ദുബൈയിലെ മലയാളി ബിസിനസുകാരൻ ടി.പി. അജിത്തിനെ മരണം ആത്മഹത്യയെന്ന് ഷാർജ പോലീസ്; അറയ്ക്കൽ ജോയിക്ക് പിന്നാലെ അജിത്തും; ഞെട്ടൽ മാറാതെ പ്രവാസികൾ ;കാരണം അവ്യക്തം

ദുബൈയിലെ മലയാളി ബിസിനസുകാരൻ ടി.പി. അജിത് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്.ഇപ്പോഴിതാ അദ്ദേഹം ജീവനൊടുക്കിയതാണെന്ന് ഷാർജ പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നു . അജിത്തിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം അന്വേഷിക്കുകയാണ് പോലീസ് . ദുബായ് മെഡോസിലെ വില്ലയിൽ താമസിക്കുന്ന കണ്ണൂർ പനങ്കാവ്, ചിറയ്ക്കൽ ടിപി ഹൗസിൽ ടി.പി.അജിതിനെ തിങ്കളാഴ്ച രാവിലെയാണ് ഷാർജ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് സൊലുഷൻസ് ഇന്‍റർനാഷനൽ ഗ്രൂപ്പ് ഡയറക്ടറായിരുന്നു. സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സ്പേസ് സൊലൂഷൻസ് ഇന്റർനാഷനലിന് കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റായ കേരളാ പ്രിമിയർ ലീഗ് (കെപിഎൽ–ദുബായ്) ഡയറക്ടറായിരുന്ന ഇദ്ദേഹം ദുബായിലെ മെഡോസിലായിരുന്നു താമസിച്ചിരുന്നത്.
ദുബായിൽ നിന്ന് ഷാർജയിലെത്തിയ ഇദ്ദേഹത്തെ ബുഹൈറ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന അബ്ദുൽ നാസർ സ്ട്രീറ്റിലെ ടവറിൽ നിന്ന് താഴെ വീണ നിലയിലായിരുന്നു കണ്ടെത്തിയത്. ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ഫോറൻസിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി.
ജോയ് അറയ്ക്കലിന് ശേഷം മലയാളിവ്യവസായി അജിത്തിന്റെ മരണവർത്തയും വലിയ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്
കോവിഡ് 19 കാലത്ത് മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തി വേർപിരിഞ്ഞ മലയാളി ബിസിനസുകാരൻ വയനാട് മാനന്തവാടി സ്വദേശി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുടെ ഞെട്ടലിൽ നിന്ന് മലയാളി സമൂഹം പൂർണമായും മോചിതനാകുന്നതിന് മുൻപാണ് വീണ്ടുമൊരു ദുരന്തവാർത്ത എത്തുന്നത്. ജോയ് അറയ്ക്കൽ ദുബായ് ബിസിനസ് ബേയിലെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടിയാണ് മരിച്ചത്. ദുബായ് ആസ്ഥാനമായുള്ള ഇന്നോവ ഗ്രൂപ്പ് ഒാഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹത്തിന്റെ മരണം ബിസിനസ് പ്രതിസന്ധിമൂലമാണെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു.
കോടികളുടെ സമ്പത്തുള്ളയാളും സ്വന്തം നാട്ടിലും യുഎഇയിലും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി പ്രശസ്തനുമായ ജോയ് അറയ്ക്കൽ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നതിനിടെയാണ് ഏപ്രിൽ 23ന് എല്ലാം അവസാനിപ്പിച്ച് ഇൗ ലോകത്ത് നിന്ന് അപ്രത്യക്ഷനായത്. അദ്ദേഹത്തെ അറിയാവുന്നവരുടെ മുന്നിൽ ഇപ്പോഴും ഉയർന്നുനിൽക്കുന്ന ചോദ്യം എന്തിന് ജോയി അത് ചെയ്തു എന്നാണ്. മാനന്തവാടി കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ ആറടി മണ്ണിൽ ജോയ് അറയ്ക്കൽ ഒടുങ്ങിയെങ്കിലും മലയാളികളുടെ മുൻപിൽ ആ മരണം ഒരു സമസ്യയായി തന്നെ അവശേഷിക്കുന്നു. സമാനമായ രീതിയിലാണ്, ഏതാണ്ട് ഇതേ പ്രായത്തിലുള്ള ടി.പി.അജിതും ജീവനൊടുക്കിയിരിക്കുന്നത് എന്നത് ഒരുപക്ഷേ, യാദൃച്ഛികതയായിരിക്കാം.
ജോയ് അറയ്ക്കൽ ജീവനൊടുക്കിയ വാർത്തയറിഞ്ഞപ്പോൾ അദ്ദേഹം എന്തിന് ഇതു ചെയ്തെന്ന് അജിത് അത്ഭുതപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. ഒരിക്കലും ജോയ് അതു ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ ഒരു ബിസിനസുകാരൻ മാനസിക കരുത്ത് നേടണം എന്നുമായിരുന്നുവത്രെ അജിതിന്റെ അഭിപ്രായം.
അജിതിന്റെ സ്പേസ് മാക്സ് കോൺട്രാക്ടിങ് കെട്ടിടനിർമാണ രംഗത്തെ പ്രശസ്ത നാമമായിരുന്നു. സൂപ്പർ–ഹൈപ്പർ മാർക്കറ്റുകൾക്കും വെയർഹൗസുകൾക്കും ലോഹം കൊണ്ടുള്ള വാതിലും മറ്റും നിർമിക്കുന്നതിൽ ഖ്യാതിയുള്ള കമ്പനിയുമാണിത്.അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് സാമ്പത്തിക പ്രശ്നങ്ങളുള്ളതായി തോന്നുന്നില്ലെന്നായിരുന്നു അടുത്ത സുഹൃത്തുക്കളുടെ പ്രതികരണം. ഇദ്ദേഹത്തിന്റെ കുടുംബം ദുബായിലുണ്ട്. ഭാര്യ: ബിന്ദു. മകന്‍ അമർ എന്‍ജിനീയറിങ് പഠനം പൂർത്തിയാക്കി അജിതിന്റെ കൂടെ ബിസിനസ് നോക്കിനടത്തുന്നു. മകൾ ലക്ഷ്മി വിദ്യാർഥിയാണ്. അജിത് അടുത്തിടെ കണ്ണൂർ മന്നയിൽ വീട് സ്വന്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























