അവർ അധ്വാനിക്കുന്നത് ,ശമ്പളം വാങ്ങുന്നത് അവരുടെ വീട്ടിലേക്കല്ലേ? നമ്മൾ എന്തിനു അവർക്കു വേണ്ടി വ്യാകുലപ്പെടണം എന്ന് ചോദിക്കുന്നവരോട്; ചുട്ടു പൊള്ളുന്ന വെയിൽ ചൂട് സഹിച്ച് നമുക്ക് താങ്ങായി തണൽ വിരിച്ചവരാണവർ

എണ്ണിയാലൊടുങ്ങാത്ത മോഹങ്ങളും മനസിലേറ്റിയാണ് ഓരോ വ്യക്തിയും പ്രവാസികളായി മാറുന്നത്. ആ ചെറിയ വലിയ മോഹങ്ങൾ തുന്നിച്ചേർത്ത പ്രവാസ മേലങ്കി അണിഞ്ഞുകഴിഞ്ഞാൽ പിന്നെ അവർക്കു മുന്നിലുള്ളത് നോക്കെത്താ ദൂരത്തോളം നീണ്ടു നിവർന്നു കിടക്കുന്ന മരുഭൂമിയുടെ സ്നേഹത്തണൽ മാത്രമാണ് ജോലി ചെയ്തു തളർന്നുറങ്ങുമ്പോഴും ഉറക്കംവരാതെ കിടക്കുമ്പോഴും അവരുടെ സ്വപ്നങ്ങളിൽ നിറയുന്നത് നാടും വീടും പ്രിയപ്പെട്ടവരും മാത്രമാണ്. അവർ അധ്വാനിക്കുന്നത് ,ശമ്പളം വാങ്ങുന്നത് അവരുടെ വീട്ടിലേക്കല്ലേ? നമ്മൾ എന്തിനു അവർക്കു വേണ്ടി വ്യാകുലപ്പെടണം എന്ന് ചോദിക്കുന്നവരോട്..
അവരുടെ വിയർപ്പിന്റെ വിലകൂടിയാണ് നമ്മുടെ സുരക്ഷിതത്വം. നമ്മുടെ സമ്പദ്ഘടനയുടെ നെടുംതൂണാണവർ . വിദ്യാലയങ്ങൾക്കും,ആരാധനാലയങ്ങൾക്കും വായനശാലകൾക്കും പാലിയേറ്റിവ് കേന്ദ്രങ്ങൾക്കും വേണ്ടി പടുത്തുയർത്തിയ അസ്ഥിപഞ്ജരങ്ങളിലെല്ലാം തന്നെ ജീവൻ തുടിക്കുന്നത് പ്രവാസിയുടെ വിയർപ്പും രക്തവും അതിൽ അലിഞ്ഞു ചേർന്നതുകൊണ്ടുകൂടിയാണ്. . പാർട്ടി സമ്മേളനങ്ങൾക്കും ഉത്സവങ്ങൾക്കും നാടിനാഘോഷങ്ങൾക്കും ഏഴാംകടലിനുമപ്പുറമിരുന്നു അവർ കൊടിതോരണങ്ങളുയർത്തി.
നാടിനെ അത്രമേൽ പ്രണയിക്കയാൽ പ്രളയകാലങ്ങളിൽ വീട്ടുചെലവിന് പണമയക്കാതെ പോലുമവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയയച്ചു. ഇപ്പോൾ ആഗോള ആരോഗ്യ-സാമ്പത്തിക അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടും ആരോഗ്യം ക്ഷയിച്ചും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അവരെ അന്യരായി കണ്ട് അകറ്റിനിർത്തുമ്പോൾ നഷ്ടപ്പെടുന്നത് നമ്മൾ ഉദ്ഘോഷിക്കുന്ന നവോത്ഥാനമൂല്യങ്ങൾ തന്നെയാണ്.
ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള മനുഷ്യർ താമസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന പല ഗൾഫ്രാജ്യങ്ങളിലും സ്വദേശി ജനസംഖ്യയേക്കാളേറെയുണ്ട് ഇന്ത്യക്കാർ. കോവിഡ് വ്യാപനത്തെ തുടർന്ന് രോഗബാധിതരായവരിലും ഇന്ത്യക്കാരുടെ എണ്ണം കൂടുതലായിരുന്നു. സ്വന്തം ജനതയെന്ന മട്ടിൽ ചേർത്തുപിടിച്ചാണ് ഇൗ നാടുകളിലെ ഭരണകൂടങ്ങൾ ചികിത്സാ സൗകര്യങ്ങളൊരുക്കിയത്. അസുഖ വ്യാപനം അധികരിക്കുന്നതിനുമുമ്പ് നാടണയാൻ പലരും ആഗ്രഹിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ ഇന്ത്യയിൽ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കപ്പെട്ട അശാസ്ത്രീയ ലോക്ഡൗണും ആകാശവിലക്കും യാത്രമുടക്കി. ഏറെ വൈകി പരിമിതമായ എണ്ണം വിമാനങ്ങൾ അനുവദിക്കപ്പെടുേമ്പാഴേക്ക് നാടണയാൻ കാത്തിരുന്നവരിൽ ചിലർ പാസ്പോർട്ടും വിസയും വേണ്ടാത്ത ലോകം പുൽകിയിരുന്നു.
കോവിഡിനെക്കാളേറെ നമ്മുടെ സർക്കാറും സ്വന്തം ജനതയും പുലർത്തുന്ന കൂർത്ത അവഗണനയിൽ തട്ടി ഹൃദയധമനികൾ പൊട്ടിയാണ് ഒാരോ ദിവസവും പ്രവാസികൾ മരിച്ചുകൊണ്ടിരിക്കുന്നത്. ചാർേട്ടഡ് വിമാനങ്ങൾക്ക് തടസ്സവാദം തീർത്തും ക്വാറൻറീൻ വാഗ്ദാനങ്ങളിൽനിന്ന് ഒളിച്ചോടിയും കോവിഡ് പരിശോധനയുടെ പേരിൽ അനാവശ്യ ആശയക്കുഴപ്പങ്ങൾ തീർത്തും ഒാരോ ദിവസവും ഒരുപാടുപേരെ മരണമുനമ്പിലേക്ക് തള്ളിവിടുന്നുണ്ട് സർക്കാർ. മറുനാട്ടിൽ മരിച്ചുപോയ മനുഷ്യരുടെ കുടുംബങ്ങൾക്ക് ആശ്വാസ നടപടികളൊരുക്കാൻ ഇനി ഒരുനിമിഷംപോലും വൈകിക്കൂടാ.ഭരണകൂടങ്ങളും പൊതുസമൂഹവും പുലർത്തുന്ന ക്രൂരമായ അനാസ്ഥ തിരുത്തണം, ഇനിയും കുഞ്ഞുങ്ങൾ അനാഥമാകുന്നത് തടയണം.
ഓരോ തവണയും പ്രവാസി മരണങ്ങൾ നമ്മളെ തേടിയെത്തുമ്പോൾഴും നാം മറന്നു പോകരുത് ആ മരിച്ചുകിടക്കുന്നവർ നമ്മൾ തന്നെയാണെന്ന്.. പ്രവാസികൾ അത്രത്തോളം നമ്മുടെ ജീവിതത്തിൽ ഇഴചേർക്കപെട്ടവരാണ് .ഏതുപ്രതിസന്ധി ഘട്ടത്തിലും ചുട്ടു പൊള്ളുന്ന വെയിൽ ചൂട് സഹിച്ച് നമുക്ക് താങ്ങായി തണൽ വിരിച്ചവരാണവർ.. ഓർക്കുക ; അവർ ഇല്ലാതായാൽ ഒപ്പം ഇല്ലാതാകുന്നത് നമ്മൾ തന്നെയാണ് ..
https://www.facebook.com/Malayalivartha
























