസരിച്ച് സൗദിയിൽ 3139 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 4710 പേർ രോഗമുക്തി നേടി. ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ പേർ സുഖം പ്രാപിക്കുച്ച ദിവസം കൂടിയാണിന്ന്. അതേസമയം, 39 മരണം രേഖപ്പെത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതർ 164144 ഉം മരണം 1346 ആയി ഉയർന്നു. 109885 പേർ ഇതുവരെ സുഖം പ്രാപിച്ചതായും അധികൃതർ അറിയിച്ചു.
പുതുതായി പ്രവേശിപ്പിച്ച 77 രോഗികൾ ഉൾപ്പെടെ 2122 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇന്ന് പുതുതായി രോഗം ബാധിച്ചവരിൽ കൂടുതൽ ജിദ്ദയിലാണ്, 393 പേർ. ദമാം 301, റിയാദ് 299, മക്ക 277, ഖതീഫ് 237, ഖോബാർ 178, ദഹ്റാൻ 165 എന്നിങ്ങനെയാണ് പ്രധാന പ്രദേശങ്ങളിലെ കണക്ക്. 1588 പേർ റിയാദിൽ മാത്രം പുതുതായി രോഗമുക്തി നേടി. നിലവിൽ രാജ്യത്ത് ആകെ 52913 പേരാണ് ചികിത്സയിൽ കഴിയുന്നത്.
പുതിയ ശീലവും ജാഗ്രതയുമാണ് രോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നത്. പള്ളിയിലേക്ക് പോകുമ്പോൾ വീട്ടിൽ നിന്ന് അംഗ ശുദ്ധി വരുത്തുന്നു, തിരക്ക് ഒഴിവാക്കുന്നു, ടാക്സികളിൽ പിൻസീറ്റിൽ മാത്രം യാത്രചെയ്യുന്നു, ഓൺലൈൻ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നു, മുതിർന്നവരും കുട്ടികളും പുറത്തിറങ്ങാതിരിക്കുന്നു തുടങ്ങിയ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. സാമൂഹിക അകാലമാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗമെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനകം നടത്തിയ 27253 ടെസ്റ്റുകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ 1345520 പരിശോധനകൾ പൂർത്തിയാക്കിയതായി മന്ത്രാലയ വക്താവ് അറിയിച്ചു. സൗദിയിൽ 194 പ്രദേശങ്ങളിലാണ് ഇതുവരെ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ബ്ലഡ് പ്ലാസ്മ ചികിത്സയോട് രോഗികൾ അനുകൂല പ്രതികരണമാണ് അറിയിക്കുന്നതെന്ന് ദമാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രത്തിലെ മേധാവി പറഞ്ഞു. ഇതിൽ നല്ല സൂചനകളുണ്ട്. ഇത്തരം ചികിത്സക്ക് 18 ആശുപത്രികൾ രാജ്യത്തുണ്ടെന്നും ഇവിടെ 80ലധികം രോഗികളും 400 ലധികം ദാതാക്കളും ഉണ്ടെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha
























